ചരിത്രം
അബൂബക്ര്‍ സ്വിദ്ധീഖ് (റ)
അബൂബക്ര്‍ സ്വിദ്ധീഖ് (റ) ബാല്യകാലം മുതല്‍ നബി (സ്വ) യുടെ കൂട്ടുകാരനായിരുന്നു. ഇസ്‌ലാം സ്വീകരിച്ച ആദ്യപുരുഷനുമാണ്. ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ) വിനെപ്പോലെയുള്ള നിരവധി പ്രമുഖ സ്വഹാബികള്‍ ഇദ്ദേഹം മുഖേനയാണ് ഇസ്‌ലാം സ്വീകരിച്ചത്. മുസ്‌ലിമായതിന്റെ പേരില്‍ മര്‍ദ്ദനം അനുഭവിച്ചുകൊണ്ടിരുന്ന ബിലാല്‍ മുഅദ്ദിന്‍ (റ) വിനെ പ്പോലെയുള്ള ഏഴ് അടിമകളെ അദ്ദേഹം വിലക്ക് വാങ്ങി സ്വതന്ത്രരാക്കിയിരുന്നു. നബി (സ്വ) പറയുന്ന എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യാതെ വിശ്വസിച്ചതുകൊണ്ടാണ് ‘സ്വിദ്ധീഖ്’ എന്ന പേര് ലഭിച്ചത്. നബി (സ്വ) ഹിജ്‌റ പോകുമ്പോള്‍ കൂടെയുണ്ടായിരുന്ന ഏക കൂട്ടുകാരന്‍ സ്വിദ്ധീഖ് (റ) ആയിരുന്നു. നബി (സ്വ) ക്ക് രോഗം കഠിനമായപ്പോള്‍ നബിതങ്ങളുടെ പ്രതിനിധിയായി ഇമാമത്ത് നിറുത്തിയതും അദ്ദേഹത്തെയായിരുന്നു. നബി (സ്വ) വഫാത്തായപ്പോള്‍ പരിഭ്രാന്തരായ സ്വഹാബികളെ സമാധാനിപ്പിച്ചത് അദ്ദേഹത്തിന്റെ ചരിത്ര പ്രസിദ്ധമായ പ്രസംഗമായിരുന്നു. നബി (സ്വ) വഫാത്തായപ്പോള്‍ ഖബറടക്കം ചെയ്യുന്നതിനു മുമ്പ് സ്വഹാബികള്‍ ബനൂ സാഇദ ഗോത്രക്കാരുടെ പന്തലില്‍ സമ്മേളിച്ചു അബൂബക്ര്‍ സ്വിദ്ധീഖ ്(റ) നെ ഖലീഫയായി തെരഞ്ഞെടുത്തു.
പ്രഥമ പ്രവര്‍ത്തനങ്ങള്‍: ഹിജ്‌റ ആറാം വര്‍ഷം ബുസ്വ്‌റായിലെ ഭരണാധിപന്റെ അടുത്തേക്ക് നബി (സ്വ) യുടെ കത്തുമായി പോയ ഹാരിസ് (റ) നെ ശത്രുക്കള്‍ ശാമിലെ മുഅ്ത്വയില്‍ വെച്ചു വധിച്ചു. പ്രതികാരം വീട്ടുന്നതിന് ഹിജ്‌റയുടെ എട്ടാം വര്‍ഷം മുഅ്ത്വഃ യുദ്ധം നടത്തിയെങ്കിലും വേണ്ടത്ര വിജയം ഉണ്ടായില്ല. അതുകൊണ്ട് അവിടെ വീണ്ടും യുദ്ധം ചെയ്യുന്നതിന് ഹിജ്‌റ പതിനൊന്നാം വര്‍ഷം നബി (സ്വ) ഉസാമത്ബ്‌നു സൈദ് (റ) ന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ തയ്യാര്‍ ചെയ്തു. പക്ഷേ, സൈന്യം പുറപ്പെടുന്നതിന് മുമ്പ് നബി (സ്വ) തങ്ങള്‍ക്ക് രോഗം ബാധിച്ചു. ഈ സൈന്യത്തെ പ്രസ്തുത സ്ഥലത്തേക്ക് അയക്കുക എന്നതായിരുന്നു അബൂബക്ര്‍ (റ) ന്റെ ഒന്നാമത്തെ നടപടി. വമ്പിച്ച വിജയത്തോടെയാണ് പ്രസ്തുത സൈന്യം മടങ്ങിയത്. നബി (സ്വ) വഫാതായപ്പോള്‍ ചില അറബി ഗോത്രങ്ങള്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോയി, മറ്റുചിലര്‍ സകാത്ത് കൊടുക്കാന്‍ വിസമ്മതിച്ചു, മുസൈലിമത്തുല്‍ കദ്ദാബ്, തുലൈഹത്തുല്‍ അസദി എന്നീ പുരുഷന്മാരും സജാഹി എന്ന സ്ത്രീയും നബിമാരാണെന്ന് വാദിച്ചു. സ്വിദ്ധീഖ് (റ) അവരോടെല്ലാം ധീരമായി യുദ്ധം ചെയ്തു. മുര്‍ത്തദ്ദുകള്‍ ഇസ്‌ലാമിലേക്ക് മടങ്ങുകയും സകാത്ത് കൊടുക്കാന്‍ വിസമ്മതിച്ചവര്‍ അതു കൊടുക്കുകയും ചെയ്തു. മുസൈലിമത്തുല്‍ കദ്ദാബ് വധിക്കപ്പെട്ടു, തുലൈഹത്ത് ഇസ്‌ലാം സ്വീകരിച്ചു. സജാഹി സ്വന്തം നാടായ അല്‍ ജസീറയിലേക്ക് ഓടി രക്ഷപ്പെട്ടു.
പ്രധാന പ്രവര്‍ത്തനങ്ങള്‍: മുര്‍ത്തദ്ദുകളുമായുള്ള യുദ്ധത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ നിരവധി സ്വഹാബിമാര്‍ രക്തസാക്ഷികളായി. അപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ സംരക്ഷിക്കപ്പെടുന്നതിനു വേണ്ടി അത് ക്രമപ്രകാരം ഒരു മുസ്വ്ഹഫില്‍ ക്രോഡീകരിച്ച് എഴുതുവാന്‍ ഖലീഫ കല്‍പന കൊടുത്തു. നബി (സ്വ) യുടെ വഹ്‌യ് എഴുത്തുകാരനായിരുന്ന സൈദ്ബ്‌നു സാബിത് (റ) ആ കര്‍മ്മം നിര്‍വഹിച്ചു. അറേബ്യയുടെ അയല്‍വശത്തു സ്ഥിതി ചെയ്തിരുന്ന രണ്ടു വന്‍ സാമ്രാജ്യങ്ങളായിരുന്നു പേര്‍ഷ്യയും റോമും. പേര്‍ഷ്യയില്‍ പെട്ട ഇറാഖിലേക്ക് അബൂബക്ര്‍ (റ) ഖാലിദുബ്‌നുല്‍ വലീദിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ അയച്ചു. ഇറാഖിന്റെ പല ഭാഗങ്ങളും അവര്‍ കീഴടക്കി. റോമാ സാമ്രാജ്യത്തില്‍ പെട്ട ശാമിലേക്ക് നാലു സൈന്യങ്ങളെ അയച്ചു. റോം സൈന്യവുമായി യര്‍മുകില്‍ അവര്‍ ഏറ്റുമുട്ടി. വിജയം വളരെ പ്രയാസമായി. ഉടനെ ഖാലിദ് (റ) ഇറാഖില്‍ നിന്നും ശാമിലെത്തി സൈന്യങ്ങളുടെ പൊതു നേതൃത്വം ഏറ്റെടുത്തു. അതു കാരണം യര്‍ മുക് മുസ്‌ലിംകള്‍ക്ക് അധീനമായി. ഹിജ്‌റ പതിമൂന്നാം വര്‍ഷം 15 ദിവസം നീണ്ടുനിന്ന പനിയെ തുടര്‍ന്ന് ജുമാദുല്‍ ആഖിറ 21 ന് സ്വിദ്ദീഖ് (റ) വഫാതായി. നബി (സ്വ) യുടെ സമീപത്തു തന്നെ അവരെ ഖബറടക്കി. രോഗ ദിവസങ്ങളില്‍ പകരം ഇമാമത്ത് നിര്‍ത്തിയിരുന്നത് ഉമറുല്‍ ഫാറൂഖ് (റ) നെ ആയിരുന്നു. സമുദായം ഭിന്നിക്കാതിരിക്കാന്‍ വഫാതിന് മുമ്പു തന്നെ പ്രമുഖ സ്വഹാബികളുമായി ആലോചിച്ച ശേഷം ഉമറുല്‍ ഫാറൂഖ (റ) നെ ഖലീഫയായി നിര്‍ദ്ദേശിക്കുകയും ജനങ്ങളുടെ അംഗീകാരം വാങ്ങുകയും ചെയ്തിരുന്നു.
ഉമറുബ്‌നുല്‍ ഖത്വാബ്( റ)
അബൂബക്ര്‍ സ്വിദ്ധീഖ് (റ) ന്റെ വസ്വിയ്യത്ത് പ്രകാരം ഉമറുബ്‌നുല്‍ ഖത്വാബ്( റ) രണ്ടാം ഖലീഫയായി. ഖുറൈശികളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. ആദ്യം ഇസ്‌ലാമിന്റെ കഠിന ശത്രുവായിരുന്ന അദ്ദേഹത്തെ കൊണ്ട് ഇസ്‌ലാമിനു ശക്തി ലഭിക്കുവാന്‍ നബി (സ്വ) പ്രാര്‍ഥിച്ചിരുന്നു. ആ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. ഒരു ദിനം തങ്ങളെ വധിക്കുവാന്‍ ഉമര്‍ (റ) വാളുമായി പുറപ്പെട്ടു. വഴിമദ്ധ്യേ സഹോദരിയുടെ വീട്ടില്‍ നിന്ന് ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ ഇടയായി. ഖുര്‍ആന്‍ അദ്ദേഹത്തിന്റെ മനസ്സു മാറ്റി. ഉടനെ നബി (സ്വ) യെ സമീപിച്ചു ഇസ്‌ലാം സ്വീകരിച്ചു. പിന്നീട് ഇസ്‌ലാമിന്റെ ഏറ്റവും വലിയ രക്ഷകരില്‍ ഒരാളായിത്തീര്‍ന്നു.
ധൈര്യശാലിയായിരുന്ന ഉമര്‍ (റ) പരസ്യമായി രംഗത്തിറങ്ങുവാന്‍ മുസ്‌ലിംകള്‍ക്ക് ധൈര്യം നല്‍കി. അങ്ങനെ സത്യവും അസത്യവും വേര്‍തിരിച്ചു കാണിച്ചു. അതുകൊണ്ട് നബി (സ്വ) അദ്ദേഹത്തിനു ‘അല്‍ ഫാറൂഖ്’ എന്ന സ്ഥാനപ്പേരു നല്‍കി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും വഹ്‌യുമായി ഒത്തുവരാറുണ്ട്. ഏതൊരു അക്രമിക്കും അദ്ദേഹത്തെ ഭയമായിരുന്നു. ഉമര്‍ (റ) നെ കണ്ടാല്‍ പിശാച് വഴിമാറിപ്പോകുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. നബി (സ്വ) യോടൊപ്പം എല്ലാ യുദ്ധങ്ങളിലും ഉമര്‍ (റ) പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണം രാജ്യത്ത് നീതിയും സമാധാനവും ഉറപ്പു വരുത്തി. രാത്രി സമയത്ത് ചുറ്റിനടന്ന് പാവങ്ങളുടെ പ്രയാസങ്ങള്‍ അന്വേഷിച്ചു പരിഹരിക്കുന്ന ജനസേവകനായിരുന്നു അദ്ദേഹം.
പ്രധാന പ്രവര്‍ത്തനങ്ങള്‍
ഉമര്‍ (റ) ന്റെ ഭരണകാലം വിജയങ്ങളുടെ കാലമായിരുന്നു. ഇറാന്‍, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ മുസ്‌ലിംകള്‍ കീഴടക്കി. അങ്ങനെ പേര്‍ഷ്യാ സാമ്രാജ്യവും പൗരസ്ത്യ റോമാ സാമ്രാജ്യവും മുസ്‌ലിംകള്‍ക്ക് അധീനമായി.
ഭരണ സൗകര്യത്തിനായി അബൂബക്ര്‍ (റ) രാജ്യം പല സംസ്ഥാനങ്ങളായി ഭാഗിച്ചു. അവിടങ്ങളില്‍ ഗവര്‍ണര്‍മാരെ നിയോഗിച്ചിരുന്നു. എന്നാല്‍ ഉമര്‍ (റ) ഗവര്‍ണര്‍മാര്‍ക്കു പുറമെ ഖാളിമാരെയും നിയോഗിച്ചു.പട്ടാളക്കാരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു അവര്‍ക്ക് വേതനം നടപ്പിലാക്കി.ബൈത്തുല്‍ മാലില്‍ നിന്ന് ഓരോ മുസ്‌ലിമിനും വാര്‍ഷിക വിഹിതം നല്‍കുവാനായി പ്രത്യേക രജിസ്റ്റര്‍ ഏര്‍പ്പെടുത്തി.ജസീറത്തുല്‍ അറബില്‍ നിന്നും ശത്രുക്കളെ നാടുകടത്തി അത് പൂര്‍ണ്ണമായും മുസ്‌ലിം രാഷ്ട്രമാക്കി.മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയും വിശാലമാക്കി.ഹിജ്‌റ വര്‍ഷം നടപ്പില്‍ വരുത്തി.തറാവീഹ് നിസ്‌കാരം ഒരു ഇമാമിന്റെ കീഴില്‍ ഏകീകരിച്ചു.നിലവിലുണ്ടായിരുന്ന പേര്‍ഷ്യന്‍ നാണയങ്ങള്‍ക്കു പകരം ഇസ്‌ലാമിക നാണയങ്ങള്‍ പ്രാബല്യത്തില്‍ വരുത്തി.
രാജ്യത്ത് ഐശ്വര്യപൂര്‍ണമായ ഭരണം നടത്തിയ ഉമര്‍ (റ) നെ എല്ലാവരും സ്‌നേഹിച്ചു. ഒരു ദിവസം ഇമാമായി നിസ്‌കരിക്കുമ്പോള്‍ അബൂലുഅ്‌ലുഅത്ത് എന്ന മജൂസി വിഷത്തിലൂട്ടിയ കഠാര കൊണ്ട് അദ്ദേഹത്തെ കുത്തുകയും അത് അദ്ദേഹത്തിന്റെ വഫാത്തിനു കാരണമാവുകയും ചെയ്തു. നബി (സ്വ) യുടെയും സ്വിദ്ധീഖ് (റ) ന്റെയും സമീപത്തു തന്നെ അദ്ദേഹത്തെയും ഖബറടക്കം ചെയ്തു.
ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ)
ആദ്യമായി ഇസ്‌ലാമിലേക്ക് വന്ന പ്രമുഖരില്‍ ഒരാളായിരുന്നു ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ). അതുകാരണം പിതൃവ്യനായ ഹകം അദ്ദേഹത്തെ പിടിച്ചുകെട്ടി ശിക്ഷിച്ചു. പക്ഷേ, എന്തു ശിക്ഷ നല്‍കിയാലും ഇസ്‌ലാം കയ്യൊഴിക്കില്ലെന്നു കണ്ടപ്പോള്‍ ഹകം അദ്ദേഹത്തെ അഴിച്ചു വിട്ടു. ഹബ്ശഃയിലേക്ക് ആദ്യമായി കുടുംബസമേതം ഹിജ്‌റ പോയത് ഉസ്മാന്‍ (റ) ആണ്. നബി (സ്വ) യുടെ രണ്ടു പുത്രിമാരെ വിവാഹം ചെയ്തിട്ടുണ്ട്. ആദ്യം റുഖയ്യ (റ) യേയും അവരുടെ വഫാത്തിനു ശേഷം ഉമ്മുകുല്‍സൂം (റ) യേയും. അതുകൊണ്ടാണ് അദ്ദേഹത്തിനു ‘ദുന്നൂറൈനി’ എന്ന പേര് ലഭിച്ചത്. ലജ്ജയും ഔദാര്യവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശിഷ്ട ഗുണങ്ങളായിരുന്നു. നബി (സ്വ) യോടൊപ്പം ബദര്‍ ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ബദര്‍ യുദ്ധവേളയില്‍ റുഖയ്യ (റ) യുടെ രോഗം കാരണം അവരെ ശുശ്രൂഷിക്കാന്‍ നബി (സ്വ) കല്‍പിച്ചു. അതുകൊണ്ടാണ് ബദറില്‍ പങ്കെടുക്കാതിരുന്നത്. ഉമര്‍ (റ) വിന് കുത്തേറ്റപ്പോള്‍ മൂന്നാം ഖലീഫയെ നിര്‍ദ്ദേശിക്കാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഉസ്മാനുബ്‌നു അഫ്ഫാന്‍, അലിയ്യുബ്‌നു അബീത്വാലിബ്, അബ്ദുര്‍റഹ്മാ നുബ്‌നു ഔഫ്, സഅ്ദു ബ്‌നു അബീ വഖാസ്വ്, ത്വല്‍ഹത്തുബ്‌നു ഉബൈദില്ല, സുബൈറുബ് നുല്‍ അവ്വാം (റ.ഹും) എന്നീ ആറുപേരെ തിരഞ്ഞെടുത്തു. ഈ ആറുപേര്‍ തന്റെ മരണശേഷം ആലോചന നടത്തി അവരിലൊരാളെ ഖലീഫയായി നിശ്ചയിക്കണമെന്ന് അദ്ദേഹം വസ്വിയ്യത്ത് ചെയ്തു. പ്രസ്തുത ആലോചനാ സമിതി തെരഞ്ഞെടുത്ത ഖലീഫയാണ് ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ).
പ്രധാന പ്രവര്‍ത്തനങ്ങള്‍
കരാര്‍ ലംഘിച്ചു വിപ്ലവത്തിനൊരുങ്ങിയ രാജ്യങ്ങളോടു യുദ്ധം നടത്തി, അവരെ അമര്‍ച്ച ചെയ്തു.പേര്‍ഷ്യന്‍ സാമ്രാജ്യം പൂര്‍ണ്ണമായും മുസ്‌ലിംകള്‍ക്ക് അധീനമാക്കി.
കപ്പലുകള്‍ നിര്‍മ്മിച്ചു നാവികയുദ്ധം ആരംഭിച്ചു.
മുആവിയ (റ) വിന്റെ നേതൃത്വത്തില്‍ റോമാക്കാരുടെ അധീനത്തിലായിരുന്ന ഖുബ്‌റുസ് (സൈപ്രസ്) ദ്വീപ് മുതലായ പല സ്ഥലങ്ങളും ഇസ്‌ലാമിന്‍ കീഴിലാക്കി.
അബ്ദുല്ലാഹിബ്‌നു സഅദ് (റ) ന്റെ നേതൃത്വത്തില്‍ ത്വറാബല്‍സ് (ട്രിപ്പോളിയാ) മുതല്‍ ത്വന്‍ജാ (ടാഞ്ജര്‍) വരെയുള്ള ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങളും ഇസ്‌ലാമിന്റെ കീഴിലായി. അബൂബക്ര്‍ (റ) എഴുതി സൂക്ഷിച്ച മുസ്വ്ഹഫ് ആധാരമാക്കി ഖുര്‍ആന്‍ പകര്‍പ്പുകള്‍ തയ്യാര്‍ ചെയ്തു അവ പഠിപ്പിക്കുവാനുള്ള ഖാരിഉകളോടൊപ്പം വിവിധ ഇസ്‌ലാമിക പട്ടണങ്ങളിലേക്ക് അയച്ചു കൊടുത്തു. ജനങ്ങള്‍ വര്‍ദ്ധിച്ചു മഹല്ലുകള്‍ വിശാലമായപ്പോള്‍ ജുമുഅഃക്ക് ഒരു ബാങ്കു (ഒന്നാം ബാങ്ക്) കൂടി ഏര്‍പ്പെടുത്തി. ഉസ്മാന്‍ (റ) സമാധാനപ്രിയനും ദയാലുവും നീതിമാനുമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ചില രാഷ്ട്രീയ നടപടികളില്‍ ചിലര്‍ക്കെങ്കിലും വിയോജിപ്പുണ്ടായി. അതോടൊപ്പം ബാഹ്യത്തില്‍ മുസ്‌ലിമായ അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതന്‍ മുസ്‌ലിംകളെ തമ്മില്‍ അടിപ്പിക്കാന്‍ പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. തന്നിമിത്തം പലരും കുഴപ്പത്തിനൊരുങ്ങി. അവര്‍ കൂഫ, ബസ്വറ, മിസ്വ്ര്‍ എന്നിവിടങ്ങളില്‍ നിന്നും സംഘടിച്ചു മദീനയില്‍ വന്നു ഉസ്മാന്‍ (റ) ന്റെ വീട് വളയുകയും അവസാനം അദ്ദേഹത്തെ വധിക്കുകയും ചെയ്തു. ഉസ്മാന്‍ (റ) രക്തസാക്ഷിയാകുമെന്ന് നബി (സ്വ) പറഞ്ഞതായി ഹദീസില്‍ വന്നിട്ടുണ്ട്.
അലിയ്യ് ബിന്‍ അബൂത്വാലിബ് (റ)
നബി (സ്വ) യുടെ പിതൃവ്യനായ അബൂത്വാലിബിന്റെ പുത്രനും, പ്രിയപുത്രിയായ ഫാത്വിമ (റ)യുടെ ഭര്‍ത്താവുമാണ് അലി (റ). പത്തു വയസ്സുള്ളപ്പോള്‍ ഇസ്‌ലാം സ്വീകരിച്ച് കുട്ടികളില്‍ ഒന്നാമത്തെ മുസ്‌ലിമായി. നബി (സ്വ) യെ വധിക്കാന്‍ ശത്രുക്കള്‍ വീടു വളഞ്ഞപ്പോള്‍ തങ്ങളുടെ വിരിപ്പില്‍ പകരം കിടന്നു ജീവന്‍ ബലിയര്‍പ്പിക്കുവാന്‍ തയ്യാറായി. നബി (സ്വ) തങ്ങള്‍ ഹിജ്‌റ പോകുമ്പോള്‍ തങ്ങളുടെ വശമുണ്ടായിരുന്ന അമാനത്തുകള്‍ കൊടുത്തു വീട്ടാന്‍ അലി (റ) വിനെ ഏല്‍പിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം അതു നിര്‍വഹിച്ചു അദ്ദേഹം മദീനയിലേക്ക് ഹിജ്‌റ പോയി. തബൂക്ക് ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും നബി (സ്വ) യോടൊപ്പം പങ്കെടുത്തിട്ടുണ്ട്. തബൂക്ക് യുദ്ധവേളയില്‍ മദീനയില്‍ തങ്ങളുടെ പ്രതിനിധിയായി നില്‍ക്കാന്‍ തങ്ങള്‍ കല്‍പിച്ചു. ധീര യോദ്ധാവ്, ഉന്നത പണ്ഢിതന്‍, പ്രഗത്ഭ പ്രസംഗകന്‍, ഐഹിക വിരക്തന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. ‘ഇഹത്തിലും പരത്തിലും നീ എന്റെ സഹോദരന്‍’ എന്ന് അലി (റ) വിനോട് നബി (സ്വ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്.
അലി (റ) വിന്റെ ഭരണം
ഉസ്മാന്‍ (റ) വധിക്കപ്പെടുമ്പോള്‍ സ്വഹാബികളില്‍ ബഹുഭൂരിഭാഗവും അലി (റ) വിനെ ബൈ അത്ത് ചെയ്തു. രാജ്യത്തു നീതിയും സമാധാനവും സ്ഥാപിക്കുന്നതിന് അദ്ദേഹം കഠിനാധ്വാനം ചെയ്തു. ഉസ്മാന്‍ (റ) വിന്റെ ഘാതകരെ പിടികൂടുന്നതില്‍ അശ്രദ്ധ കാണിച്ചു എന്നു പറഞ്ഞുകൊണ്ട് ഒരു വിഭാഗം അദ്ദേഹത്തെ എതിര്‍ത്തു. സ്ഥിതിഗതികള്‍ ശാന്തമായതിനു ശേഷമേ അതു സാധ്യമാകൂ എന്നായിരുന്നു അലി (റ) വിന്റെ നിലപാട്. ഈ അഭിപ്രായ വ്യത്യാസം കാരണമായി ജമല്‍ യുദ്ധവും സ്വിഫ്ഫീന്‍ യുദ്ധവും സംഭവിച്ചു. ജമല്‍ യുദ്ധത്തില്‍ അലി (റ) വിജയിച്ചു. ഇരുപക്ഷത്തു നിന്നുമുള്ള മദ്ധ്യസ്ഥന്മാരുടെ തീരുമാനം അംഗീകരിക്കാമെന്ന നിശ്ചയത്തോടെയാണ് സ്വിഫ്ഫീന്‍ യുദ്ധം അവസാനിച്ചത്. എന്നാല്‍ മദ്ധ്യസ്ഥ തീരുമാനം അംഗീകരിക്കല്‍ ഖുര്‍ആനിന് എതിരാണെന്ന് പറഞ്ഞുകൊണ്ട് ഒരു വിഭാഗം ഇരുപക്ഷത്തെയും എതിര്‍ത്തു. ഇവരാണ് ഖവാരിജുകള്‍. അലി (റ) അവരെ ഖണ്ഢിക്കാന്‍ അബ്ദുല്ലാഹിബ്‌നു അബ്ബാസ് (റ) വിനെ വിട്ടു. പലരും സത്യത്തിലേക്ക് മടങ്ങി. ബാക്കിയുള്ളവര്‍ നഹ്‌റുവാന്‍ എന്ന സ്ഥലത്ത് സംഘടിച്ചു കുഴപ്പം സൃഷ്ടിച്ചു കൊണ്ടിരുന്നു. അവരോട് അലി (റ) യുദ്ധം നടത്തി. അതാണ് നഹ്‌റുവാന്‍ യുദ്ധം.
യുദ്ധത്തില്‍ ഭൂരിപക്ഷം ഖവാരിജുകളും കൊല്ലപ്പെട്ടു. അവശേഷിച്ചവര്‍ ഓടി രക്ഷപ്പെട്ടു. ഒളിവില്‍ പോയ ഖവാരിജുകളില്‍ ഒരാള്‍ അലി (റ) സുബ്ഹി നിസ്‌കാരത്തിനു പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ നെറ്റിത്തടത്തില്‍ വെട്ടി. അതുകാരണം മൂന്നു ദിവസത്തിനകം അദ്ദേഹം വഫാത്തായി. അലി (റ) വിനെ വെട്ടുന്നവന്‍ ജനങ്ങളില്‍ ഏറ്റവും നിര്‍ഭാഗ്യവാനാണെന്ന് നബി (സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
1. സല്‍മാനുല്‍ ഫാരിസി(റ)
ഇറാനിലെ ഇസ്ബഹാന്‍ പ്രവിശ്യയില്‍ ജയ്യ് ഗ്രാമത്തില്‍ പിറന്നു. പിതാവ് അഗ്നി ആരാധനാലയത്തിലെ ഉദ്യോഗസ്ഥന്‍. ഒരു നാള്‍ ഒരു കൃസ്ത്യന്‍ ആരാധനാലയത്തിനരികിലൂടെ പോകുമ്പോള്‍ അവിടത്തെ ചടങ്ങുള്‍ ശ്രദ്ധയിലെത്തി. അവിടെ പല പുരോഹിതര്‍ക്ക് കീഴില്‍ മാറി മാറി ജോലി ചെയ്തു. തിരുത്തപ്പെടാത്ത ഇഞ്ചീല്‍ അറിയിപ്പു പ്രകാരം അറബ് നാട്ടില്‍ പ്രവാചകന്‍ നിയോഗിക്കപ്പെടാന്‍ സമയമായത് ഒരു പുരോഹിതന്‍ പറഞ്ഞു കൊടുത്തപ്പോള്‍ സല്‍മാന്‍ അറേബ്യയിലെത്തി. നേരത്തെ മനസ്സിലാക്കിവെച്ച അടയാളങ്ങള്‍ വെച്ച് നബി(സ) യെ മദീനയില്‍ വെച്ചു ശാരീരികമായി തിരിച്ചറിഞ്ഞു. മുസ്‌ലിമായി. അറിയപ്പെട്ടു. ഉസ്മാന്‍ (റ)ന്റെ ഭരണ കാലത്ത് അല്‍ മദാഇനില്‍ വഫാത്ത്.
2. മാലിക് ദിനാര്‍
ചോദ്യം ചെയ്യപ്പെടാത്ത തെളിവ് താഴെ പറയുന്ന ചരിത്രത്തിന് കയ്യിലില്ല. മാടായി പള്ളിയില്‍ സൂക്ഷിക്കപ്പെടുന്ന ഒരു കൊച്ചു ഗ്രന്ഥത്തില്‍ നിന്നും മറ്റു ചില ഗ്രന്ഥങ്ങളില്‍ നിന്നും ശേഖരിച്ചു. നേരത്തെ തന്നെ കേരള പ്രദേശങ്ങളില്‍ നാടുവാഴി ഭരണമുണ്ട്.കൊടുങ്ങല്ലൂര്‍ നാടുവാഴി ഇവരില്‍ മുഖ്യനായി ഗണിക്കപ്പെട്ടു. നിലവിലുണ്ടായിരുന്ന നാടുവാഴി സംഘങ്ങളോട് ജനങ്ങള്‍ക്ക് വെറുപ്പ് വന്നപ്പോള്‍ ഉണ്ടായ പരിവര്‍ത്തനത്തിന്റെ ഭാഗമായി പാണ്ഡി നാട്ടില്‍ നിന്ന് യോഗ്യരെ ഇറക്കുമതി ചെയ്തു. അവരാണ് ചേരന്മാര്‍. ചേരന്മാരും പാണ്ഡ്യന്മാരും തമിഴ് നാട്ടില്‍ ഇന്നും പ്രസിദ്ധമാണ്.
മംഗലാപുരം- തുരുവനന്തപുരത്തിനിടയില്‍ കടലിനോട് ചേര്‍ന്ന് കിടക്കുന്ന പ്രവിശ്യകളെ പതിനഞ്ചോളം നാടുകളാക്കി തിരിച്ചു മേല്‍പ്പറഞ്ഞ ചേരകുടുംബം ഭരിച്ചുകൊണ്ടിരുന്നു. നബി(സ) യുടെ കാലത്ത് ചേരക്കുടുംബത്തിലെ കുടുംബാംഗങ്ങള്‍ ഓഹരിയിട്ടു എടുത്ത് ഭരിക്കുകയായുരുന്നു ഈ പ്രദേശങ്ങള്‍.
അറബു നാടുകളിലെ സ്ഥിതിയും നാടുവാഴുകളുടെ ഭരണം എന്നത് തന്നെയായിരുന്നു. മക്കത്തെതിനെക്കാള്‍ കരുത്തുറ്റ നാട്ടുഭരണമായിരുന്നു യമനില്‍. നബി(സ)യുടെ 40-50 പ്രായത്തില്‍ യമനിലെ സാമാന്യം ഭേദപ്പെട്ട നാടുവാഴിയായിരുന്നു ഹബീബുബ്‌നു മാലിക് (റ).ഇവരുടെ സഹോദരനാണ് മാലികുബ്‌നു ദീനാര്‍(റ)
നബി(സ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങളക്ക് അന്ത്യം കുറിക്കുന്നതിന് വേണ്ടി അബൂ ജഹ്‌ലിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഖുറൈശികള്‍ യമനിലെത്തി. മേല്‍ രാജാവിനോട് സഹായം തേടി. രാജാവ് പരിവാര സഹിതം മക്കത്തെത്തി തമ്പു കെട്ടി. ദൂതരെ നബി(സ)ക്കരികിലേക്ക് അയച്ചു. ക്ഷണിച്ചു. നബി(സ)ക്യാമ്പിലെത്തി. ഉപചാരങ്ങള്‍ കഴിഞ്ഞ് ഖുറൈശികള്‍ക്ക് വേണ്ടി ചന്ദ്രനെ പിളര്‍ത്താമോ എന്ന് ചോദിച്ചു. തിയ്യതി വെച്ചു. നിശ്ചിത രാത്രി ഒത്തുകൂടി. നബി(സ) ചന്ദ്രനെ പിളര്‍ത്തി. ഖുറൈ ശികള്‍ പറഞ്ഞു സിഹ്‌റാണെന്ന്. പലഭാഗത്തുമുള്ളവരോടും സഞ്ചാരികളോടും അവര്‍ തിരക്കി. പിളര്‍ന്നത് കണ്ടു എന്ന മറുപടിയാണ് ലഭിച്ചത്. ഹബീബുബ്‌നു മാലിക് (റ)വും കൂടെ വന്ന യമനികളും നബി(സ)യില്‍ വിശ്വസിച്ചു. യമനിലേക്ക് മടങ്ങി. ”ഈമാന്‍ യമാനിയാണ്; ഹിക്മത് യമാനിയാണ്;” എന്ന ഹദീസ് ഇത്തരുണത്തില്‍ ഓര്‍ക്കുക. സ്വന്തം നാട്ടുകാര്‍ മാജിക് എന്നു പറഞ്ഞപ്പോള്‍ യമന്‍ രാജകുടുംബാംഗങ്ങള്‍ക്ക് മുഅ്ജിസത് കണ്ടമാത്രയില്‍ ഈമാന്‍ ലഭിച്ചു. സ്വഹാബികളായ യമന്‍ രാജകുടുംബം! ഹിജ്‌റക്ക് 5 കൊല്ലം മുമ്പ്!
എന്നാല്‍ ചന്ദ്രന്‍ പിളരുന്നത് യാദൃശ്ചികമായി കാണുന്നുണ്ടായിരുന്നു കിഴക്ക് മറ്റൊരു രാജാവ്. കൊടുങ്ങല്ലൂരില്‍ ചേരമാന്‍ പെരുമാള്‍. തന്റെ കീഴിലുള്ള എല്ലാ വിഭാഗം പണ്ഡിതരോടും കാര്യം അന്വേഷിച്ചിട്ടും വിശദീകരണം കിട്ടിയില്ല. സംഭവത്തിയ്യതി കുറിച്ചു വെച്ചു. വിശദീകരണം ലഭിക്കുമെന്ന പ്രതീക്ഷയിലിരിക്കുമ്പോള്‍ സിലോണില്‍ ആദം മലയിലെ കാലടയാളം സന്ദര്‍ശിക്കാന്‍ വന്ന മൂന്നംഗ അറബ് സംഘം കൊടുങ്ങല്ലൂര്‍ പാലസിലെത്തി. ശൈഖ് ളഹ്‌റുദ്ദീന്‍ ആണ് സംഘത്തലവന്‍. ആശയവിനിമയത്തില്‍ ചന്ദ്രപ്പിളര്‍പ്പിന്റെ രഹസ്യം പിടികിട്ടി. രാജാവിന് നബി(സ)യെ കാണണമെന്നായി. സിയാറത് സംഘം സിലോണില്‍ നിന്നും മടങ്ങിയെത്തിയപ്പോള്‍ രാജാവ് അവര്‍ക്കൊപ്പം പുറപ്പെട്ടു. ഇതിനിടെ 560 മൈല്‍ നീളത്തില്‍ കിടക്കുന്ന രാഷ്ട്ര പ്രവിശ്യകള്‍ അതിരുകളിട്ടു ഭരിക്കാന്‍ പ്രതിനിധികളെ കണ്ടെത്തി. യാത്രാ സംഘം പന്തലായിനി കൊല്ലത്ത് വിശ്രമിച്ചു. ധര്‍മടത്ത് രാജസഹോദരി (ശ്രീദേവി)യുടെ കൊട്ടാരത്തിലെത്തി. സഹോദരി പുത്രന്‍ കോഹിനൂരിനെയും കൂട്ടി യാത്ര ജിദ്ദയിലേക്ക്. നബി(സ) യുമായി അഭിമുഖം. രാജാവും മരുമകനും മുസ്‌ലിംകളായി. താജുദ്ധീന്‍ അബ്ദുര്‍റഹ്മാന്‍, സൈഫുദ്ദീന്‍ മുഹമ്മദലി എന്നു പേര് മാറ്റി. ഏതാനും നാളുകള്‍ നബി(സ)ക്കൊപ്പം താമസിച്ചു.
കേരള രാജാവിന്റെ ആഗമന വാര്‍ത്ത യമന്‍ രാജകുടും ബത്തില്‍ അവേശമിളക്കി. മാലിക് രാജകുംടുംബാംഗങ്ങള്‍ വീണ്ടും മക്കയില്‍. ഇരുരരാജകുടുംബവും അടുത്തിടപഴകി അഞ്ചു വര്‍ഷത്തോളം താമസിച്ചു. ഇതിനിടെ കേരള രാജാവ് (താജുദ്ദീന്‍) യമന്‍ രാജാവിന്റെ സഹോദരിയെ വിവാഹം ചെയ്തു.
താജുദ്ദീന്‍ കേരളത്തിലേക്ക് ക്ഷണിച്ചതിനാല്‍ പ്രബോധനാര്‍ത്ഥം യമന്‍ രാജകുടുംബം പരിവാരങ്ങളോടെ നബി(സ) യുടെ ആശീര്‍വാദത്തില്‍ യാത്ര പുറപ്പെട്ടു. ഹിജ്‌റക്ക് തൊട്ടു മുമ്പായിരുന്നു യാത്ര. ജിദ്ദയില്‍ നിന്ന് കപ്പല്‍ കയറിയ സംഘം ഒമാനിലെ സലാലയിലെത്തി വിശ്രമിക്കുമ്പോള്‍ താജുദ്ദീ നിന് അസുഖം. ഭേദമാവില്ലെന്നായപ്പോള്‍ താജുദ്ദീന്‍ യാത്രസംഘ ത്തിന് ആത്മധൈര്യത്തിന് വേണ്ടി കേരളത്തിലെത്തിയ ശേഷം കേരളരാജാക്കന്മാര്‍ക്ക് നല്‍കാന്‍ കത്ത് തയ്യാറാക്കി. വൈകാതെ വഫാത് സംഭവിച്ചു. അവിടെ ഖബ്‌റടക്കപ്പെട്ടു. (യമനിലെ ശഹര്‍ മുഖല്ലയിലാണ് എന്നും വീക്ഷണമുണ്ട്. സലാലയിലെ ളുഫാറിലുള്ളത് മറ്റൊരു പെരുമാള്‍ ആണെന്നും അദ്ദേഹത്തിന് പേര് അബ്ദുറഹ്മാന്‍ സാമിരി എന്നാണെന്നും ഈ വീക്ഷകര്‍ പറയുന്നു)
സഹോദരി പുത്രന്‍ (മുഹമ്മദലി) കേരളത്തിലേക്ക് മടങ്ങിയപ്പോള്‍ യമന്‍ സംഘം സലാലയില്‍ തന്നെ 10 വര്‍ഷം പ്രബോധനവുമായി കഴിച്ചുകൂട്ടി. യമനി ഈമാന്‍ സലാലയില്‍ വിളങ്ങി ലങ്കുന്നത് ഇന്നും അനുഭവപ്പെടും. ഹി: പത്തില്‍ യമന്‍ കുടുംബം സലാലയില്‍ നിന്ന് യമനിലേക്ക് മടങ്ങി.
ഹിജ്‌റ ഒന്നില്‍ കേരളത്തില്‍ മടങ്ങിയെത്തിയ ധര്‍മ്മടം രാജകുമാരന്‍ (മുഹമ്മദലി- മഹാബലി- മാവേലി) ഇസ്‌ലാമിക പ്രചാരകനായി. സഹരാജകുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു കൊണ്ട് ഇസ്‌ലാം മതത്തിന് എതിര്‍പ്പില്ലാത്ത പ്രവേശനം നേടി.ആദ്യ മസ്ജിദ് ധര്‍മ്മടത്ത് ഹി: 2-ല്‍.ധര്‍മ്മടത്ത് നിന്ന് 50കി.മീ അകലെ മാടായി യില്‍ ഹി: 5-ല്‍ മസ്ജിദ്, ഹി: 7-ല്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് (എ.ഡി 629) പൊന്നാനി ചാലുങ്കല്‍ പള്ളി ഹി: 8-ല്‍
കണ്ണൂര്‍ ഭാഗങ്ങളില്‍ ഭരണം നടത്തിയിരുന്ന രാജ കുടുംബം ചിറക്കല്‍ തറവാട്ടുകാരായിരുന്നു. ചിറക്കല്‍ രാജകുംടുംബത്തില്‍ നിന്ന് മതം മാറിവന്ന സ്ത്രീയെ (കോലത്തിരി രാജാവിന്റെ മകളെ) മുഹമ്മദലി വിവാഹം ചെയ്യുന്നു. മൊത്തം ഭരണപ്രദേശത്തിന്റെ അഥവാ, ഏഴിമല- വളപട്ടണം- ചിറക്കല്‍ എന്നിവയുടെ അരക്കാല്‍ (1/8) ഭാഗം പ്രദേശം കോലത്തിരി രാജാവ് മതം മാറിയ മകള്‍ക്കും ഭര്‍ത്താവിനും നല്‍കി. ഒപ്പം ഒരു വിളക്കും (തമ്പുരാട്ടി വിളക്ക്). നവ ദമ്പതികള്‍ ‘അരക്കാല്‍’ ഭാഗത്ത് പുതിയ ഭരണകൂടം സ്ഥാപിച്ചു. ഇസ്‌ലാമിക ഭരണകൂടം. കണ്ണൂര്‍ സിറ്റി പ്രധാന ആസ്ഥാനമായ അരക്കാല്‍ ഭരണകൂടത്തിന്റെ ഭരണ പ്രദേശമായ കാനത്തൂരിന്റെ തെക്കെ അറ്റത്താണ് ധര്‍മ്മടം. രാജാവ് ആലിരാജാ. ഭാര്യ അറക്കല്‍ ബീവി എന്നറിയപ്പെട്ടു. അരക്കാല്‍ ലോപിച്ചു അറക്കല്‍ എന്നായി.
അറക്കല്‍ കൊട്ടാരത്തില്‍ നിന്നും 2കി.മീ അകലെയാണ് ‘താന’. ഹി: 15-ല്‍ ‘താന’ കീഴടക്കിയ ചരിത്രം ഫുതുഹുല്‍ ബുല്‍ദാന്‍’ എന്ന ഗ്രന്ഥത്തില്‍ ‘അല്‍ ബുലാദിരി’ പറയുന്നുണ്ട്. മുഹമ്മദലിയുടെ ഇസ്‌ലാമിക ഭരണം തുടങ്ങിയതിന്റെ തൊട്ടു പിറകെയാണ് സംഭവം. കണ്ണൂര്‍ സിറ്റിയും താനയും ഇന്നും മുസ്‌ലിം പ്രദേശമായി നിലകൊള്ളുന്നു. അറക്കല്‍ കൊട്ടാരത്തിലെ മതപരമായ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കാനുള്ള അവകാശം ധര്‍മ്മടം പള്ളിയിലെ ഖാസിക്കായിരുന്നു.(ഭര്‍ത്താവിന്റെ ഭാഗത്തുള്ള ഖാസിക്ക് മുന്‍ഘടന)
അറക്കല്‍ രാജകുടുംബത്തിന്റെ കീഴിലുള്ള മസ്ജിദുകള്‍, വ്യാപാരകേന്ദ്രങ്ങള്‍, കൃഷിയിടങ്ങള്‍, ക്രമസമാധാനം എന്നിവ കൈകാര്യം ചെയ്യാന്‍ ഒരു ബോര്‍ഡ് ഉണ്ടായിരുന്നു. ഇതിലെ അംഗങ്ങള്‍ അറിയപ്പെട്ടത് ‘കോയ്മകള്‍’ എന്നാണ്. ഈ പദം ലോപിച്ചു’കോയമ്മ’യായി.അറക്കല്‍ കൊട്ടാരത്തിനരികെയുള്ള ‘ഈസിങ്ങാന്റെ പള്ളി’ ഹി: 120-ല്‍ പണിതുവത്രെ. അറബിയാത്രികരുടെ വഴിത്താവളവും വിശ്രമ കേന്ദ്രങ്ങളുമായ ലക്ഷദ്വീപുസമൂഹങ്ങള്‍ അറക്കല്‍ രാജാക്കന്മാരുടെ ഭരണ പ്രദേശമായിരുന്നു. കണ്ണൂര്‍ സിറ്റിയിലെന്നപോലെ ദ്വീപുകളിലും മുസ്‌ലിം നിറസാന്നിദ്ധ്യം കാണാം. പെരുന്നാള്‍ മാസപ്പിറവി കാണുന്ന ആദ്യ വ്യക്തിക്ക് കൊട്ടാരം വക വസ്ത്രങ്ങള്‍ സമ്മാനിക്കുന്ന പതിവുണ്ടായിരുന്നു അറക്കലില്‍. അറക്കല്‍ രാജകുംടുംബത്തിന്റെ വശമുള്ള രേഖകളില്‍ ഹിജ്‌റ 64 ന് ശേഷമുള്ള രാജാക്കന്മാരുടെ പേരു വിവരങ്ങള്‍ ഉണ്ട്. ഭരണ വര്‍ഷം കുറിച്ചത് എ.ഡി 1184-ല്‍ അധികാരമേറ്റ ആലി മൂസ രാജാ മുതല്‍ക്ക് എ.ഡി 2006-ല്‍ പദവിയേറ്റയാള്‍ വരെയുള്ളവരുടെ. നബി(സ)യുടെ പൊരുത്തം വാങ്ങി വന്ന മുഹമ്മദലി സ്ഥാപിച്ച ഭരണത്തിന് ആ കൈപുണ്യം ഇന്നും അനുഭവിക്കാന്‍ കഴിയുന്നു. ലോകമാകെ കൊടുങ്കാറ്റ് സ്വഭാവമുള്ള മാറ്റങ്ങള്‍ക്ക് വിധേയമായി. പല സാമ്രാജ്യ മേല്‍കൊയ്മകളും മേല്‍വിലാസം പോലും മറക്കപ്പെട്ടു.മംഗോളിയന്‍ സാമ്രാജ്യം-ചെന്‍കിസ്ഖാന്‍ ഉദാഹരണം. പക്ഷെ, 1415 ഓളം വര്‍ഷത്തിന്റെ പഴമ താങ്ങിപ്പിടിക്കുന്ന അറക്കല്‍ രാജവംശം ബ്രിട്ടീഷ്, പോര്‍ച്ചുഗീസ് കുലുക്കിയിട്ടും പൊളിയാതെ, മേല്‍വിലാസം നഷ്ടപ്പെടാതെ ഇന്നും നില നില്‍ക്കുന്നു. കഅ്ബ്(റ) ഇന്ത്യന്‍ നിര്‍മ്മിത വാള്‍ എന്ന് വിശേഷിപ്പിച്ചതാരെയോ അവര്‍ ഇന്ത്യക്ക് ഒരു വാള്‍ തന്നെ. നബി(സ) 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഹിജാസിലെ ഇസ്‌ലാമിക ഭരണം ചരിത്രത്തില്‍ ഒരിക്കലും അവിടെ നഷ്ടപ്പെട്ടില്ല. വംശക്കാരും ദേശക്കാരും മാറിയെങ്കിലും എല്ലാം ഇസ്‌ലാം മേല്‍വിലാസത്തില്‍ നിലകൊണ്ടു. മുഹമ്മദലിയുടെ ഭരണത്തിനും ദീര്‍ഘായുസ്സ് ലഭിച്ചു. ഹിജാസില്‍ പുത്തനാശയക്കാര്‍ ഭരണം പിടിച്ചത് (1924)അനര്‍ഹമായിട്ടാണ്. എന്ന പോലെ അറക്കല്‍ രാജവംശത്തിലെ ചിലര്‍ തബ്‌ലീഗി നോ ടും വഹാബിസത്തോടും മൃദുസമീപനം സ്വീകരിക്കുന്നത് അധര്‍മമാണെന്ന് പറയാതെ വയ്യ.ധര്‍മഠത്ത്-ധര്‍മത്തിന്റെ മഠത്തില്‍ അധര്‍മമോ? സ്വഹാബിയും ആദ്യകേരള മുസ്‌ലിം രാജാവുമായ മുഹമ്മദലിയുടെ കോട്ടകൊത്തളങ്ങളില്‍ തബ്‌ലീഗുകാര്‍ കയറിയിറങ്ങുന്നത് വലിയ അതിക്രമമാണ്.
അറക്കല്‍ സൂക്ഷിപ്പുള്ള രേഖയില്‍ ഒന്നാമത്തെരാജാവിന്റെ പേരിന്(മുഹമ്മദലി ആദിരാജ) നേരെ ഹിജ്‌റ 64 എന്ന് ചേര്‍ത്തി ട്ടുണ്ട്. ഇത് ഈ രാജാവിന്റെ മരണവര്‍ഷമായിരിക്കാം. ആദിരാജ എന്നത് ആഴിരാജ ലോപിച്ചതാവാം. ആഴി എന്നാല്‍ കടല്‍. ഹിന്ദു ആചാര പ്രകാരം പ്രഗത്ഭര്‍ക്ക് കടല്‍യാത്ര പാടില്ല. മുഹമ്മദലിയാവട്ടെ ‘ആഴി’ താണ്ടിയ രാജയാണ്.
നബി(സ)യുടെ വഫാത് വരെയുള്ള പത്ത് വര്‍ഷം സലാലയില്‍ ദീനി പ്രവര്‍ത്തനത്തില്‍ കഴിഞ്ഞ യമന്‍ രാജാക്കന്മാര്‍ (മാലിക് കുടുംബം) നബി(സ) യുടെ വഫാത് വിവരമറിഞ്ഞ് മദീനയിലെത്തി. ശേഷം യമനിലേക്ക് പോയി. പത്ത് വര്‍ഷം പിന്നിട്ടപ്പോള്‍ ഹി: 20-ല്‍ നബി(സ)യുടെ സ്വപ്ന നിര്‍ദേശപ്രകാരം ഇന്ത്യയിലേക്ക് യാത്ര. സംഘത്തില്‍ 50 ലധികം പേര്‍. നേരത്തെ പറഞ്ഞ രാജാവ് ഹബീബിന്റെ സഹോദരനായ മാലികുബ്‌നു ദീനാറാണ് സംഘത്തലവന്‍. ഹി: 21-ല്‍ കൊടുങ്ങല്ലൂരിലിറങ്ങി. ദക്ഷിണേന്ത്യയിലാകെ വെളിച്ചമെത്തിക്കുന്നതിന്റെ ഭാഗമായി മാലിക്ബ്‌നുദീനാര്‍ സ്വസഹോദര പുത്രനെ പ്രവിശ്യകളിലേ ക്കയച്ചു. ലീഡര്‍ കൊടുങ്ങല്ലൂരില്‍ പാര്‍ത്ത് കാര്യങ്ങള്‍ നിയന്ത്രിച്ചു. സഹോദര പുത്രന്‍ തെക്കന്‍ കൊല്ലം, വിഴിഞ്ഞം, മാടായി, ഏഴിമല, കാസര്‍ഗോഡ്, മംഗലാപുരം, ബട്കല്‍, ശ്രീകണ്ഡപുരം, ധര്‍മ്മടം, പന്തലായിനി, ചാലിയം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പ്രബോധനം നടത്തി പള്ളി പണിതു. നേരത്തെ മുഹമ്മദലിയുടെ ശ്രമഫലമായി പ്രബോധനം എത്തിയിരുന്നു ചില സ്ഥലങ്ങളില്‍. ചുരുക്കം സ്ഥലം പള്ളികളും വന്നിട്ടുണ്ട്. ഇത് ഹബീബ് (റ)ന്റെ മുന്നേറ്റത്തിന് സഹായകമായി. മാടായിപ്പള്ളിയിലെ ഒരു രേഖയില്‍ ”വര്‍ഷം 5-ല്‍” എന്നു വായിക്കാം. ഇത് തെളിയിക്കുന്നത് ഹബീബ്(റ) എത്തിയ ഹി: 21-ന് മുമ്പേ മാടായില്‍ പള്ളി പണിതിട്ടുണ്ടെന്നാണ്.മുഹമ്മദലി ഹി:അഞ്ചില്‍ ചെറുതായി പണിതത് ഹബീബ് (റ) ന്റെ വരവില്‍ വിപുലപ്പെടു ത്തിയിരിക്കും. നിസ്‌ക്കാരപ്പള്ളിയായിരുന്നത് ജുമുഅത് പള്ളിയാക്കി ഉയര്‍ത്തിയിരിക്കാം.
21-ല്‍ മാലിക്ബ്‌നു ദീനാര്‍ സംഘം വന്നു സ്ഥാപിച്ച മസ്ജിദുകള്‍
1. കൊടുങ്ങല്ലൂര്‍ കടല്‍ തീരത്ത്. ഹി: 21-ല്‍ മാലികുബ്‌നു ദീനാര്‍ മസ്ജിദ് (പുത്തന്‍ പള്ളി). ഇത് എ.ഡി 1341-ലെ പ്രളയത്തില്‍ നഷ്ടപ്പെട്ടു. ഇപ്പോള്‍ കൊടുങ്ങല്ലൂരിലെ പ്രസിദ്ധ പള്ളി ഹി: 7-ല്‍ സ്ഥാപിതമായ ചേരമാന്‍ മസ്ജിദാണ്. ഇത് നേരത്തെ മുഹമ്മദലിയുടെ ശ്രമഫലമായി സ്ഥാപിച്ചതാണെന്ന് പറയപ്പെടുന്നു.
2. ജോനകപ്പുറം (കൊല്ലം). 1341-ലെ വെള്ളപ്പൊക്കം ഇതിനെയും ബാധിച്ചിരുന്നു.
3. വിഴിഞ്ഞം ഫിഷിംഗ് ഹാര്‍ബറിന് സമീപം മാലികുബ്‌നു ദീനാര്‍ പള്ളി.
4. മാടായി
5. ബട്കല്‍ (കര്‍ണാടക)
6. മംഗലാപുരം (സീനത്ത് ബഖ്ശ് പള്ളി)
7. തളങ്കര (കാസര്‍ഗോഡ്)
8. ഏഴിമല (എഴിപ്പള്ളി).ഇപ്പോള്‍ നാവിക അക്കാദമിയുടെ കസ്റ്റഡിയില്‍. ധാരാളം കപ്പല്‍ യാത്രക്കാര്‍ ഇവിടെ നേര്‍ച്ചയിടാനും നിസ്‌ക്കരിക്കാനും കയറിയിരുന്നതിനാല്‍”എഴിപ്പള്ളിയറിയാതെ കപ്പല്‍ ഓടുകയില്ല” എന്ന ചൊല്ല് നിലവില്‍ വന്നു. ഇപ്പോള്‍ നാവികര്‍ മാത്രം. എ.ഡി 1342 ഡിസംബര്‍ 30-ന് ഇബ്‌നു ബതൂത ഈ പള്ളിയില്‍ താമസിച്ചു. മുതഅല്ലിംകള്‍ക്ക് പുറമെ അതിഥികള്‍ക്കും അവിടെ സൗകര്യം ഒരുക്കിയിട്ടുണ്ടായിരുന്നെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു.
9. ശ്രീകണ്ഡപുരം(ജന്‍ഫത്തൂര്‍)
10. ധര്‍മ്മടം
11. പന്തലായനി(കൊയിലാണ്ടി-കൊല്ലം). പാറപ്പള്ളി. എ.ഡി 1343 ജനുവരി 1-ന് ഇബ്‌നു ബത്തൂത ഇവിടെ വന്നു. ശ്രദ്ധേയമായ പത്തിലധികം മഖാമുകളുണ്ട് പാറപ്പള്ളി മഖ്ബറയില്‍. ഹി: 8-ല്‍ ബദ്‌രീങ്ങളില്‍ പെട്ട തമീമുല്‍ അന്‍സാരി(റ) ഇവിടെ വന്നു താമസിച്ചു, ഇവിടെ വഫാതായി എന്ന് ചിലര്‍ പറയുന്നു. ആദം നബിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന കാലടയാളം പള്ളിക്കു മുമ്പില്‍ പാറയില്‍ കാണാം.
12. ചാലിയം.
3. ഉവൈസുല്‍ ഖര്‍നി(റ)
പിതാവ്:ആമിര്‍,രാജ്യം:യമന്‍.താബിഉകളുടെ നേതാവ്.നബി(സ)യുടെ കാലത്ത് ജീവിച്ചിരുന്നിട്ടുണ്ടെങ്കിലും കണ്ടു മുട്ടിയിട്ടില്ല.മാതാവിന്റെ പരിചരണം കാരണം യാത്ര സാധിച്ചില്ല. ഉവൈസ്(റ)വിനെ കണ്ടു മുട്ടിയാല്‍ അവരെ കൊണ്ടു ദുആ ഇരപ്പിക്കാനും പൊറുക്കലിനെ തേടിപ്പിച്ചു കൊള്ളാനും നബി(സ)നിര്‍ദ്ധേശം നല്‍കിയിട്ടുണ്ട്.ഔലിയാഇനെ ചെന്ന് കണ്ടു ദുആ ഇരപ്പിക്കുന്ന പതിവ് മുസ്‌ലിം സമൂഹത്തില്‍ വ്യാപിച്ചത് ഈ വിധമാണ്.സ്വിഫീന്‍ യുദ്ധത്തില്‍ മഹാനര്‍ രക്തസാക്ഷിയായി എന്നു പറയപ്പെടുന്നു
4. ഇമാം അബൂഹനീഫ(റ)(80-150)
പേര്:നുഅ്മാന്‍. ഹിജ്‌റ80ല്‍ കൂഫയില്‍ പിറന്നു.തല്‍ സമയത്ത് 4 സ്വഹാബിമാര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു.പക്ഷെ ശിഷ്യത്വമുണ്ടായില്ല എന്ന് ചില രേഖകളിലുണ്ട്.കര്‍മശാസ്ത്ര വിധികളില്‍ നിസ്തുല പണ്ഡിതന്‍. ഇമാം ശാഫിഈ(റ) പറഞ്ഞു: കര്‍മശാസ്ത്രത്തില്‍ ജനം അബൂഹനീഫ(റ)യുടെ ആശ്രിതരാണ്. വലിയ ഭക്തന്‍,നിരന്തരം ഖുര്‍ആന്‍ ഖത്മ് നിര്‍വഹിക്കുന്നവര്‍, സൂക്ഷ്മ ശാലി, എല്ലാമായിരുന്നു. താബിഉകളില്‍നിന്ന് നാലായിര ത്തിലധികം ഉസ്താദുമാര്‍ അവര്‍ക്കുണ്ടായിരുന്നു എന്നു പറയപ്പടുന്നു. മുജ്തഹിദുകളായ നിരവധി ശിഷ്യന്‍മാരെ വാര്‍ത്തെടുത്തു. ഇമാം മാലിക് അവരില്‍ ഒരുവരായിരുന്നു. ഭരണാധിപന്‍ കൂഫയിലെ ജഡ്ജി പദവി ഏറ്റെടുക്കാന്‍ നിര്‍ബന്ധി ച്ചപ്പോള്‍ യോഗ്യനല്ലാ എന്ന് പറഞ്ഞു പിന്‍ വലിഞ്ഞു.അതിന്റെ പേരില്‍ പീഢനവും ജയില്‍ വാസവും വരിച്ചു.ഹി:150ല്‍ ജയിലില്‍ വഫാതായി.ഏകപുത്രന്‍ ഹമ്മാദ്(റ)
5. ഇമാം മാലിക് (റ)(93-179)
ഹി: 90 ന് പിറകെ മദീനയില്‍ പിറന്നു.പിതാവ് അനസ്. (ഇത് നബി (സ)യുടെ ഖാദിമായ അനസ് ബ്‌നു മാലിക്(റ) അല്ല) പിതാമഹന്‍ മാലിക്(റ)പ്രഗത്ഭ താബിഅ്ആണ്. ഉസ്മാന്‍(റ) വധിക്കപ്പെട്ടപ്പോള്‍ രാത്രിയില്‍ ജനാസ സംസ്‌കരണത്തില്‍ പങ്കടുത്തവരില്‍ ഒരാളാണ് ഈ പിതാമഹന്‍. ഇമാം മാലിക്(റ) മാതൃ വയറ്റില്‍ മൂന്ന് വര്‍ഷം കഴിച്ചു എന്ന് റിപ്പോര്‍ട്ടുണ്ട്. തൊള്ളായിരത്തിലധികം ഗുരുനാഥന്‍മാരില്‍ നിന്ന് പഠനം നടത്തി. ആയിരത്തി മുന്നൂറിലധികം പ്രമുഖ ശിഷ്യര്‍. പതിനേഴാം വയസ്സില്‍ മുദരിസായി. താമസ സ്ഥലത്ത് രാജാക്കന്‍മരുടെ താമസ സ്ഥലത്തെന്ന പോലെ ജനം തിങ്ങിക്കൂടുമായിരുന്നു.ഹദീസും ഫിഖ്ഹുമാണ് ജനത്തിന് വേണ്ടത്. ഹദീസ് പറയുമ്പോള്‍ അദബുകളെല്ലാം പാലിച്ച് ഭക്തിയില്‍ മാത്രം കൈകാര്യം ചെയ്യുമായിരുന്നു.പ്രായാധിക്ക്യത്തിലെത്തിയിട്ടും മദീനയില്‍ വാഹനപ്പുറത്തിരിക്കാതെ നടന്നു. നബി(സ)മറപെട്ട മണ്ണില്‍ വാഹനപ്പുറത്തിരിക്കാന്‍ ധൈര്യപ്പെട്ടില്ല.നബി(സ)ഇഅ്തികാഫ് ഇരിക്കാറുള്ള അതേ വേദിയില്‍ തന്നെയായി മദീന മസ്ജിദില്‍ സമയം ചെലവിടുക കൂടി ചെയ്ത മഹാനര്‍ എല്ലാ രാത്രിയിലും നബി(സ)യെ സ്വപ്നം കാണാറണ്ടായിരുന്നത്രെ.ഇമാം അബൂ ഹനീഫ(റ)വിനെപ്പോലെ ഇമാം മാലിക്(റ)നും ഭരണകൂടത്തിന്റെ മര്‍ദ്ദനമേറ്റു.നിര്‍ബന്ധിച്ചു ത്വലാക് ചൊല്ലിക്കപ്പട്ടവന്റെ ത്വലാക് സംഭവിക്കില്ല എന്ന ഫത്‌വയാണത്രെ കാരണം.മുവതഅ് അവിടുത്തെ പ്രധാന രചനകളിലൊന്നാണ്.ഹി:179 റ:അവ്വല്‍10ന് ശേഷം വഫാതായി.ജന്നത്തുല്‍ ബഖീഇല്‍ ഖബ്‌റ്.
6. ഇമാം ശാഫിഈ(റ) (150-204)
പേര്:മുഹമ്മദ്.പിതാവ്:ഇദ്‌രീസ്.ശാഫിഈ എന്ന പേര് വന്നതു പിതാഹന്‍മാരിലെ മൂന്നാമത്തെയാളുടെ നാമ(ശാഫിഅ്) ത്തിലേക്ക് ചേര്‍ത്തതിനാലാണ്. അവര്‍ സ്വഹാബിയായിരുന്നു. ഖുറൈശി വംശത്തില്‍ നിന്നും പിറന്ന ലോക പ്രസിദ്ധനാണ് ഇമാം ശാഫിഈ(റ). ഫലസ്തീനിലെ ഗസ്സയില്‍ ഹി:150ന് ജനനം. താമസം മക്കയില്‍.7ാം വയസ്സില്‍ ഖുര്‍ആനും 10ാം വയസ്സില്‍ മുവഥ്വഅ് കിതാബും ഹൃദിസ്തമാക്കി. 13-ാം വയസ്സില്‍ ഇമാം മാലിക് (റ) ന്റെ മുമ്പിലെത്തി മുവത്തഅ് കാണാതെ ഓതി ക്കൊടുത്തു. കുറച്ചു നാള്‍ യമനില്‍ ജോലി ചെയ്തു. ഇതിനിടയില്‍ അന്യായമായി ജയിലിലടക്കപ്പെട്ടു. മോചിതനായതില്‍ പിന്നെ ജോലി വിട്ട് ഇറാഖിലെത്തി. വിജ്ഞാന സേവയില്‍ മുഴുകി. സുഹൃത്തുക്കളുടെ നിര്‍ബന്ധം മൂലം ഉസൂലുല്‍ ഫിഖ്ഹില്‍ രിസാല എന്ന ഗ്രന്ഥമെഴുതി. ഇമാം മുസ്‌നി(റ) ഈ ഗ്രന്ഥം പാരായണം ചെയ്തത് 500 തവണയാണ്. ഓരോ തവണയും പുതിയ അറിവ് ഗ്രഹിച്ചു. മദ്ഹബിലെ ഖദീം അഭിപ്രായങ്ങള്‍ ഇറാഖില്‍ വെച്ച് രൂപപ്പെട്ടു. ഹി: 199-ല്‍ ഈജിപ്തില്‍ വന്നു പാര്‍ത്തു. ജദീദ് അഭിപ്രായങ്ങള്‍ ഇവിടെ രൂപപ്പെട്ടു. 113 ഗ്രന്ഥങ്ങള്‍ രചിച്ചു. രാത്രിയെ മൂന്നായി വിഭജിച്ചു- രചന, നിസ്‌കാരം, നിദ്ര. ഇരുവരിലൊരാളുടെ നാവിലൂടെ സത്യം വരട്ടെ എന്ന ലക്ഷ്യത്തില്‍ മാത്രം ഒട്ടേറെ സംവാദങ്ങള്‍. പ്രായമില്ലാത്തയാള്‍ സ്ഥിരം വടി ഉപയോഗിക്കുന്നതെന്തിന്? എന്ന് തന്നോട് ഗുരു മാലിക് (റ) ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി: ഞാന്‍ യാത്രികനാണെന്ന ഓര്‍മ്മ വിടാതിരിക്കാന്‍! ഹി: 204-ല്‍ 54-ാം വയസ്സില്‍ ആ ലോക പണ്ഡിതന്‍ ഈജിപ്തില്‍ വഫാത്തായി. അവിടെ ഖബ്ര്‍ (കൈറോ). വലിയ ജാറമുണ്ട്.
7. നഫീസത്തുല്‍ മിസ്‌രിയ്യ (റ)
നബ(സ) യുടെ സന്താനപരമ്പരയില്‍പെട്ടവര്‍.145ല്‍ മക്കയില്‍ ജനനം. 30 തവണ ഹജ്ജ് ചെയ്തു. ഇമാംശാഫിഈ ദുആഅ് ചെയ്യിപ്പിക്കുമായിരുന്നു ബീവിയെക്കൊണ്ട്. ഭര്‍ത്താ വിനൊപ്പം ഈജിപ്തില്‍ വാസം.208 റമളാനില്‍ വഫാത്. ഈജി പ്തിലെ സുപ്രസിദ്ധ ദര്‍ഗ്ഗകളിലൊന്നാണ് ബീവിയുടേത്. സദാ ആള്‍ക്കൂട്ടം.
8. ബുവൈഥ്വി (.-231)
പേര്: യൂസുഫ്. പിതാവ്: യഹ്‌യ. ഈജിപ്തിലെ ‘ബുവൈത്’ സ്വദേശി. ഇമാം ശാഫിഈ (റ)ന്റെ ഏറ്റവും പ്രധാന സാഹിബ്. ഇമാം ശാഫിഈ(റ) ന്റെ മദ്ഹബ് പ്രകാരമുള്ള ഫത്‌വാക്ക് വരുന്നവരോട് ഇമാം ശാഫിഈ(റ) പറയുക ”ബുവൈഥ്വിയോട് ചോദിക്കുക” എന്നായിരുന്നു. ബുവൈഥ്വി(റ) ന്റെ മറുപടി ഇമാം ശാഫിഈ(റ) നെ കേള്‍പ്പിക്കുമ്പോള്‍ അംഗീകാരം നല്‍കുകയും ചെയ്യും. ശാഫിഈ ഇമാമിന്റെ വസ്വിയത്ത് പ്രകാരം മരണാനന്തരം ശാഫിഈ(റ)ന്റെ സ്ഥാന ത്തിരുന്നത് ബുവൈഥ്വി ആയിരുന്നു. ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് സമ്മതിക്കാത്തതിനാല്‍ ഏറെ കാലം ബാഗ്ദാദിലെ ജൈലില്‍ തടവിലിടപ്പെട്ടു. ജയിലില്‍ വെച്ച് തന്നെ വഫാത്തായി(231). ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ”ബുവൈഥ്വിയാല്‍ പറഞ്ഞു” എന്ന പ്രസ്താവം കാണാം. സാരം: ഇമാം ശാഫിഈയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതായ ബുവൈഥ്വിയുടെ കുറിപ്പില്‍ ശാഫിഈ പറഞ്ഞു എന്നാണ്. ശാഫിഈ ഇമാമിന്ന് ശേഷം 27 വര്‍ഷം മദ്ഹബ് വക്താവായി ജീവിച്ചു.
9. അഹ്മദുബ്‌നു ഹമ്പല്‍(റ)(164-241)
ഹി: 164-ല്‍ ബഗ്ദാദില്‍ ജനനം.പിതാവ് മുഹമ്മദുബ്‌നു ഹമ്പല്‍. ഹി: 186 വരെ ബഗ്ദാദില്‍ പഠനം. ശേഷം വിവിധ രാഷ്ട്രങ്ങളില്‍ പഠന യാത്ര. ഇമാം ശാഫിഈ ഗുരുവാണ്. പത്തു ലക്ഷം ഹദീസ് മനപാഠമാക്കി. അവിടുത്തെ രചനയായ അല്‍ മുസ്‌നദ് ലോകപ്രസിദ്ധം. ഖുര്‍ആന്‍ സൃഷ്ടിയാണെന്ന വാദത്തി ന്നനുകൂലം നില്‍ക്കാത്തതിനാല്‍ ഭരണകൂട പീഢനമേറ്റു. സംഭവം നടക്കുന്നതിന്ന് മുമ്പേ മിസ്‌റില്‍ താമസിക്കുകയായിരുന്ന ഗുരു ഇമാം ശാഫിഈ (റ)ന്ന് നബി (സ) സ്വപ്നത്തില്‍ പ്രത്യക്ഷരായി ശിഷ്യന് വരാന്‍ പോകുന്ന പരീക്ഷണത്തെ കുറിച്ച് അറിവ് നല്‍കുകയും ക്ഷമ കൈ വിടരുതെന്ന് ഉപദേശിക്കാന്‍ നിര്‍ദേശി ക്കുകയും ചെയ്തിരുന്നു. ശിഷ്യന് ഗുരുവിലൂടെ തന്നെയാവണം മാര്‍ഗ നിര്‍ദേശം എന്നതാവാം സ്വപ്നം ഇങ്ങനെയാവാന്‍ കാരണം. ഗുരുവില്‍ നിന്ന് പ്രസ്തുത വിവരത്തിന്റെ എഴുത്തമായി വന്ന ദൂതന് ശിഷ്യന്‍ സമ്മാനിച്ച ഷര്‍ട്ട് ഗുരുവിന്റെ മുമ്പിലെത്തിയപ്പോള്‍ ഗുരു അത് മുക്കിയെടുത്ത വെള്ളം കൊണ്ട് ബര്‍കത്ത് തേടി. ഹി: 241- ല്‍ വഫാത്.
10. ദാരിമി (181-255)
പേര്: അബ്ദുല്ലാഹ്. പിതാവ്: അബ്ദുര്‍റഹ്മാന്‍. തമീം ഗോത്രത്തിലെ ഒരു ശാഖയായ ദാരിം ബിന്‍ മാലികിയിലേക്ക് ചേര്‍ത്താണ് ദാരിമി എന്നു വിളിക്കുന്നത്. സമര്‍ഖന്ദ് സ്വദേശം. പ്രധാന ഗുരുക്കളില്‍ ഇമാം ബുഖാരിയുണ്ട്. മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി ശിഷ്യരാണ്. സുലാസിയാത് പദവിയുള്ള 15 ഹദീസ് ഉണ്ട് ദാരിമിയുടെ റിപ്പോര്‍ട്ടുകളില്‍. തന്റെ മുസ്‌നദ് ഏറെ പ്രസിദ്ധം. ഹി: 255 ദുല്‍ഹിജ്ജ 8-ന് വഫാത്.
11. ഇമാം ബുഖാരി(റ)(194-256)
പേര്: മുഹമ്മദ്. പിതാവ്: ഇസ്മായീല്‍. പിതാവ് മാലികു ബ്‌നു അനസ്(റ)ന്റെ ശിഷ്യന്‍. ഹി: 194-ല്‍ ഇമാം ബുഖാരിയുടെ ജനനം. ഹി: 204-ല്‍ ഇമാം ശാഫിഈ (റ) വഫാത്താകുമ്പോള്‍ ഇമാം ബുഖാരിക്ക് പത്ത് വയസ്സ് പ്രായം. ഇമാം ശാഫിഈ(റ)ന്റെ സമപ്രായക്കാരും കൂട്ടുകാരുമായവരെ ഗുരുനാഥന്മാരായി സ്വീകരിക്കാനായെങ്കിലും ഇമാം ശാഫിഈ (റ) നേരത്തെ വഫാത്തായതിനാല്‍ ശിഷ്യത്വം തരപ്പെട്ടില്ല. യത്തീമായിരുന്നു. കാഴ്ച്ചയില്ല. മാതാവിന്റെ കണ്ണു കലങ്ങിയുള്ള ദുആ ഫലമായി സ്വപ്നം വഴി ഇബ്‌റാഹീം (അ) പ്രത്യക്ഷപ്പെട്ടു. സുഖവാര്‍ത്ത നല്‍കി. പുലര്‍ന്നപ്പോള്‍ മകന്ന് കാഴ്ച ശേഷി. 17-ാം വയസ്സില്‍ ഉമ്മക്കൊപ്പം ഹജ്ജ്. അവിടെ പഠനം,താസം, രചന. ശേഷം ബസ്വറയിലെത്തി. നൈസാപൂരില്‍ വന്നു. ഇമാം ബുഖാരി യുടെയും ഇമാം മുസ്‌ലിമിന്റെയും ഗുരുവായ മുഹമ്മദുബ്‌നു ബശ്ശാര്‍(റ) പറയുന്നു: ലോക ഹാഫിളുകള്‍ (ഹദീസ് മനപ്പാഠം) നാല് പേരാണ്. റയ്യില്‍ അബു സുര്‍അ(റ), നൈസാപൂരില്‍ മുസ്‌ലിം , സമര്‍ഖന്ദില്‍ അബ്ദുല്ലാഹ് ദാരിമി. ബുഖാറയില്‍ മുഹമ്മദിബ്‌നു ഇസ്മായില്‍. ഖുര്‍ആന്‍ കഴിഞ്ഞാല്‍ മുസ്‌ലിം ലോകം ഏറ്റം പ്രാമാണ്യം കല്‍പിക്കുന്ന ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരി. ഇതില്‍ ആവര്‍ത്തനം അടക്കം 7275 ഹദീസ്. ആവര്‍ത്തനമില്ലാതെ 4000 വരും. ആറ് ലക്ഷം ഹദീസുകള്‍ പരിശോധിച്ച് അവയില്‍ നിന്ന് ഏറ്റം പ്രധാനപ്പെട്ടവ തെരഞ്ഞെടുത്തതാണിത്. അഫ്ആലുല്‍ ഇബാദ് എന്ന ഗ്രന്ഥമെഴുതിയപ്പോള്‍ അനുകൂലിച്ചും പ്രതികൂലിച്ചും തരംഗങ്ങള്‍ ഉണ്ടായി. ഭരണ കൂട സമ്മര്‍ദ്ധത്താല്‍ നാട് വിട്ടെറിയേണ്ടി വന്നിട്ടുണ്ട്. സമര്‍ഖന്ദില്‍ നിന്ന് കൂടുതല്‍ ദൂരെയല്ലാതെ ഖര്‍ത്തന്‍ക് എന്ന വില്ലേജില്‍ വെച്ച് രോഗം വന്നു. ഹി: 256 ചെറിയ പെരുന്നാള്‍ രാവില്‍ വഫാത്. അവിടെ ഖബ്ര്‍. ഏതാനും നാളുകള്‍ ഖബ്‌റില്‍ നിന്ന് സുഗന്ധം വന്നുകൊണ്ടിരുന്നു.
12. മുസ്‌ലിം (204-261)
പേര്: മുസ്‌ലിം. പിതാവ്: ഹജ്ജാജ്. ഇമാം ബുഖാരിയെ കാള്‍ പത്ത് വയസ്സിന് താഴെ. ശാഫിഈ(റ)ന്റെ വഫാത് വര്‍ഷത്തില്‍ നൈസാപൂരില്‍ ജനനം. തുര്‍ക്ക്‌മെനിസ്ഥാന്റെയും അഫ്ഗാനിസ്ഥാനിന്റയും അതിര്‍ത്തികളിലായി ഇറാനിന് കിഴക്ക് പ്രവിശാലമായ മേഖലയത്രെ ഖുറാസാന്‍. ഇതില്‍ പ്രധാന പൗരാണിക പട്ടണങ്ങള്‍ നാല്. നൈസാപൂര്‍, മര്‍വുഷാജാന്‍, ബല്‍ഖ്, ഹിറ്റ. നിരവധി പ്രതിഭകളെ കാഴ്ച വെച്ച ഭൂപ്രദേശം. മുസ്‌ലിം(റ) വിജ്ഞാനം തേടി ഇറാഖ്, ഹിജാസ്, ശാം, ഈജിപ്ത് എല്ലാം സഞ്ചരിച്ചു. മൂന്ന് ലക്ഷം ഹദീസില്‍ നിന്ന് തെരഞ്ഞെടുത്ത നാലായിരം ഹദീസുകള്‍ വെച്ച് സ്വഹീഹ് മുസ്‌ലിം രചിച്ചു. വേറെയും ഒട്ടേറെ ഗ്രന്ഥങ്ങള്‍. സ്വഹീഹ് മുസ്‌ലിമിന് ഇമാം നവവി അടക്കം ധാരാളം പ്രഗത്ഭര്‍ശര്‍ഹ് രചിച്ചു. ഹി: 261-ല്‍ റജബ് 25-ന് നൈസാപൂരില്‍ വഫാത്.
13. ഇബ്‌നുമാജ (209-273)
പേര്: മുഹമ്മദ്. പിതാവ്: യസീദ്. ഹി: 209-ന് ‘ഖസ്‌വീനില്‍’ ജനനം. ഹദീസിന് പുറമെ മറ്റു കലകളിലും ശ്രുതിയാര്‍ജിച്ചവര്‍. അവിടുത്തെ ഹദീസ് ക്രോഡീകരണമായ ‘സുനന്‍’ സ്വിഹാഹു സ്സിത്തയില്‍ പെടുത്തി എണ്ണിയവരേറെ. ഹി: 273(263-ലെന്നും പക്ഷമുണ്ട്)റമളാന്‍ 22-ന് വഫാത്.
14. അബൂദാവൂദ്(202-275)
പേര്: സുലൈമാന്‍. പിതാവ്: അശ്അസ്. ഹി: 202-ല്‍ ഇറാന്‍-അഫ്ഗാനിസ്താനിനിടെ ‘സിജിസ്ഥാന്‍’ പ്രദേശത്ത് ജനനം. വിജ്ഞാനാവശ്യാര്‍ഥം മദ്ധ്യ പൗരസ്ത്യ ദേശങ്ങളിലും പുറത്തും യാത്ര ചെയ്തു. നിരവധി ഉസ്താദുമാര്‍.അഹ്മദു ബ്‌നു ഹമ്പല്‍ (റ), ഇസ്ഹാഖുബ്‌നു റാഹവൈഹി, യഹ്‌യാ മുതലായവര്‍ ഈ ലിസ്റ്റിലുണ്ട്. തുര്‍മുദി നസാഇ തുടങ്ങിയ പ്രമുഖര്‍ ശിഷ്യരാ യുണ്ട്. നബി(സ)യുടെ ഹദീസുകളുമായി ഏറെ ചലിച്ച അവി ടുത്തെ നാവ് ചുംബിക്കാന്‍ സമ്മതം ചോദിച്ചു ബഹു സഹ്‌ലുബ്‌നു അബ്ദില്ലാ(റ). നിര്‍ബന്ധത്തിന് വഴങ്ങി.ചുംബിച്ചു. ഹദീസ് വിഷയങ്ങളിലും മറ്റു വിഷയങ്ങളിലും ഗ്രന്ധങ്ങളെഴുതി. സുനനു അബീ ദാവൂദ് ആറ് സ്വഹീഹുകളില്‍ സ്ഥാനം പിടിച്ചു. ഇതിനു പല ഇമാമുകളും ശര്‍ഹ് എഴുതിയിട്ടുണ്ട്. സുയൂഥ്വി ഇമാമിന്റെ ശര്‍ഹ് മിര്‍ഖാതു സ്സ്വുഊദ് ഇലാ സുനനി അബീദാവൂദ് എന്ന് അറിയപ്പെടുന്നു. ഹി: 275 ശവ്വാല്‍ 16-ന് ബസ്വറയില്‍ വഫാത്. സുഫിയാനു സൗരി(റ)ന്റെ അരികില്‍ ഖബ്ര്‍. മകന്‍ ഹാഫിള് അബ്ദുല്ലാഹ് പണ്ഡിതനായിരുന്നു.
15. തുര്‍മുദി ഇമാം(209-279)
പേര്: മുഹമ്മദ്. പിതാവ്: ഈസാ. ഹി:209-ല്‍ ഔസബകിസ്താനിലെ തിര്‍മിദ് ദേശത്ത് ജനനം. ഇമാം ശാഫിഈ വഫാത്തായി അഞ്ചാം വര്‍ഷം. ഇമാം ബുഖാരി പ്രായത്തില്‍ മുന്നിലെങ്കിലും ഒരു ഹദീസ് തന്നില്‍ നിന്ന് പഠിച്ച ശിഷ്യനാണ്. തന്നെ ധാരാളം ഹദീസ് പഠിപ്പിച്ച ഗുരുവുമാണ്. ധാരാളം രചനകള്‍. ജാമിഉത്തുര്‍മുദി ആറ് സ്വഹീഹുകളില്‍ ഇടംനേടി. ഇതിന് പല പണ്ഡിതര്‍ ശര്‍ഹ് എഴുതിയിട്ടുണ്ട്. നബി(സ)യുടെ വ്യക്തിത്വ വിവരണം മാത്രം അടങ്ങിയ ഗ്രന്ഥം ‘ശമാഇലുത്തുര്‍മിദി’ ഒരു കിടയറ്റ രചനയത്രെ. ഹി: 279 റജബ് 13-ന് വഫാത്. ഖബ്ര്‍ തിര്‍മുദി.
16. ഇമാം നസാഈ(റ)
പേര്:അഹ്മദ്.പിതാവ്:ശുഐബ്.ഖുറാസാനിലെ ‘നിസ്‌വാ’യില്‍ ഹി: 214 ല്‍ ജനനം.അബൂദാവൂദ് ഗുരുവാണ്. ഒന്നിടവിട്ട ദിവസം വ്രതമെടുത്തു ആജീവനാന്തം. ഥ്വബ്‌റാനി ശിഷ്യന്‍.ഹി:303 ല്‍ ഫലസ്ഥീനില്‍ മരണം.
17. ഇബ്‌നു ഖുസൈമ (223-311)
പേര്: മുഹമ്മദ.് പിതാവ്: ഇസ്ഹാഖ്. താമസം: നൈസാബൂരില്‍. ഇസ്ഹാഖുബ്‌നു റാഹവൈഹി, സര്‍ഖസി, സഅ്ഫറാനി മുതലായവര്‍ ഗുരുനാഥന്‍മാരാണ്. ഇമാം ബുഖാരി, ഇമാം മുസ്‌ലിം, നൈസാബൂരി മുതലായവര്‍ ശിഷ്യരില്‍ പ്രമുഖര്‍. ഇത്രയധികം വിദ്യ എങ്ങനെ വശമാക്കി എന്ന് ചോദ്യമു യര്‍ന്നപ്പോള്‍ മഹാന്‍ നല്‍കിയ മറുപടി സംസം ജലം കുടിക്കു മ്പോള്‍ ലക്ഷ്യം വെച്ചത് യാഥാര്‍ത്യമായതാണെന്നാണ്. 140- ലധികം രചനകള്‍.
18. ഇബ്‌നു ഹിബ്ബാന്‍ (…….354)
പേര്: മുഹമ്മദ് ബുസ്തി.ജനനം: അഫ്ഗാനിസ്താനിലെ കാബൂളിനടുത്ത്. ‘ബുസ്ത്’ പ്രദേശത്ത്. അഫ്ഗാനികള്‍ ഉപയോഗിക്കുന്ന ഭാഷയെ ‘പുഷ്ത്’ എന്ന് പറയാറുണ്ട്. നസാഇ, ഇബ്‌നു ഖുസൈമ, അബൂ യഅ്‌ലാ മുതലായവര്‍ ഉസ്താദുമാരില്‍ പ്രമുഖരാണ്. ഹാകിം(റ) ശിഷ്യനാണ്. ഏറെക്കാലം സമര്‍ഖന്ദിലെ ഖാളിയായിരുന്നു. സ്വഹീഹ് ഇബ്‌നു ഹിബ്ബാന്‍ അടക്കം നിരവധി രചനകള്‍. ഹി: 354 ശവ്വാല്‍ മാസം വഫാതായി.
19. ദാറഖുഥ്‌നി(306-385)
പേര്;മുഹമ്മദ്.പിതാവ്: ഉമര്‍. ബാഗ്ദാദിലെ ദാറഖുഥ്ന്‍ സ്വദേശം. ഹി: 306-ല്‍ ജനനം. ഇസ്വതഖ്‌രി പ്രധാനകര്‍മ്മ ശാത്ര ഗുരു. ഹില്‍യയുടെ കര്‍ത്താവ് അബുനുഐം ഇസ്ബഹാനി ശിഷ്യരില്‍ പ്രമുഖര്‍. തജ്‌വീദ് ഖിറാഅത് കലയില്‍ പ്രാവീണ്യം. ഹി: 385 ദുല്‍ഖഅദ് 8-ന് ബാഗ്ദാദില്‍ വഫാത്. അബൂ ഹാമിദുല്‍ ഇസ്ഫറായിനി ജനാസ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ബാബുദ്ദയ്‌റ ഖബ്ര്‍ സ്ഥാനില്‍ മഅറൂഫില്‍ കര്‍ഖി (റ)യുടെ ചാരത്ത് ഖബ്ര്‍.
20. ഹാകിം (321-405)
പേര്;മുഹമ്മദ.് പിതാവ് അബ്ദുല്ലാഹ്,ഹി;321-ല്‍ നൈസാപൂരില്‍ ജനനം.ഹാകിം എന്ന് വിളിപ്പേര് വരാന്‍ കാരണം ഏറക്കാലം നൈസാബൂരിലെ ജഡ്ജിയായിരുന്നത്.2000 ന് പുറത്ത് ഉസ്താദുമാര്‍,1500 വാള്യത്തിലേറെ വരും രചനകള്‍,മുസ്തദ്‌റക് ഏറെ പ്രസിദ്ധം.ദാറഖുഥ്‌നിയുടെ സുഹൃത്ത.് ഖഫ്ഫാല്‍ ശാശിയുടെ ഗുരു. ഹി;405-സ്വഫര്‍ 3 ന് വഫാത്.
21. തൃശ്ശിനാപള്ളി നഥ്ഹര്‍ ബാദ്ശാഹ്
ഹി:347 ല്‍ ഇന്ത്യക്ക് പുറത്ത് ജനനം. രാജകുടുംബാംഗം. പ്രപഞ്ച ത്യാഗം ഇഷ്ടപ്പെട്ട് വീടുവിട്ടിറങ്ങി. 22-ാം വയസ്സില്‍ ബാബാ സയ്യിദ് ഇബ്‌റാഹീം എന്നവരെ ഗുരുവായി സ്വീകരിച്ചു. മദീനയില്‍വെച്ച് നബി(സ)യുടെ സ്വപ്ന നിര്‍ദേശപ്രകാരം ഇന്ത്യയിലേക്ക് പുറപ്പെട്ടു. തൃച്ചിയില്‍ സ്വാമിമലയുടെ മുകളില്‍ ക്യാമ്പ് ചെയ്തു. അവിടെ ഇപ്പോഴും വീഴും വീഴില്ല മട്ടില്‍ കാണുന്ന പാറ മഹാനര്‍ താങ്ങിനിര്‍ത്തിയതാണത്രെ.ഇടക്ക് സിലോണില്‍ പോയി ആദം മലയിലിരുന്നു.തബലേ ആലം(ലോക പാത്രം)എന്ന പേര് അവിടെ നിന്ന് കിട്ടിയതാണ്.വീണ്ടും തൃച്ചിയില്‍.ഹി:417 റംസാന്‍ 14ന് വഫാതായി.തൃച്ചിയില്‍ ജാറം.ജാറത്തിനരികെ പില്‍ക്കാലത്ത് നാഗൂര്‍ വലി വന്ന് മുറാഖബ ഇരുന്നയിടം അടയാളപ്പെടുത്തിയിട്ടുണ്ട്.റമളാന്‍ ഒന്ന് മുതല്‍ 14 വരെ നോമ്പുതുറയായി ഉറൂസ് നടത്തുന്നു.
22. ഖഫാല്‍(….417)
പേര്: അബ്ദുല്ല. പിതാവ്: അഹ്മദ്.ഖഫാല്‍ സഗീര്‍ എന്നും ഖഫാല്‍ മറൂസി എന്നും അറിയപ്പെടുന്നു. എന്നാല്‍ ‘ഖഫാല്‍ കബീര്‍’ മറ്റൊരു ഇമാമാകുന്നു. അവരുടെ നാമം മുഹമ്മദുബ്‌നു അലി. അറിയപ്പെടുന്നത് ഖഫാല്‍ ശാശി എന്നാണ്. ജനനം 291-ല്‍. മരണം 365-ല്‍ ശാശില്‍ (സയ്ഹുന്‍നദിക്ക് പടിഞ്ഞാര്‍). ‘ഖഫാല്‍’ എന്നു മാത്രം ഗ്രന്ഥങ്ങളില്‍ പ്രയോഗിക്കുമ്പോള്‍ അധികവും ഉദ്ദേശ്യം ഖഫാല്‍ മറൂസി തന്നെ. ഇറാഖി സരണി കുറാസാന്‍ സരണി എന്നിങ്ങനെ ശാഫിഈ മദ്ഹബ് രണ്ടായി വേര്‍തിരിക്കപ്പെടുമ്പോള്‍ ഇറാഖി സരണിക്കാര്‍ ഖഫാല്‍ കൊണ്ട് വിവക്ഷിക്കുക ഇറാഖ് ഭാഗത്ത് നിന്ന് ഉദയം കുറിച്ച ശാശിയെയാണ്. ഖുറാസാനികള്‍ അവരുടെ ഭാഗത്ത് നിന്ന് വന്ന മറൂസിയെയും. പൂട്ടു നിര്‍മ്മാണത്തൊഴിലാളിയായിരുന്ന അബ്ദുല്ലാഹ് 30-ാം വയസ്സിലാണ് പഠനത്തിലേക്ക് തിരിയുന്നത്. പക്ഷെ അല്‍പകാലം കൊണ്ട് സമകാലികര്‍ക്ക് എത്രയോ മുമ്പിലേക്ക് പറന്നുയര്‍ന്നു. മര്‍വ്വ്, ബുഖാറ, ഹിറ്റ എന്നിവട ങ്ങളിലെല്ലാം പഠനതാമസം. ഇമാമുല്‍ ഹറമൈനിയുടെ പിതാവായ അബൂ മുഹമ്മദ് ജൂവൈനി, ഖാസിഹുസൈന്‍ മുതലായവര്‍ ശിഷ്യരില്‍ പ്രമുഖര്‍. ഹി: 417-ല്‍ വഫാത്. 91 വയസ്. സജിസ്താനില്‍ ഖബ്ര്‍.
23. മാവര്‍ദി(386-450)
പേര്: അലി. പിതാവ്: മുഹമ്മദ്. പനനീര്‍ (മാഉവര്‍ദ്) വില്‍പനയിലേക്ക് ചേര്‍ത്ത് മാവര്‍ദി എന്നു വിളിക്കുന്നു. ബസ്വറ, ബാഗ്ദാദ് വാസം. സ്വയ്മുറി,ഇസ്വ്ഫറായിനി മുതലായവര്‍ ഗുരുക്കള്‍. താരീഖു ബാഗ്ദാദ് രചിച്ച ഖതീബ് ശിഷ്യന്‍. ‘ഇഖ്‌നാഅ്’ ഹാവി, നുഖത്, അദബുദ്ദീനി വദ്ദുന്‍യാ, അല്‍ അഹ് കാമുസ്സുല്‍ത്വാനിയ്യ, ഖാനൂനുല്‍ വിസാറത് എന്നിങ്ങനെ അത്യപൂര്‍വ്വകൃതികള്‍.ഇസ്ലാമിക് പൊളിറ്റിക്‌സ് വിവരണം നിസ്തുലമാണ്. സ്വന്തം ശരീരത്തെ ചെറുതാക്കാന്‍ വേണ്ടി രചനകള്‍ ജീവിത കാലം വെളിച്ചം കാട്ടിയില്ല. മരണമടുത്തപ്പോള്‍ ഒളിപ്പിച്ച കയ്യെഴുത്ത് പ്രതികളുടെ സ്ഥലം പറഞ്ഞുകൊടു ത്തതിനസുരിച്ച് ബന്ധപ്പെട്ടവര്‍ കണ്ടെത്തുകയായിരുന്നു. ഹി: 450-ല്‍ റബീഉല്‍ അവ്വലില്‍ വഫാത്. ബാഗ്ദാദിലെ ബാബു ഹര്‍ബില്‍ ഖബ്ര്‍.
24. ബൈഹഖി (384-458)
പേര്: അഹ്മദ്. പിതാവ്: ഹുസൈന്‍. നൈസാപൂരിലെ ‘ബൈഹഖ്’ സ്വദേശി. ഹി: 384-ല്‍ ജനനം. വളരെ വിശാലമായ അറിവ് നേടി. രചനകള്‍ ആയിരം വാള്യം വരും. സുനനുല്‍ കബീര്‍, മഅ്‌രിഫത്, മബ്‌സൂഥ്, അല്‍ ഇഅ്തിഖാദ്, ദലാഇലുന്നുബുവ്വ, ശുഅബുല്‍ ഈമാന്‍, മനാഖിബുശ്ശാഫിഈ,അദ്ദഅവാതുല്‍ കബീര്‍ എന്നിവ ലോക പ്രസിദ്ധം. ഇമാമുല്‍ ഹറമൈനി പറഞ്ഞു: ശാഫിഈ മദ്ഹബ്കാരനെല്ലാം ഇമാം ശാഫിഈയ്യിനോട് കടപ്പാടുണ്ട്. ബൈഹഖി ഇമാമിന്നൊഴിവ് !തിരിച്ചാണ് കടപ്പാട്. കാരണം ശാഫിഈ മദ്ഹബിനെ സഹായിക്കുന്നതില്‍ അവിടുത്തെ രചനകളുടെ പങ്ക് അത്രക്കാണ്. ഹി:458-ല്‍ വഫാത്. ബൈഹഖിയില്‍ ഖബ്ര്‍.
25. ഇമാം ഫൂറാനി (388-461)
പേര്: അബ്ദുര്‍റഹ്മാന്‍. പിതാവ്: മുഹമ്മദ്. വല്യുപ്പയുടെ ഉപ്പയുടെ പേര് ഫൂറാന്‍. അവരിലേക്ക് ചേര്‍ത്താണ് ഇമാമിനെ വിളിക്കുന്നത്. പ്രധാന ഗുരു ഖഫാല്‍ മറൂസി. ശിഷ്യ പ്രമുഖരില്‍ മുതവല്ലി ഇമാം ഉണ്ട്. പ്രസിദ്ധ രചന അല്‍ ഇബാന. ഇതിന്റെ പൂര്‍ത്തീതകരണമായാണ് ശിഷ്യന്‍ ‘മുതവല്ലി’ അല്‍ തതിമ്മ എഴുതിയത്. ഹി: 461-ല്‍ മര്‍വ്വ് പട്ടണത്തില്‍(ഖുറാസാന്‍ പ്രദേശത്തെ ഒരു പട്ടണം)വഫാത്.
26. ഖാളി ഹുസൈന്‍ (…462)
പേര്: ഹുസൈന്‍. പിതാവ് മുഹമ്മദ്. ഖുറാസാനിലെ ‘മര്‍വര്‍റൂദ്’ സ്വദേശം. ഇതിലേക്ക് ചേര്‍ത്ത് മര്‍വര്‍റൂദി എന്നറിയപ്പെട്ടു. ഖുരാസാനില്‍ തന്നെയുള്ള മറ്റൊരു പട്ടണമാണ് ‘മര്‍വ്വുഷാജാന്‍’ ഇതിലേക്ക് ചേര്‍ക്കപ്പെടുന്നവര്‍ ‘മറൂസി’ എന്നറിയപ്പെടുന്നു. അബൂ നുഐം ഇസ്ഫറായിനി, ഖഫാല്‍ മറൂസി മുതലായവര്‍ ഉസ്താദുമാര്‍. ഇമാമുല്‍ ഹറമൈനി, മുതവല്ലി, ബഗ്‌വി എന്നിവര്‍ പ്രധാന ശിഷ്യന്മാരാണ്. ‘അത്തഅ്‌ലീഖുല്‍ കബീര്‍’ ഏറ്റം അറിയപ്പെട്ട കൃതി.’ഫതാവാ’ ഗ്രന്ഥമായി വന്നിട്ടുണ്ട്. പൊതുവെ ശാഫിഈ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ഖാസി എന്നു പേര് കണ്ടാല്‍ ഉദ്ദേശ്യം ഖാസി ഹുസൈന്‍ തന്നെ. ഉസൂല്‍ ഗ്രന്ഥങ്ങളില്‍ ഉദ്ദേശ്യം അബൂബക്കറില്‍ ബാഖില്ലാനി(റ). ഹി:462 മുഹര്‍റം 23-ന് വഫാത്.
27. ഇബ്‌നുസ്സബ്ബാഗ് (400-477)
പേര്: അബ്ദുസ്സയ്യിദ്. പിതാവ്: മുഹമ്മദ്. ജനനം: 400-ല്‍ ബാഗ്ദാദില്‍. പ്രധാനഗുരു ഖാളീ അബുഥ്വയ്യിബ്. അബൂ ഇസ്ഹാഖശ്ശീറാസി(റ) എന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ മാത്രം ബഗ്ദാദിലും മറ്റും പ്രസിദ്ധി നേടി. അബൂ ഇസ്ഹാഖ്(റ) വഫാതാ യപ്പോള്‍ അവരുടെ ഒഴിവില്‍ നിളാമിയ സര്‍വ്വകലാശാലയില്‍ നിയമിതനായി. അശ്ശാമില്‍, തദ്കിറത്, എന്നിവ പ്രശസ്ത കൃതി കള്‍. ഹി: 477 ജമാദുല്‍ ഊലാ 14-ന് വഫാത്. ബാഗ്ദാദില്‍ ഖബര്‍.
28. മുതവല്ലി (426-478)
പേര്: അബ്ദുര്‍റഹ്മാന്‍. പിതാവ്: മഅ്മൂന്‍. നൈസാപൂരില്‍ 426-ല്‍ ജനനം. മര്‍വര്‍റൂദില്‍ ഖാസി ഹുസൈന്റെ കീഴില്‍ പഠനം. മര്‍വു ഷാജാനില്‍ ഫൂറാനിയ്യിന് കീഴില്‍ പഠനം. ബുഖാറയില്‍ അഹ്മദുബ്‌നു അലിയ്യിനു കീഴില്‍. ഖുശൈരി, സ്വാബൂനി എന്നിവരും ഗുരുനാഥന്മാരാണ്. അബൂഇസ്ഹാഖശ്ശീറാസിക്ക് പിറകെ നിളാമിയ്യയില്‍ മുദരിസ്. ഉസ്താദ് ഫൂറാനിയുടെ ‘ഇബാന’ എന്ന ഗ്രന്ഥത്തിന്റെ പൂര്‍ത്തീകരണമായി ‘തതിമ്മ’ രചിച്ചു. ഹി; 478-ല്‍ ബാഗ്ദാദില്‍ വഫാത്. ബാബു അബ്‌റസില്‍ ഖബ്ര്‍.
29. ഇമാമുല്‍ ഹറമൈനി(419-478)
പേര്: അബ്ദുല്‍ മലിക.് പിതാവ്: അബ്ദുല്ലാജുവൈനി. ഹി: 419-ല്‍ നൈസാപൂരില്‍ ജനനം. ശുബ്ഹത്തിന്റെ മുലപ്പാല്‍ പോലും കുട്ടിയെ അടുപ്പിക്കണ്ട എന്ന നിര്‍ബന്ധത്തില്‍ പിതാവ് മകനെ സൂക്ഷിച്ചു വളര്‍ത്തി. 20-ാം വയസ്സില്‍ പിതാവ് മരിക്കുമ്പോ ഴേക്ക് പുത്രന്‍ അറിയപ്പെട്ട പണ്ഡിതനായി ജോലി ഏറ്റെടുത്തു. വൈജ്ഞാനിക സംവാദങ്ങള്‍ പെരുകി. കേളി പരന്നു. ബഗ്ദാദില്‍ സദസ്സുകളെ ഇളക്കിമറിച്ചു. ശേഷം ഹജ്ജിന്. നാല് വര്‍ഷം അവി ടെ തങ്ങി. പക്ഷെ ജനം വിട്ടില്ല.ആറുമാസം മക്ക ഹറമിലും ആറ് മാസം മദീന ഹറമിലും കഴിച്ചു കൂട്ടേണ്ടി വന്നു. സംശയ നിവാരണ ത്തിന് മറ്റൊരാളില്ലാത്ത പോലെ! ഇമാമുല്‍ ഹറമൈനി എന്ന പേര് വീണു. ശേഷം മുപ്പതോളം വര്‍ഷം നൈസാപൂര്‍ നിളാമിയ സ്ഥാപന മേധാവി. നിഹായ, ശാമില്‍, ബുര്‍ഹാന്‍, ഇര്‍ശാദ്, തല്‍ഖീസ്, വറഖാത് മുതലായ ലോകോത്തരകൃതികള്‍ രചിച്ചു. ഇബ്‌റാഹിം നബി (അ)നെ സ്വപനത്തില്‍ കണ്ട മഹാനാണ്. സ്വപ്നത്തില്‍ കണ്ട കഥ മഹാന്‍ തന്നെ പറയുന്നു. കണ്ട മാത്ര യില്‍ കാല്‍ ചുംബിക്കാന്‍ കുനിഞ്ഞു. ഇബ്‌റാഹിം(അ) അനുവദിച്ചില്ല. ഉടന്‍ പിന്നിലൂടെ ചെന്ന് മടമ്പുകള്‍ ചുംബിച്ചു. ഇതായിരുന്നു സ്വപ്നം. പിന്നീടു ഇതിനു പറയപ്പെട്ട വ്യാഖ്യാനം ഇമാമുല്‍ ഹറമൈനി മരിച്ചാലും പില്‍ക്കാലത്ത് ശ്രുതിയുണ്ടാവും എന്നായിരുന്നു. മഹാനരുടെ ബുദ്ധിശക്തി നോക്കുക! ഒരു ദരിദ്രന്‍ വന്നു പരാതിപ്പെടുന്നു: എനിക്ക് ആയിരം ദീനാര്‍ കടബാദ്ധ്യത യുണ്ട്. വീട്ടാന്‍ പണമില്ലാതെ വിഷമിക്കുന്നു. സംഭാവന നല്‍കാന്‍ കയ്യില്‍ പണമില്ലാതെ ഇമാമും വിഷമിച്ചു. ദരിദ്രന്‍ അടുത്ത് ഇരിപ്പു ണ്ട.് യാദൃശ്ചികമായി ഒരാള്‍ വന്നു, സംശയ നിവാരണത്തിന്. ചോദ്യം: അല്ലാഹുവിന് ആറുഭാഗം ഉണ്ടോ? മറുപടി: അല്ലാഹു അതില്‍ നിന്ന് വിശുദ്ധനാണ്. കേട്ട് നിന്നവര്‍ ചോദിച്ചു:തെളിവ് എന്താകുന്നു? മറുപടി: ”എന്നെ നിങ്ങള്‍ യൂനുസുബ്‌നു മതായെ ക്കാള്‍ ശ്രേഷ്ടനാക്കരുത്” എന്ന നബി വചനം! മറുപടികേട്ടവര്‍ അത്ഭുതപ്പെട്ടു. ആവേശ പൂര്‍വ്വം അവര്‍ തിരക്കി: ഈ ഹദീസില്‍ തെളിവെവിടെ? മഹാന്‍ പറഞ്ഞു: എന്റെ ഗസ്റ്റിന് ആയിരം ദീനാര്‍ ലഭിച്ചതിന് ശേഷം ബാക്കിക്കാര്യം. അവന്റെ കടം വീട്ടണം. ജിജ്ഞാസ വര്‍ധിച്ച സദസ്സിലെ രണ്ടു പേര്‍ ആയിരം ദീനാര്‍ നല്‍കാന്‍ തയ്യാറായി. ശേഷം ഇമാമവര്‍കള്‍ പറഞ്ഞു: നബി(സ) സിദ്‌റത്തുല്‍ മുന്‍തഹായും അതിലപ്പുറവും കടന്നു ചെന്നു. അഭിമുഖം നടന്നു. വഹ്‌യ് അറിയിച്ചതെല്ലാം അറിയിച്ചു. ഇത്രയൊക്കെയായിട്ടും ആ നബി(സ)ക്ക് യൂനുസ് നബി(അ)നെ കാള്‍ അല്ലാഹുവിലേക്ക് അടുപ്പം പറയാനില്ലെന്നാണ് മേല്‍ ഹദീസ് പഠിപ്പിക്കുന്നത്. യൂനുസ് നബി(അ)മത്സ്യ വയറ്റില്‍, കടലിരുട്ടില്‍, രാത്രിയിരുട്ടില്‍. ഒരാള്‍ വിശാലതയുടെ വിശാലതയില്‍. ഒരാള്‍ ഇടുക്കിന്റെ ഇടുക്കില്‍, എന്നിട്ടും നബി(സ)ക്ക് അല്ലാഹുവിന്റെ അടുപ്പം പറയാനില്ല. കാരണം അല്ലാഹുവിന് ഭാഗം ഇല്ല. അല്ലാഹുവിന്റെ ഇന്നാലിന്ന ഭാഗത്തിലൂടെ നബി(സ) മിഅ്‌റാജിലെത്തി എന്ന് പറയാവതല്ല. ഹി:478-ല്‍ റബീഉല്‍ ആഖിര്‍ 25-ന് മഹാനവര്‍കള്‍ വഫാതായി. മഖ്ബറത്തുല്‍ ഹുസൈനിനരികെ ഖബ്ര്‍. ശിഷ്യരില്‍ പ്രമുഖരായ ഇമാം ഗസ്സാലി തന്നെ മതി ഇമാമുല്‍ ഹറമൈനിക്ക് സ്മാരകമായി എത്രയും.
30. റുഅ്‌യാനി (415-502)
പേര്: അബ്ദുല്‍ വാഹിദ്. പിതാവ്: ഇസ്മാഈല്‍. ഹി 415-ല്‍ ജനനം. സ്വദേശം ത്വബറിസ്ഥാനിലെ റുഅ്‌യാന്‍(നൈസാപൂര്‍ ഭാഗം) ബുഖാറ, അസ്‌ന, നൈസാപൂര്‍, റയ്യ് ഇസ്ബഹാന്‍ എന്നിവിടങ്ങളില്‍ പഠനവും വിജ്ഞാന സേവനവും. വലിയ ഓര്‍മ്മ ശക്തി. ഇമാം ശാഫിഈയുടെ ഗ്രന്ഥങ്ങളത്രയും കരിഞ്ഞു പോയാല്‍ അവ മുഴുവന്‍ ഓര്‍മ്മയില്‍ നിന്ന് വായിക്കുമെന്ന് അവകാശപ്പെട്ടു. ശാഫിഈ മദ്ഹബില്‍ രചിക്കപ്പെട്ട കൃതികളില്‍ ഏറ്റം ദൈര്‍ഘ്യം എന്നറയിപ്പെടുന്നു മഹാനവര്‍കളുടെ ബഹ്‌റു(ല്‍ മദ്ഹബ്). റുഅ്‌യാനി എന്ന പേരില്‍ പ്രസിദ്ധരായ വേറെയും ഇമാമുകളുണ്ട്. ഹിജ്‌റ 502-ല്‍ മുഹര്‍ഹം 11 ‘ആമല്‍’എന്ന സ്ഥലത്ത് മതവിരുദ്ധരുടെ കയ്യാല്‍ കൊല്ലപ്പെട്ടു.
31. ഏര്‍വാടി ഇബ്‌റാഹീം ബാദുഷാ (റ)
ഹി: 500 നടുത്ത് മദീനയില്‍ ജനനം. മസ്ജിദുന്ന ബവിയിലെ ഇഅ്തികാഫിനിടയില്‍ സ്വപ്ന ദര്‍ശനം വഴി നബി(സ)യുടെ നിര്‍ദ്ദേശം ഇന്ത്യയിലേക്ക് പ്രബോധന യാത്ര നടത്താന്‍. ഇറാഖ്, ഇറാന്‍ ബലൂചിസ്ഥാന്‍ വഴി വടക്കേ ഇന്ത്യയിലെത്തി. അഫ്താബ്‌സിംഗ്, ഗുജറാത്തിലെ കുധാസിംഗ് എന്നിവരുടെ എതിര്‍പ്പ് തട്ടിമാറ്റി ഇന്ത്യയെ ശുദ്ധീകരിച്ചു. ശേഷം പ്രതിനിധികളെ നിശ്ചയിച്ചു മദീനയിലേക്ക് മടങ്ങി. ഒരു ഇടവേളക്ക് ശേഷം നബി(സ)യില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്ക് നിയോഗം. കുടുംബാംഗങ്ങളും പരിവാരങ്ങളുമായി കടല്‍ യാത്ര. കണ്ണൂര്‍ കടപ്പുറത്തിറങ്ങി. ദീന്‍ പ്രചരണം നടത്തിക്കൊണ്ട് കൊച്ചി വിഴിഞ്ഞം വഴി മധുര-രാമാനാഥപുരം വന്നുചേര്‍ന്നു. പ്രതിരോധത്തിന് ആവശ്യം വന്നപ്പോള്‍ പ്രതികരിച്ചു. ഏര്‍വാടിയില്‍, അരികെ കാട്ടുപള്ളിയിലും യുദ്ധമുണ്ടായി. മകന്‍ അബൂഥ്വാഹിര്‍, മന്ത്രി അബ്ബാസ് എന്നിങ്ങനെ നിരവധി സഹയാത്രികര്‍ ശഹീദായി. ബാദുഷ(റ)യും ശഹീദായി. യുദ്ധം കഴിഞ്ഞതില്‍ പിന്നെ സ്ഥലം കാടുമൂടിക്കിടന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ‘നല്ല ഇബ്‌റാഹീം’ എന്ന സാത്വികന് സ്വപ്നത്തിലൂടെ ലഭിച്ച മാര്‍ഗ നിര്‍ദേശങ്ങളാണ് ഏര്‍വാടി അറിയപ്പെടാ നിടയാക്കിയത്. ഇന്ന് ഇന്ത്യയിലെ കിടയറ്റ കാര്യസാദ്ധ്യ കേന്ദ്രങ്ങളില്‍ ഒന്നാണ് ഏര്‍വാടി.
32. ഇമാം ഗസ്സാലി (450-505)
പേര്: മുഹമ്മദ്. പിതാവ് മുഹമ്മദ്. സ്ഥാനപ്പേര് ഹുജ്ജത്തുല്‍ ഇസ്‌ലാം. ഹി: 450-ല്‍ ഗസാല (ഥ്വൂസ്- നൈസാപൂര്‍)ല്‍ ജനനം. ഉച്ചാരണത്തില്‍ ഗസാലിയിലെ ‘സ’ഇന് ശദ്ദ് വേണ്ട. പിതാവിന് നൂല്‍ നൂല്‍പ് തൊഴില്‍. സാത്വികനായ ആ ദരിദ്രന്‍ നല്ല മക്കള്‍ക്ക് വേണ്ടി കരഞ്ഞു പ്രാര്‍ത്ഥിച്ചു. രണ്ട് സന്താന ങ്ങളെ കിട്ടി. മുഹമ്മദ്, അഹ്മദ്. ഇരുവരും ലോകപ്രസി ദ്ധരായി. നൈസാപൂരില്‍ വെച്ച് ഇമാമുല്‍ ഹറമൈനി മുഹമ്മദിനെ ലോകോത്തര പണ്ഡിതനാക്കി. ഹി: 484-ല്‍ ബാഗ്ദാദിലെ നിസാമിയ്യയില്‍ മുദരിസ്. പില്‍കാലത്ത് സുഹ്ദിലേക്ക് പ്രവേശിച്ചപ്പോള്‍ ദര്‍സ് ചുമതല സഹോദരന്‍ അഹ്മദിനെ ഏല്‍പിച്ചു. ബൈത്തുല്‍ മുഖദ്ധസടക്കം വിവിധ സിയാറത് കേന്ദ്രങ്ങളിലൂടെ യാത്ര. വസീഥ്വ്, ബസീഥ്വ്, ഖുലാസ്വ, ഇഹ്‌യാഅ്, മുസ്തസ്ഫാ, അല്‍ മന്‍ഗുല്‍, തഹാഫുതുല്‍ ഫലാസിഫ എന്നി ങ്ങനെ ഫിഖ്ഹിലും ഉസൂലുല്‍ ഫിഖ്ഹിലും തസ്വവ്വുഫിലും ദാര്‍ശനികതയിലും തര്‍ക്കശാസ്ത്രസംബന്ധിയുമായെല്ലാം രചനകള്‍ ഏറെ. ഇമാം ശാദുലി, ഇഹ്‌യാഅ് പഠനത്തിന് പ്രേരിപ്പിച്ചിരുന്നു. ഗസ്സാലി ഇമാമിനെ തവസ്സുലാക്കി ദുആ ചെയ ്താല്‍ ഇജാബത്തുണ്ടാകുമെന്ന് പ്രസ്താവിച്ചിരുന്നു. ഹി: 505 ജമാദുല്‍ ആഖര്‍ 14 തിങ്കള്‍ രാവിലെ നിസ്‌ക്കാരം കഴിഞ്ഞ് സ്വന്തം കഫന്‍ പുടവ വരുത്തി ചുംബിച്ചു. ഖിബ്‌ലക്ക് അഭിമുഖം കിടന്നു വഫാതായി. ജന്മരാജ്യത്ത് ഖബ്ര്‍.
33. ഇമാം ബഗവി (………-516)
പേര്: ഹുസൈന്‍. പിതാവ് : മസ്ഊദ്. ഖുറാസാനിലെ ‘ബഗ്‌വബഗ്ശൂര്‍’ എന്ന ഗ്രാമത്തില്‍ ജനനം. ഈ വില്ലേജിലേക്ക് ചേര്‍ത്തു കൊണ്ട് ‘ബഗ്‌വി’ എന്നറിയപ്പെട്ടു. മുഹ്‌യിസ്സുന്ന എന്ന സ്ഥാനപ്പേര്. തഫ്‌സീറിലും ഹദീസിലും പ്രാവീണ്യം. ഫിഖ്ഹില്‍ അത്തഹ്ദീബ്, ഹദീസില്‍ മസ്വാബീഹ്, ശര്‍ഹുസ്സുന്ന, തഫ്‌സീറില്‍ മആലിമുത്തന്‍സീല്‍ എന്നീ രചനകള്‍ സുപ്രസിദ്ധം. ഹി: 516-ല്‍ മര്‍വുറൂദില്‍ വഫാത്.
34. ഇമാംറാഫിഈ(റ)
പേര്അബ്ദുല്‍ കരീം, സ്വദേശം: ഖസ്‌വീന്‍. (ഇസ്ബഹാന്‍, ഖുറാസാന്‍)റാഫിഈ എന്ന നാമം വന്നത് പിതാമഹന്‍മാരി ലൊരിലൊരാളായ ‘റാഫിഅ്’ ലേക്ക് ചേര്‍ത്ത് കൊണ്ട്. ജനനം: ഹി: 555. പിതാവ് : മുഹമ്മദ്. രചനകളില്‍ പ്രധാനം : അസീസ് (ശര്‍ഹുല്‍ കബീര്‍), മുഹറര്‍. ഹിജ്‌റ 623 ദുല്‍ഖഅദ് മാസം ഖസ്‌വീനില്‍ വഫാത്ത്. രചന സമയത്ത് വിളക്കില്‍ എണ്ണ കഴിഞ്ഞ പ്പോള്‍ മുമ്പിലുള്ള മരം പ്രകാശിച്ചതടക്കം നിരവധി കറാമത്ത്. നവവി ഇമാമിന്റെ മിന്‍ഹാജ് റാഫിഇയുടെ മുഹര്‍റര്‍ ചുരുക്കിയും ചേര്‍ത്തും അഭിപ്രായ വ്യത്യാസങ്ങളിലെ ഏറ്റം പ്രബലപക്ഷ മേതെന്ന് നിര്‍ണയിച്ചും നവീകരിച്ചതാണ്.
35. അജ്മീര്‍ ഖാജാ മുഈനുദ്ദീന്‍ ഹസന്‍(റ)
ഹി:537 ന് ഇറാനിലെ സഞ്ചര്‍ ഗ്രാമത്തില്‍ ജനനം.സയ്യിദ് കുടുംബം. പിതാവ് ഗിയാസുദ്ദീന്‍(റ).വംശപരമ്പരയിലെ ആദ്യത്തെയാള്‍ പേര്‍ഷ്യയിലെ’ചിശ്ത്’ഗ്രാമക്കാരനാവുകയാല്‍ അതിലേക്ക് ചേര്‍ത്ത്’ചിശ്തി’എന്ന് വിളിക്കപ്പെടുന്നു.ചിശ്തിയ്യ ത്വരീഖതും കാരണം തന്നെ.കുട്ടിക്കാലത്ത് കുടുംബം ഖുറാസാനിലെ നിഷ്പ്പൂരിലേക്ക് താമസം മാറ്റി.14-ാം വയസ്സില്‍ പൂര്‍ണ്ണ യതീം.കുടുംബസ്വത്തായിരുന്ന മുന്തിരിത്തോട്ടത്തില്‍ പണിയെടുക്കുമ്പോള്‍ അവിടെ കയറിവന്നു ഒരു ഫഖീര്‍- ഇബ്‌റാഹീം ഖറൂസി- ആഗതര്‍ നല്‍കിയ റൊട്ടി തിന്നതും ഖാജയില്‍ മാറ്റം.അല്ലാഹു അല്ലാത്ത എല്ലാം മറന്നു.ശേഷം ലോകസഞ്ചാരം.ബഗ്ദാദ്, ഈജിപ്ത്, കൊര്‍ഡോബ, തുര്‍ക്കി, നിഷാപ്പൂര്‍, സമര്‍ഖന്‍ദ്, വഴി ബുഖാറയിലെത്തി.അവിടെ കുറച്ചുനാള്‍ മൗലാനാ ഹിസാമുദ്ദീന്‍ ബുഖാരിയുടെ ശിഷ്യത്വം.ശേഷം 20 വര്‍ഷം ഉസ്മാന്‍ ഹാറൂനി(റ)യുടെ ശിക്ഷണം. പഠനവും രിയാളയും കഴിഞ്ഞ്’ദഅ്‌വ’യ്ക്കിറങ്ങാന്‍ പാകത്തി ലെത്തിയപ്പോള്‍ സമ്മതത്തോടെ അതിനിറങ്ങി. ഹജ്ജ് കഴിഞ്ഞ് മദീനയിലിരിക്കുമ്പോള്‍ നബി(സ)യില്‍ നിന്നും ഇന്ത്യയിലെ അജ്മീറിലേക്ക് പുറപ്പെടാന്‍ അറിയിപ്പ്.ഭൂപടവും ഗൈഡും നോക്കി വായിച്ചാലെന്ന പോലെ അറിവ് സ്വപ്നത്തില്‍ ലഭിച്ചു. ഉടന്‍ യാത്ര. കൂടെ 40 അനുയായികള്‍.ഗസ്‌നി, ഖൈബര്‍ പാസ്, പഞ്ചാബ്- പാട്യാല വഴി ഡല്‍ഹിയിലെത്തി. ഗരീബ്‌നവാസ്ഖാജയുടെ സംഘം ബഹുജന ശ്രദ്ധപിടിച്ചുപറ്റി. അത്ഭുതങ്ങള്‍ കണ്ട ജനം മതപരിവര്‍ത്തനം തുടങ്ങി. തുടര്‍ ചുമതല ബഖ്തിയാര്‍ കാകി(റ)നെ ഏല്‍പ്പിച്ചു. ഖാജാ(റ) അജ്മീറിലേക്ക്. ഹി: 561 ല്‍ അജ്മീറിലെത്തി.അജ്മീര്‍ നാടുവാഴി പൃഥിരാജനെ ഒട്ടകങ്ങള്‍, അനാസാഗര്‍ ജലം, ശാന്തിദേവ്, അജയ്പാല്‍ എന്നീരണ്ടു പേരുടെ മുട്ടുമടക്കികൊണ്ടുള്ള ഇസ്‌ലാം മതാശ്ലേഷം, മുഹമ്മദ് ഗോറിയുടെ വിജയം എന്നിവയിലൂടെ കണ്ണ്തുറപ്പിച്ചു.പൃഥ്വി കൊല്ലപ്പെട്ടു.ഖാജാ ഇന്ത്യന്‍ സുല്‍ത്താനായി മാറി.ഇന്ത്യയില്‍ പലദിക്കുകളില്‍ ഇസ്‌ലാമിക നേതൃത്വത്തിന് ഖലീഫമാരെ വച്ചു.ബഖ്തിയാര്‍ കാകി പ്രഥമഖലീഫ.ഏഡി 1236 ല്‍ (ഹി:633 റജബ് 6-ന്)വഫാത്.
36. ഖുഥുബുദ്ദീന്‍ ബക്തിയാര്‍ കാകി (റ) – ഡല്‍ഹി
ഖാജാ മുഈനുദ്ദീന്‍ (റ)ന്റെ ഏല്‍പന പ്രകാരം ഡല്‍ഹിയില്‍ ആത്മീയ നേതൃത്വം വഹിച്ചു. സുല്‍ത്താന്‍ ശംസുദ്ദീന്‍ അല്‍തമിശ് മഹ്‌റൊലിയില്‍ പൊതുജനത്തിന് ഉപകരിക്കും വിധം കുളം കുഴിപ്പിച്ചത് ഖുഥുബുദ്ദീന്‍ അവര്‍കളുടെ മേല്‍നോട്ടത്തിലാ യിരുന്നു. ഈ കുളത്തിനരികെ ഇരുന്ന് ശൈഖവര്‍കള്‍ ഇബാദത്തില്‍ മുഴുകിയിട്ടുണ്ട്. കുളം ഇന്നും നില നില്‍ക്കുന്നു. ഹാഫിളായിരുന്ന ബഖ്തിയാര്‍ (റ) രാത്രിയില്‍ 300 റക്അത് സുന്നത് നിസ്‌കരിക്കുമായിരുന്നു. ഹി: 634-ല്‍ റ:അ:4-ന് വഫാത്. മഹ്‌റൊലിയില്‍ ഖബ്ര്‍.
ഹി: 569-ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂളിനടുത്ത് കോട്ടുദാനിയില്‍ ജനിച്ച ശൈഖ് ഫരീദുദ്ദീന്‍ ഔലിയ ബഖ്തിയാ ര്‍കാകിയുടെ പ്രധാന ശിഷ്യരില്‍ ഒരാളും പ്രതിനിധിയുമാണ്. ഫരീദ് ഔലിയയുടെ ശിഷ്യരില്‍ പ്രമുഖ വ്യക്തിത്വമാണ് ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഔലിയ. നിസാമുദ്ദീന്‍ ജംഗ്ഷന്‍ ഈ വലിയ്യിന്റെ സ്മരണയിലാണ് നാമകരണം ചെയ്യപ്പെട്ടത്.
37. ഇബ്‌നു സ്വലാഹ് (577-643)
പേര്: ഉസ്മാന്‍. പിതാവ്: അബ്ദുര്‍റഹ്മാന്‍. ഹി: 577-ല്‍ കുര്‍ദിസ്ഥാനിലെ ശര്‍ഖാന്‍ ഗ്രാമത്തില്‍ ജനനം. പിതാവ് കുര്‍ദികളില്‍ എണ്ണം പറഞ്ഞ കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍. പിതാവില്‍ നിന്നുള്ള പഠനം കഴിഞ്ഞ് തൊട്ടടുത്ത് ഇറാഖിലെ മൗസിലില്‍ പഠനം. ഖുറാസാന്‍, ഡമസ്‌കസ് എന്നിവടങ്ങളില്‍ ജോലിയും തുടര്‍പഠനവും. ജീവിതത്തില്‍ ഒരു ചെറുദോഷം വരെ ചെയ്തിട്ടില്ല എന്ന് അവര്‍ തന്നെക്കുറിച്ചു ഓര്‍ക്കാറുണ്ടായിരുന്നു. ഹി: 643 റബിഉല്‍ ആഖിര്‍ 15-ന് ഡമസ്‌കസില്‍ വഫാത്. മഖാബിറുസ്സഫിയ്യയില്‍ ഖബര്‍. സ്ഥിരം സന്ദര്‍ശകര്‍, ബര്‍കത്ത് എടുക്കുന്നവര്‍. അവിടെ ദുആഇന് ഉത്തരം ലഭിക്കുന്നതായി അനുഭവസ്ഥര്‍.
38. ഇമാം അബുല്‍ ഹസന്‍ ശാദുലി(റ)
ശാദുലി ആഫ്രിക്കയിലെ ഒരു ഗ്രാമം. അലക്‌സാണ്ട്‌റിയ യില്‍ (ഈജിപ്തില്‍) വാസം. ഹി: 656 ല്‍ വഫാത്. ഈജിപ്തില്‍ അറിയപ്പെടുന്ന ദര്‍ഗ്ഗകളിലൊന്നാണ് മഹാനരുടേത്.
39. അജ്മീര്‍ ഖാജായുടെ മകന്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍(റ)
ഖാജായുടെ രണ്ടാമത്തെ പുത്രന്‍. മഹാപണ്ഡിതന്‍. സ്വൂഫി, അറിയപ്പെട്ട വാഇള.് നിരവധി പേര്‍ വഅ്‌ള് കേട്ടു ഇസ്‌ലാം മതം സ്വീകരിച്ചു. അജ്മീറില്‍ നിന്ന് ഏകദേശം നാല്‍പത് നാഴിക അകലെ ‘സര്‍വാഡ്’ അന്ത്യ വിശ്രമം കൊള്ളുന്നു. അജ്മീറിലെത്തുന്നവര്‍ സ്‌പെഷ്യല്‍ വാഹനം പിടിച്ച് വലിയ തോതില്‍ ഇവിടെ സിയാറത് ചെയ്തു വരുന്നു.
40. ഇബ്‌നു അബ്ദിസ്സലാം (577-660)
പേര്: അബ്ദുല്‍ അസീസ്. പിതാവ്: അബ്ദുസ്സലാം. ഹി: 577-ല്‍ ജനനം. ഇബ്‌നു അസാകിര്‍, ആമുദി തുടങ്ങിയവര്‍ ഗുരുനാഥന്മാര്‍. ഇബ്‌നു ദഖീഖില്‍ ഈദ്, ബാജി, ദിംയാഥ്വി മുതലായവര്‍ ശിഷ്യന്മാര്‍. ഡമസ്‌കസില്‍ അദ്ധ്യാപനം. അമവിയ്യ മസ്ജിദില്‍ ഖുതുബ-ഇമാമത്. സൂഫിസത്തില്‍ ഗുരു ഇമാം സുഹ്‌റ വര്‍ദിയാണ്. അല്‍ ഖവാഇദുല്‍ കുബ്‌റാ, മജാസുല്‍ ഖുര്‍ആന്‍, ഫതാവാ മൗസിലിയ്യ തുടങ്ങി നിരവധി കൃതികള്‍. ഹി: 660-ല്‍ വഫാത്. അല്‍ഖറാഫയില്‍ ഖബര്‍.(കൈറോ)
41. കാഞ്ഞിരമുറ്റം ഫരീദ് (റ) (എറണാകുളം കായന്നൂര്‍)
42. ഖസ്‌വീനി (….665)
പേര്: അബ്ദുല്‍ ഗഫാര്‍. പിതാവ്: അബ്ദുല്‍ കരീം. ഖുറാസാനിലെ ഖസ്‌വീന്‍ സ്വദേശം. മഹാ പണ്ഡിതന്‍. നിരവധി രചനകള്‍. ഹാവിസ്വഗീര്‍, ലുബാബ്, ശര്‍ഹുല്ലുബാബ എന്നിവ പ്രസിദ്ധം. ഹാവി എന്ന ഗ്രന്ഥം ഇബ്‌നുല്‍ മുഖ്‌രി ചുരുക്കി. പേര് ഇര്‍ശാദ്. ഇബ്‌നുല്‍ വര്‍ദി പദ്യവത്കരിച്ചു. പേര് ് ബഹ്ജത്. സുഹ്‌റവര്‍ദി ഇമാമുമായി ഹജ്ജ് വേളയില്‍ ഒത്തുകൂടി. അന്വേഷിച്ചറിയലിന് സുഹ്‌റവര്‍ദി ഇമാമിനുണ്ടായ ഒരു അസാധാരാണ വാസനാനുഭവം നിമിത്തമായി. ഇമാം ഖസ്‌വീനി അല്‍ഹാവി എന്ന ഗ്രന്ഥം എഴുതുകയായിരുന്നു. പെട്ടെന്ന് പണി പൂര്‍ത്തിയാക്കാന്‍ സുഹ്‌റവര്‍ദി പ്രേരിപ്പിച്ചു. മരണമടുത്തത് സുഹ്‌റവര്‍ദി ഇമാം തിരിച്ചറിഞ്ഞിരുന്നു. ഖസ്‌വീന്‍ നാട്ടുകാര്‍ക്ക് പതിവനുഭവമായിരുന്നു രാത്രി ഗ്രന്ഥരചനാ സമയത്ത് ഇമാം ഖസ്‌വീനിയുടെ വിരലുകള്‍ പ്രകാശിക്കല്‍! ഹി: 665-ല്‍ വഫാത്.
43. സയ്യിദ് അഹ്മദുല്‍ ബദവി(റ)
നബി കുടുംബാംഗം. ഹി: 596-ല്‍ ഈജിപ്തില്‍ ജനനം. ഈജിപ്തിലെ ‘ഥന്‍ദതാ’ പ്രദേശത്ത് ഇബാദത്തില്‍ മുഴുകി ജന ശ്രദ്ധനേടി. ഹാഫിള് ഇബ്‌നു ഹജര്‍(റ), സുയൂഥി ഇമാം, ഇബ്‌നു ദഖീഖില്‍ ഈദ്, തുടങ്ങിയ മഹാന്മാരെല്ലാം പുകഴ്ത്തിപ്പറഞ്ഞി ട്ടുണ്ട്. നിരവധി കറാമത്തുകള്‍ പ്രത്യക്ഷമായി. 675ല്‍ വഫാത്. ഈ ജിപ്തിലെ ദര്‍ഗകളില്‍ ഏറ്റം പ്രശസ്തം എന്ന് പറയാം ഇവരുടെ ദര്‍ഗയെക്കുറിച്ച്. ഒരു വര്‍ഷം ലക്ഷത്തിന് പുറത്ത് സിയാറത് യാ ത്രികര്‍ അവിടെയെത്തുന്നു. സിയാറത് സൗകര്യമൊരുക്കാന്‍ നിര വധി പോലീസ് വാഹനങ്ങള്‍ നിത്യവും കര്‍മരംഗത്ത്. കൈറോ – അലക്‌സാണ്ട്‌റ്യ എക്‌സ്പ്രസ്സ് ഹൈവേയില്‍ സിയാറത് സംഘം ബസ്സുകള്‍ ധാരാളം.
44. ഇമാം നവവി(633-676)
പേര്: യഹ്‌യ. പിതാവ്: ശറഫ്. ഹി: 631-ല്‍ നവ(ഡമസ്‌കസ്)യില്‍ ജനനം. ചെറു പ്രായത്തില്‍ തന്നെ പ്രത്യേക ലക്ഷണങ്ങള്‍ പ്രകടമായി. ഏഴാം വയസ്സില്‍ ഒരു റമളാന്‍ 27-ാം രാവ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് കുട്ടിയുടെ ചോദ്യം: എന്താണ് റൂമിലാകെ പ്രഭ? മാതാപിതാക്കള്‍ ഒന്നും കണ്ടില്ല. ആ വര്‍ഷത്തെ ലൈലത്തുല്‍ ഖദ്ര്‍ ആയിരുന്നു അത് എന്ന് ജനം മനസ്സിലാക്കി. 19-ാം വയസ്സില്‍ ഡമസ്‌കസില്‍ പഠനം. ദിനം പ്രതി പന്ത്രണ്ട് പിരിയഡ്.ഭക്ഷണം നിയന്ത്രിച്ചു. ഉറക്കം ഭയന്ന് ഫ്രൂട്‌സ് ഒഴിവാക്കി. വഖ്ഫ് വക ആസ്ഥിയില്‍ നിന്നുള്ള ഭക്ഷണം ഒഴിവാക്കി. ദരിദ്രര്‍ക്ക് നീക്കിവെച്ചു. ഇബ്‌നു മാലിക്(റ)ന്റെ ശിഷ്യത്വം. ദീനി ചിട്ട ശരിയല്ലാത്തവരുടെ ഔദാര്യം സ്വീകരിച്ചില്ല. ഒരു നേരം ആഹാരം. ശമ്പളം പറ്റാതെ ദര്‍സ് നടത്തി. അതുല്യം രചനകള്‍. ശര്‍ഹുല്‍ മുഹദ്ദബ് പൂര്‍ത്തിയാകുന്നതിന് മുമ്പ് മരണം വന്നു. പലിശ അദ്ധ്യായമെത്തിയതേയുള്ളു. 4 1/2 മാസം കൊണ്ട് മനപ്പാഠമാക്കിയ അത്തന്‍ബീഹിന് വ്യാഖ്യാനമെഴുതി. -അത്തഹ്‌രീര്‍- ഇമാം നവവി(റ)നെ ഇകഴ്ത്തിപ്പറഞ്ഞയാള്‍ മരിച്ചു കിടക്കുമ്പോള്‍ ആളുകള്‍ നോക്കി നില്‍ക്കെ മിന്നല്‍ വേഗതയില്‍ ഒരു പൂച്ച നാക്ക് കടിച്ചെടുത്തു കടന്നു കളഞ്ഞു. പണ്ഡിതരുടെ മാംസം(ഗീബത്തു പറച്ചില്‍) വിഷമാണെന്നതിന് തെളിവ്. ഇമാം നവവി(റ)യോട് അതിക്രമത്തിന് മുതിര്‍ന്ന സിറിയന്‍ വൈസ്രോയ് കറാമത്തിന്റെ തിരിച്ചടി ഏറ്റപ്പോള്‍ പശ്ചാതപിച്ച് വന്ന് അവിടുത്തെ കാല്‍ ചുംബിച്ചു. വലിയ്യായിരുന്ന നവവി(റ)ഖുതുബ് പദവി വരിച്ച ശേഷമാണ് വഫാത്തായതെന്ന് പണ്ഡിതര്‍ പറയുന്നു. രാത്രി വിരല്‍ പ്രകാശിച്ചു. വേദനയില്‍ പുളയുന്ന രോഗിക്കരികെ സാന്ത്വന വുമായി സന്ദര്‍ശനത്തിനെത്തിയ നവവി(റ)യുടെ ആശ്വാസ മൊഴികള്‍ ഇറങ്ങുന്ന വഴിയെ വേദന പുറത്തുപോയിക്കൊ ണ്ടിരുന്നു. 45-ന് അരികെ മാത്രം നില്‍ക്കുന്ന വയസ്സ് കൊണ്ട് രചിച്ച് തീര്‍ന്ന ഗ്രന്ഥങ്ങളെ ദിനങ്ങളിലായി ശരാശരി ഓഹരിയിട്ടാല്‍ ഒരു നാളിന് വരും രണ്ട് അക്ക പേജുകള്‍. അവിടുത്തെ മിന്‍ഹാജ് എന്ന ഗ്രന്ഥത്തിന്മേല്‍ ശര്‍ഹുമായി അണി നിരന്നവരെ കാണുക.
1. സര്‍കശി ഇമാം (ദീബാജ്)
2. തഖിയുദ്ദീനുസ്സുബ്ഖി ഇമാം (ഇബ്തിഹാജ്)
3. അദ്‌റഇ(റ) (ഖൂത്തുല്‍ മുഹ്താജ്)
4. അസ്‌നവി (റ) (കാഫി)
5. ഇബ്‌നു ശുഹ്ബ(റ) (ഇര്‍ശാദ്)
6. ഇമാം ഇബ്‌നു ഖാസിം (മിസ്ബാഹ്)
7. ദമീരി(റ) (നജ്മുല്‍ വഹ്ഹാജ്)
8. ഇബ്‌നു ജമാഅത്(റ) (ബുല്‍ഗത്)
9. ഇബ്‌നുല്‍ മുലഖന്‍(റ) (ഉംദത്തുല്‍ മുഹ്താജ്)
10. ഇമാം ഇബ്‌നു ഹജര്‍ (തുഹ്ഫ)
11. ഇമാം ഖത്വീബ് (മുഗ്‌നി)
12. ഇമാം റംലി (നിഹായ)
13. ഇമാം മഹല്ലി (കന്‍സുല്‍ റാഗിബീന്‍)
മിന്‍ഹാജ് മനപ്പാഠമാക്കുക പണ്ഡിതന്മാരുടെ പതിവായിരുന്നു. അതിലെ ‘ഖുല്‍തു’ (ഞാന്‍ പറയട്ടെ) ശാഫിഈ മദ്ഹബിലെ അവസാന വാക്ക് എന്ന നില കൈവരിച്ചു. ശാഫിഈ മദ്ഹബിലെ ആധികാരിക ശബ്ദം ഇമാം നവവി(റ) ആണ്. ഇമാം നവവി മുദരിസ് ആയിരുന്നപ്പോള്‍ ഇരുന്ന അശ്‌റഫിയാ സ്ഥാപനത്തിലെ ഇരിപ്പടത്തിന്മേല്‍ ഹി: 742-ല്‍ മുദരിസായെത്തിയ തഖിയുദ്ധീനുസ്സുബ്കി (റ) ചുംബിക്കുമായിരുന്നു. അവിടുന്ന് മകന്‍ താജുദ്ധീനുസ്സുബ്കിയോട് അനുഭൂതി പങ്കിട്ടത് ഇങ്ങനെ
ശവആഏവ ള്‍„ക്കഡഏ ƒറ്ററ ഗ്ഗക്കഒ ള്ളപ്പഥ ള്ളമ്ലഞ്ചല ത്ഥശ്ലക്ഷറ Œഷ~ണ്മഏ ഝഏഛ ന്ധവ
ശവഏള്‍മ്ലഭറഏ മ്മ~ഭയ ല്ക്കഭല ƒളƒന്ദഭല ശ്ശറ്റഘവ ൂ~’ഒ ക്ലലഏ ര്‍ഏ ള്ളളƒക്കഥ
നബി(സ)യുടെ കാല് സ്വഹാബത് ചുംബിച്ച വിവരണം ഹദീസിലുണ്ട്. അല്‍അദബുല്‍ മുഫ്‌റദ്,പേ:144. അലി(റ)അബ്ബാസ് (റ)ന്റെ കൈകള്‍ക്ക് പുറമെ ഇരുകാലുകളും ചുംബിച്ച വിവരവും ഇമാം ബുഖാരി ഇതേ പേജില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.അബൂ ദാവൂദ് പേ:4:357(കിതാബുല്‍ അദബ്.ബാബുന്‍ ഫീഖിബ്‌ലത്തില്‍ ജസദ്) നോക്കുക. ഇതില്‍ നിന്നും പാഠമുള്‍കൊണ്ട തഖിയുദ്ധീ നുസ്സുബ്കി ഇമാം മഹാ പണ്ഡിതനായ നവവി ഇമാമിന്റെ കാലു പതിഞ്ഞ ചവിട്ടി കൊണ്ട് ബറകത്തെടുക്കുന്നു. മാത്രമല്ല ഇമാം നവവി(റ)യെ കണ്ടിട്ടുണ്ടായിരുന്ന ഒരു വയോധികനെ ഒരു യാത്ര ക്കിടയില്‍ കണ്ടുമുട്ടാന്‍ അവസരം കിട്ടിയപ്പോള്‍ സുബ്കി ഇമാം ആ വയോധികനെ ചുംബിച്ചു ദുആഅ് ചെയ്യിപ്പിച്ചു. നവവി ഇമാമിന്റെ മുഖത്തേക്ക് നോക്കിയ കണ്ണിനെ സുബ്കി ഇമാം ഏറെ ആദരിച്ചു.
സിറിയയിലെ കര്‍ഷക സമൂഹത്തിന് ഭരണകൂടത്തിന്റെ ഭാരമേറിയ ഓര്‍ഡറുകള്‍ വരുമ്പോള്‍ – നികുതി ഭാരം, നിര്‍ബന്ധ ഭൂദാനം- മറ്റു പണ്ഡിതന്മാരെ പിന്നില്‍ അണിനിരത്തി രാജാവിന് നേരിട്ട് എഴുത്തയച്ചും രാജധാനിയില്‍ കയറിച്ചെന്നും ജനത്തിന് വേണ്ടി ഘോരഘോരം വാദിക്കുമായിരുന്നു ഇമാം നവവി(റ). ഇവ്വിഷയകമായി മഹാനര്‍ തയ്യാറാക്കിയ കത്തുകള്‍ ചരിത്രത്തിലെ ഇടിമുഴക്കങ്ങളായിരുന്നു. മിന്‍ഹാജിലൂടെയും ശര്‍ഹു മുസ്‌ലിമിലൂടെയും പരിചയപ്പെട്ട ഒരു ഇമാമിനെയല്ല, മറിച്ച് ബദ്‌റിലും ഉഹ്ദിലും ഓടിനടന്ന ശുജാഇയായ അലി(റ)നെയാണ് പ്രസ്തുത കത്തിലൂടെ നാം കാണുക. രാജാവും മന്ത്രിമാരും വഴങ്ങിയ അനുഭവമേയുള്ളൂ. മറുത്ത് നിന്നവര്‍ ഇലാഹിയ്യായ പ്രഹരം ഏറ്റുവാങ്ങി.
ശാരീരിക പ്രേരണ വരാത്തതാവാം കാരണം ഇമാം നവവി(റ) വിവാഹിതനായില്ല. ദര്‍സും ഗ്രന്ഥരചനയുമായി ആ ജീവിതം ധന്യമായി. 28 വര്‍ഷം ഡമസ്‌കസല്‍ കഴിച്ചു. മരണമടുത്തു എന്നതിന് സിഗ്നല്‍ ലഭിച്ചപ്പോള്‍ ഡമസ്‌കസിനോട് വിടപറയാനായി സ്ഥലത്തെ ഉസ്താദുമാരുടെ ഖബ്‌റിടങ്ങളില്‍ ചെന്നു. ഖുര്‍ആന്‍ ഓതി കരഞ്ഞു. ജീവിച്ചിരിക്കുന്ന ഉസ്താദുമാരെ കൂടി സന്ദര്‍ശിച്ച ശേഷം നവായിലേക്കുള്ള മടക്കത്തില്‍ ബൈത്തുല്‍ മുഖദ്ദസ്സിലെത്തി. പിതൃ ഭവനത്തിലെത്തിയതും കിടപ്പിലായി. ഹി: 676-ല്‍ വഫാത്. നവായില്‍ ഖബ്‌റ്. മകന്‍ വഫാതായി 9 വര്‍ഷം കഴിഞ്ഞ് പിതാവ് വഫാതായി. ജീവിതത്തില്‍ നല്ല വസ്ത്രമോ ഭക്ഷണമോ സൗകര്യപ്രദമായ റൂമോ സ്വീകരിക്കാതെ വഫാതായ ഇമാം നവവി(റ)ന് അഭ്യുദയ കാംക്ഷികള്‍ ഖബ്‌റിന് മേല്‍കൂര ഒരുക്കാന്‍ പദ്ധതിയിട്ടപ്പോള്‍ അതും നിരസിച്ചു. സ്വപ്നത്തില്‍ കുടുംബാംഗങ്ങളിലൊരാള്‍ക്ക് പ്രത്യക്ഷപ്പെട്ടു അത് വേണ്ടെന്ന് ഉണര്‍ത്തി.
45. ഇമാം ദസൂഖി (റ)
അഹ്‌ലുബൈതില്‍പെട്ടവര്‍.ഹി:676ല്‍ വഫാത്.വയസ്സ് 43.
46. മുഹിബ്ബുഥ്വബ്‌രി (615-694)
പേര്: അഹ്മദ്. പിതാവ്: അബ്ദുല്ലാഹ്. ഹി: 615-ല്‍ മക്കയില്‍ ജനനം. പല വിഷയങ്ങളില്‍ ഒട്ടേറെ രചനകള്‍. അല്‍ അഹ്കാം, തര്‍തീബ്, ശര്‍ഹുത്തന്‍ബീഹ് മുതലായവ പ്രസിദ്ധം. ശൈഖുല്‍ ഹറം, ഹാഫിളുല്‍ ഹിജാസ്, എന്നെല്ലാം പദവികള്‍. മക്കയില്‍ ഹി: 694-ല്‍ വഫാത്.
47. ഇബ്‌നു ദഖീഖുല്‍ ഈദ് (625-702)
മാതാപിതാക്കള്‍ ഈജിപ്തില്‍ നിന്ന് പുറപ്പെട്ട് ഹജ്ജ് യാത്രയിലായിരിക്കെ സൗദിയിലെ യന്‍ബൂഅ് (യാമ്പൂ) പ്രദേശത്ത് ഹി: 625-ല്‍ ജനനം.പേര്: മുഹമ്മദ്.ചോരക്കുഞ്ഞിനേയും എടുത്ത് ത്വവാഫ് ചെയ്യുമ്പോള്‍ മകനെ ആലിമാക്കണമെന്ന പ്രാര്‍ത്ഥന ഫലിച്ചു. പിതാവില്‍ നിന്ന് മാലികി ഫിഖ്ഹ് പഠിച്ചതിന് ശേഷം ഇസ്സുബ്‌നു അബ്ദിസ്സലാം(റ) ല്‍ നിന്ന് ശാഫിഈ ഫിഖ്ഹും പഠിച്ചു. ചില രാത്രികളില്‍ 2 ജില്‍ദുവരെ നോക്കിത്തീര്‍ക്കുന്ന നിത്യ വായന (മുഥ്വാലഅ) അത്ഭുതാവഹം. മാലികി ഫിഖ്ഹിലുള്ള മുഖ്തസ്വര്‍ ഇബ്‌നില്‍ ഹാജിബിന്നും ശാഫിഈ ഫിഖ്ഹിലുള്ള മുഖ്തസ്വര്‍ തബ്‌രീസിക്കും ശര്‍ഹ് എഴുതിയിട്ടുണ്ട്. ഹി:702 സ്വഫര്‍ 11-ന് വഫാത്തായി. അല്‍ ഖറാഫയില്‍ ഖബര്‍(കൈറോ)
48. ഇബ്‌നു രിഫ്അ (645-710)
പേര്: അഹ്മദ്. പിതാവ്: മുഹമ്മദ്. ജനനം: ഹി: 645. ഇബ്‌നു ദഖീഖുല്‍ ഈദ് ഗുരുനാഥരില്‍ പ്രമുഖന്‍. കര്‍മ്മ ശാസ്ത്രത്തിലെ മികവ് കാരണം അല്‍ ഫഖീഹ് എന്നു വിളിപ്പേര് വന്നു. തന്‍ബീഹ് എന്ന ഗ്രന്ഥത്തിന്ന് എഴുതിയ ശര്‍ഹാണ് അല്‍ കിഫായ. 20 വാള്യങ്ങള്‍ നിസ്തുലം. ഇബ്‌നു തീമിയ്യയുമായി സംവാദം നടത്തി വിജയിച്ചു. വസ്ത്രം ശരീരത്തില്‍ തട്ടുമ്പോള്‍ വരെ വേദനിക്കുന്ന വിധം രോഗത്തിന് അടിമപ്പെട്ടപ്പോഴും കിതാബ് കയ്യില്‍ നിന്ന് താഴെ വെച്ചില്ല. ഹി: 710-ല്‍ ഈജിപ്തില്‍ വഫാത്തായി.
49. തഖിയ്യുസ്സുബ്കി(683-756)
പേര്: അലി. പിതാവ്: അബ്ദുല്‍ കാഫി, താജുസ്സുബ്കിയുടെ പിതാവ്. ഹി: 683-ല്‍ ഈജിപ്തിലെ ‘സുബ്ക്’ വില്ലേജില്‍ ജനനം. കൈറോയില്‍ പഠനം.ഇബ്‌നു രിഫ്അ, ബാജി, ദിംയാഥ്വി മുതലായവര്‍ ഗുരുപ്രധാനികള്‍. തസ്വവുഫ് പഠനം ഇബ്‌നു അതാഇല്ലാഹില്‍ നിന്ന്. അറിയപ്പെട്ട മുദരിസ്.ഉപ്പയുടെ ‘ഫതാവാ’ മകന്‍ നാല് വാള്യങ്ങളിലായി ശേഖരിച്ചു. ഇബ്‌നു തീമിയ്യയെ ഖണ്ഡിച്ചു ഗ്രന്ഥമെഴുതി -അത്തഹ്ഖീഖ്, ശിഫാഉ സഖാം ഫീ സിയാറത്തി ഖൈറില്‍ അനാം- ഒട്ടേറെ ശാസ്ത്ര ശാഖകളില്‍ 150 ഓളം രചനകളുണ്ട്. പ്രഗല്‍ഭരായ രണ്ടു സന്താനങ്ങള്‍ താജുദ്ദീന്‍, ബഹാഉദ്ധീന്‍. ഇരുവരും ഗ്രന്ഥകര്‍ ത്താക്കള്‍. ഹി: 756 ജമാദുല്‍ ആഖിര്‍ 3-ന് കൈറോയില്‍ വഫാത്ത്. ബാബുന്നസ്‌റില്‍ ഖബ്ര്‍.
50. ഇബ്‌നുന്നഖീബ് (702-769)
പേര്: അഹ്മദ്.പിതാവ്: ലുഅ്‌ലുഅ് റൂമി. ഹി:702-ല്‍ ഈജിപ്തില്‍ ജനനം. പിതാവ് അന്‍ഥ്വാഖിയ്യ കൃസ്ത്യാനിയാ യിരുന്നു. മതം മാറി മുസ്‌ലിമായ റൂമിക്ക് മുസ്‌ലിം രാജാക്കന്മാ രിലൊരാള്‍ അടിമത്വത്തില്‍ നിന്ന് സ്വാതന്ത്ര്യം കൊടുത്തു. ബോഡീഗാര്‍ഡ് ജോലി ചെയ്തു (നഖീബ് പദവി). മകന്‍ അഹ്മദ് പേരെടുത്ത പണ്ഡിതനായി. ഇബ്‌നുന്നഖീബ്(റ) എഴുതിയ ഗ്രന്ഥങ്ങള്‍ ധാരാളം. ‘ഉംദതുസ്സാലിക്’ എന്ന ഫിഖ്ഹ് കൃതി ശാഫിഈ മദ്ഹബില്‍ ലോകത്തെങ്ങും ബാലപാഠ ഗ്രന്ഥമാണ്. മുഖ്തസ്വറുല്‍ കിഫായത്, നുകതുത്തന്‍ ബീഹ്, തസ്വ്ഹീഹുല്‍ മദ്ഹബ് എന്നിവയും ക്ലാസിക് കൃതികള്‍ തന്നെ. ഹി: 769 റമളാനില്‍ ഖൈറൊയില്‍ വഫാതായി.
51. അദ്‌റഈ (708-783)
പേര് അഹ്മദ്. പിതാവ്: ഹമദാന്‍. ഹി: 708-ല്‍ ശാമിലെ അദ്‌രിആത് എന്ന സ്ഥലത്ത് ജനനം. ഇബ്‌നു ആഖിബ്(റ) നെ പോലുള്ള ഒട്ടേറെ പ്രമുഖരില്‍ നിന്ന് പഠനം. ശാമിലെ ഹലബില്‍ ജോലി. ആയിടെ സുബ്ഖി ഇമാമുമായി നടത്തിയ എഴുത്തുകുത്തുകള്‍ ‘മസാഇല്‍ ഹലബിയ്യാത്’ എന്ന പേരില്‍ ഗ്രന്ഥമായി. റൗള, മിന്‍ഹാജ് എന്നിവക്ക് ശര്‍ഹ് എഴുതി. അസ്‌നവി ഇമാമിന്റെ മരണത്തെ തുടര്‍ന്ന് കൈറോവില്‍ വന്ന് സ്ഥാനമേറ്റു. ഹി: 783 ജമാദുല്‍ ആഖിര്‍ 15-ന് വഫാത്.
52. താജുസ്സുബ്കി (727-771)
പേര്: അബ്ദുല്‍ വഹാബ്. പിതാവ്: തഖിയ്യുദ്ധീന്‍ അലിയ്യുസ്സുബ്കി. ഹി: 727 ഈജിപ്തില്‍ ജനനം. ഹി: 739ല്‍ ഡമസ്‌കസില്‍ പഠനം. യൗവനത്തില്‍ തന്നെ രചനാ വൈഭവം. ഖാളീ ചുമതല. രചനകളിലേറിയതും ഉയര്‍ന്ന ക്‌ളാസുകളികളില്‍ മാത്രം പഠിപ്പിക്കുന്നത്. ജംഉല്‍ ജവാമിഅ്, മന്‍ഉല്‍ മവാനിഅ്, റഫ്ഉല്‍ ഹാജിബ് അന്‍മുഖ്തസറി ഇബ്‌നുല്‍ ഹാജിബ്, ശര്‍ഹു മിന്‍ഹാജുല്‍ ബൈളാവി എന്നിവ എന്നും ക്ലാസിക്കുകള്‍ തന്നെ. ഇരുപത് വയസ്സിന് മുമ്പേ ഗുരു ഇബ്‌നുന്നഖീബില്‍ നിന്ന് ഫത്‌വക്ക് ഇജാസത്ത്. ഹി: 771-ല്‍ വഫാത്.
53. അസ്‌നവി (704-772)
പേര്: അബ്ദുര്‍റഹീം. പിതാവ് ഹസന്‍. ഹിജ്‌റ 704-ല്‍ ഈജിപ്തിലെ ‘അസ്‌നാ’ എന്ന സ്ഥലത്ത് ജനനം. ഹി: 721-ല്‍ കൈറോവില്‍ താമസം. പഠനവും അദ്ധ്യാപനവും രചനയും ഇടമുറിയാതെ. അല്‍ മുഹിമ്മാത്ത്, ജവാഹിറുല്‍ ബഹ്‌റൈനി, അല്‍ തംഹീദ്, ഥ്വബഖാത്തുല്‍ ഫുഖഹാഅ് തുടങ്ങിയ കൃതികള്‍ പ്രസിദ്ധം. മിന്‍ഹാജിന് ശര്‍ഹ് എഴുതിയിട്ടുണ്ട്. ഹി: 772-ല്‍ ജമാദുല്‍ അവ്വല്‍ 18-ന് വഫാത്.
54. സര്‍കശി. (745-794)
പേര് : മുഹമ്മദ്. പിതാവ്: ബഹാദുര്‍. ഹി: 745 ഈജിപ്തില്‍ ജനനം. സര്‍കശ് എംബ്രോയ്ഡറി എന്ന തൊഴിലാണ്. അതിലേക്ക് ചേര്‍ത്ത് പേര് പറയുന്നു. അസ്‌നവി, ബുല്‍ഖീനി, ഇബ്‌നു കസീര്‍, അദ്‌റഇ എന്നിവര്‍ ഗുരുക്കളില്‍ പ്രധാനികള്‍. ധാരാളം ശറഹുകള്‍ എഴുതി. മിന്‍ഹാജ്, ഉലൂമുല്‍ഹദീസ്, ജംഉല്‍ ജവാമിഅ്, ബുഖാരി, അര്‍ബഈന എന്നീ പ്രാമാണിക ഗ്രന്ഥങ്ങള്‍ക്ക് ശര്‍ഹ് എഴുതിയിട്ടുണ്ട്. 14 വാള്യങ്ങളുള്ള ‘ഖാദിം’ എന്ന കൃതി റൗളയുടെയും ശര്‍ഹുല്‍ കബീറിന്റെയും ഗൈഡാണ്. ഹി 794-ല്‍ കൈറോവില്‍ വഫാത്.
55. ബുല്‍ഖീനി (724-805)
പേര്: ഉമര്‍. പിതാവ് : റസ്‌ലാന്‍ ഹി: 724-ല്‍ ഈജിപ്തിലെ ബുല്‍ഖീനയില്‍ ജനനം. ഏഴാം വയസ്സില്‍ ഖുര്‍ആന്‍ ഹിഫ്‌ള് കഴിഞ്ഞു. പന്ത്രണ്ടാം വയസ്സില്‍ കൈറോയില്‍ പഠനം. സുബുകി, ഖസ്‌വീനി, ഇസ്സുബ്‌നു ജമാഅത് മുതലായവര്‍ ഗുരുനാഥന്മാര്‍. ഒട്ടേറെ രചനകള്‍. ഹി: 805-ല്‍ വഫാത്.
56. ഇബ്‌നു ഹജറില്‍ അസ്ഖലാനി (റ) (773-852)
പേര് അഹ്മദ്. ജനനം: ഹി: 773-ല്‍ നൈല്‍ നദിക്കരികെയുള്ള ഒരു വില്ലേജില്‍. പിതാവ്: അലി. അസ്ഖലാന്‍ എന്ന സ്ഥലം ശാം-ഫലസ്തീന്‍ ഭാഗത്താണ്. നാട്ടിലെ പഠനം കഴിഞ്ഞ് മക്കത്തെത്തി. നൈസാബൂരി, സിറാജുദ്ധീന്‍ ബുല്‍ഖൈനി, ഇബ്‌നുല്‍ മുലഖന്‍ മുതലായവര്‍ ഉസ്താദുമാരില്‍ പ്രധാനികളാണ്. ഇമാം സഖാവി, സകരിയ്യല്‍ അന്‍സ്വാരി, മുതലായവര്‍ ശിഷ്യരിലെ പ്രമുഖരാണ്. 150-ലധികം കിതാബുകള്‍ രചിച്ചു. ‘ഫത്ഹുല്‍ ബാരി’ എഴുതിയത് 29 വര്‍ഷത്തെ നിരന്തര ശ്രമം കൊണ്ടാണ്. അല്‍ ഇസ്വാബ ഫീ തംയീസിസ്വഹാബഃ, തഹ്ദീബുത്തഹ്ദീബ്, തല്‍ഖീസ്വ ്, തഖ്‌രീജ്, നുഖ്ബ, ബുലൂഗ്, ദുറര്‍, ലിസാന്‍ എന്നിവയെല്ലാം ലോക പ്രസിദ്ധ കൃതികളാണ്. മുദരിസും ഖാളിയുമായിരിക്കെയാണ് ഈ രചനകള്‍. സാത്വികനായി ജീവിച്ച മഹാനരെ തവസ്സുലാക്കി ദുആ ചെയ്താല്‍ ആവശ്യ നിര്‍വ്വഹണമുണ്ടെന്ന് രേഖകളില്‍ കാണുന്നു. ഹി: 852 ദുല്‍ഹിജ്ജ 18- ന് മഹാനര്‍ വഫാതായി.ഖബ്‌റ് കൈറോവില്‍,അറിയപ്പെട്ട ദര്‍ഗ്ഗയുണ്ട്.
57. ബുല്‍ഖീനി(791-868)
പേര്:സ്വാലിഹ്, പിതാവ്: ഉമര്‍ സിറാജുദ്ധീന്‍. ഹി:791-ല്‍ ഖൈറോയില്‍ ജനനം. പ്രധാന ഗുരുവര്യന്‍മാരില്‍ പിതാവും ഇബ്‌നു ഹജറും പെടും. ഹി: 826 ഈജിപ്ത് ഖാളി. ബുഖാരിക്ക് ശര്‍ഹ് എഴുതി.പൂര്‍ത്തിയായിട്ടില്ല.വേറെയും രചനകള്‍,അറിയപ്പെട്ട മുഫ്തി,ഹി;868 -റജബ്15ന് വഫാത്.
58. ബീമാപള്ളി ബീവി (റ)
ഹി:850 നോടടുത്ത് ജനനം എന്ന് കരുതപ്പെടുന്നു.അറേബ്യയില്‍ ജനനം.അഹ്‌ലുബൈതാണ്.മകന്‍ മാഹീന്‍ അബൂബകറിനൊപ്പം ഇന്ത്യയിലെത്തി.തെക്ക് തിരുവല്ലം രാജാവ് മാര്‍താണ്ട വര്‍മയുടെ (ഏ ഡി 1478-1528)ഭരണമേഖലയില്‍ താമസം.മകന്ന് ശഹാദത്ത് മരണം.40-ാം ദിവസം ബീവിയും മരിച്ചു.
59. സുയൂഥ്വി (849-911)
പേര്: അബ്ദുര്‍റഹ്മാന്‍. പിതാവ്: അബൂബകര്‍. ഹിജ്‌റ 849-ല്‍ കൈറോയില്‍ ജനനം. ‘അസ്സുയൂഥ്’ നൈല്‍ നദിയുടെ പടിഞ്ഞാറ് ഒരു ഗ്രാമം.സുയൂഥ്വി ഇമാമിന്റെ പിതാവിന് വേണ്ടി വീട്ടിലെ കുതുബ് ഖാനയില്‍ നിന്ന് ആവശ്യപ്പെട്ട ഗ്രന്ഥമെടുക്കാന്‍ പോയപ്പോള്‍ മാതാവിന് അവിടെ വെച്ച് പ്രസവ വേദന വന്നു. കുഞ്ഞിന് ഇക്കാരണത്താല്‍ ഇബ്‌നുല്‍ കുതുബ് എന്ന് വിളിപ്പേര് കിട്ടി. പണ്ഡിത കാരണവരായ പിതാവ് മകനെ കിട്ടാവുന്ന ഏറ്റം മുന്തിയ വിജ്ഞാന സദ്യയിലേക്കെല്ലാം കൈപിടിച്ചു. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയെ കാണിച്ചു പൊരുത്തം വാങ്ങി. സംസം ജലം കുടിക്കുമ്പോള്‍ നടത്തിയ ദുആഅ് ഹാഫിളിനെ പോലെയാകണമെന്ന്.ഖുര്‍ആനിന് പുറമെ ചെറുപ്പത്തില്‍ തന്നെ ഉംദ,ഫിഖ്ഹീ മിന്‍ഹാജ്, ഉസൂലീ മിന്‍ഹാജ,് അല്‍ഫിയ്യ എല്ലാം മനപ്പാഠം. ബുല്‍ഖീനി, മനാവി, മഹല്ലി മുതലായവര്‍ ഗുരുനാഥന്‍മാര്‍. വിജ്ഞാനയാത്ര മൊറോക്കൊ, ഇന്ത്യ, യമനിലേക്ക് വരെ നീണ്ടു. 600 ഓളം ഉസ്താദുമാര്‍. ഹി: 866-ല്‍ 17 വയസ്സ് ആയപ്പോഴേക്കും ഗ്രന്ഥരചനക്കും ദര്‍സ് നടത്താനും ഭാഗ്യം. 600 ഓളം ഗ്രന്ഥങ്ങള്‍ രചിച്ചു.ഹദീസ് കൊണ്ട് ഖുര്‍ആനിന് തഫ്‌സീര്‍ പറയുന്ന ഗ്ര്ന്ഥമാണ് അദ്ദുര്‍റുല്‍ മന്‍സൂര്‍.ഹി: 911 ജുമാദല്‍ ഊല 19-ന് ഈജിപ്തില്‍ വഫാത്.ഖറാഫയില്‍ ഖബ്‌റ്.
60. ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍
ഹി: 871(എഡി 1467)ല്‍ ജനനം കൊച്ചിയില്‍. പിതാവ് അലിയ്യുല്‍ മഅ്ബരി. മഅ്ബര്‍ എന്ന സ്ഥലം കായല്‍പട്ടണ ത്തിനടുത്താണ്. ഹി: 6-ാ നൂറ്റാണ്ടില്‍ യമനില്‍ നിന്ന് ഒരു പിതാമഹന്‍ ഇവിടെ വന്നു താമസിച്ചു. സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍ അവര്‍കളുടെ പിതാമഹന്‍ അഹമദ് (റ) കായല്‍പട്ടണ ത്തില്‍ നിന്നും കൊച്ചിയിലേക്ക് താമസം മാറ്റി. കൊച്ചിയില്‍ സൈനുദ്ധീന്‍(റ) പിറന്ന സ്ഥലം പില്‍കാലത്ത് മഖ്ദൂമിയ്യ മദ്‌റസയായി അറിയപ്പെടുന്നു. ഇവരുടെ കുടുംബ പരമ്പര സിദ്ധീഖുല്‍ അക്ബര്‍ (റ)ലാണ് ചെന്നെത്തുന്നത്.
സൈനുദ്ധീന്‍(റ)ന്റെ പിതൃവ്യന്‍ പൊന്നാനിയില്‍ മുദരിസായിരുന്നു. അവര്‍ ജ്യേഷ്ട പുത്രനെ പൊന്നാനിയില്‍ കിതാബ് ഓതാന്‍ കൊണ്ടു പോയി. എറെ കാലം അവിടെ പഠിച്ചതിന് പിറകെ ഏഴ് വര്‍ഷം കിതാബോതി കോഴിക്കോട്ട് താമ സിച്ചുസൈനുദ്ധീന്‍(റ). എ ഡി 1498-ല്‍ പോര്‍ച്ചുഗീസുകാര്‍ വാസ്‌കോഡിഗാമയുടെ നേതൃത്വത്തില്‍ ‘കാപ്പാട്’ കപ്പലിറങ്ങു മ്പോള്‍ സൈനുദ്ധീന്‍ മഖ്ദൂം(റ)-ന് 31 വയസ് പ്രായമാണ്. രണ്ടു വര്‍ഷം കഴിഞ്ഞ് 1500ല്‍ പോര്‍ച്ചുഗീസ് സേന യുദ്ധ സന്നാഹ ത്തോടെ കോഴിക്കോട് വീണ്ടും വന്നെത്തി. സാമൂതിരിയുടെ സൈ ന്യവും പോര്‍ച്ചുഗീസും ഏറ്റുമുട്ടി. 650 പേര്‍ മരിച്ചു.
കോഴിക്കോട്ടെ ഏഴ് വര്‍ഷം പഠനം കഴിഞ്ഞ് സൈനുദ്ധീന്‍ മഖ്ദൂം (റ) പുറത്തുവരുന്നത് ഹാഫിള്, ഗ്രാമര്‍ പണ്ഡിതന്‍, കര്‍മ്മ ശാസ്ത്ര വിദഗ്ദ്ധന്‍, നിദാന ശാസ്ത്രജ്ഞന്‍, മുഹദ്ദിസ്, അറബിക്കവി, സ്വൂഫി എന്നിങ്ങനെ ബഹു വിധ ടൈറ്റിലുകളോ ടെയാണ്. കോഴിക്കോട്ടും പരിസരങ്ങളിലും നടക്കുന്ന രാഷ്ട്രീയ ചലനങ്ങള്‍ ഈ സൂഫി വര്യന്‍ ശ്രദ്ധിക്കുന്നുണ്ട്.
ഫിഖ്ഹിലും ത്വരീഖത്തിലും വേറെവേറെ ‘സില്‍സില’ നബി(സ)യിലേക്ക് ചെന്നുമുട്ടുന്നത് ഉണ്ട് ശൈഖ് അവര്‍കള്‍ക്ക്. ഇസ്മായീല്‍ ഇബ്‌നു ജലാലില്‍ ബുഖാരി(റ) സൈനുദ്ധീന്‍(റ) ന്റെ ആത്മിയ ശൈഖാണ്.
കൊച്ചിയും പൊന്നാനിയും കോഴിക്കോടും മതിയാവാതെ ആ വിജ്ഞാന ദാഹി മക്കത്തുല്‍ മുകര്‍റമയിലെത്തി കിതാ ബോത്ത് തുടര്‍ന്നു. ശേഷം ഈജിപ്തിലെ അല്‍ അസ്ഹറില്‍. ഹി: 900 നും 925നുമിടയിലായി ജീവിച്ച ലോക പ്രശസ്ത ഇമാമുകളിലേറെയും പേരെ മക്കയിലും ഈജിപ്തിലുമായി മഹാന്‍ സന്ധിച്ചു. പലരും സതീര്‍ത്ഥ്യരാണ്. ശൈഖ് സകരിയല്‍ അന്‍സാരി(റ) ഹദീസില്‍ ഗുരുവാണ്.
വര്‍ഷങ്ങള്‍ കഴിഞ്ഞ് പൊന്നാനിയില്‍ മടങ്ങിയെത്തിയത് വിജ്ഞാനത്തിന്റെ നിറകുടമായിട്ടാണ്. കൊച്ചി സ്വദേശിയെ പൊന്നാനിക്കാര്‍ വിട്ടില്ല. പക്ഷെ, പൊന്നാനിയിലെ സൗകര്യം ആ വിജ്ഞാന സാഗരത്തിന് ക്യാമ്പ് ചെയ്യാന്‍ മാത്രം മതിയായതല്ല. വലിയ മനുഷ്യന് വലിയ ഇടം തന്നെ ഒരുക്കാന്‍ നാട്ടുകാര്‍ മുണ്ടു മുറുക്കിയുടുത്തു. ഇന്നു കാണുന്ന പൊന്നാനിപ്പള്ളി(ഹി:925-എഡി1519-ല്‍) അങ്ങനെയാണ് പൊങ്ങിയത്. ജുമുഅ സ്ഥാപിച്ചു ദര്‍സ് തുടങ്ങി. ദര്‍സെന്ന് വെച്ചാല്‍ ഇന്ത്യയിലെ അല്‍ അസ്ഹര്‍!. കേരളത്തിലെ മക്ക!! ‘ വിളക്കത്തിരിക്കല്‍’ ആണ് ബിരുദം ഇവിടെ! ദര്‍സ് ദൂരദിക്കുകളില്‍ അറിയപ്പെട്ടു. അറബ് നാടില്‍ നിന്നു വരെ വിദ്യാര്‍ത്ഥികള്‍ പറന്നെത്തി.
വിജ്ഞാന സേവനം ദര്‍സില്‍ മാത്രമായി ഒതുക്കാതെ കിതാബ് രചനയിലേക്കും കടന്നു ശൈഖവര്‍കള്‍. പത്തിലധികം കിതാബുകള്‍ രചിച്ചു. തുഹ്ഫത്തുല്‍ വര്‍ദിയ്യയുടെ ശറഹ് അവയിലൊന്നാണ്.
മഹാനായ ഈ ലോക പണ്ഡിതന്‍ പോര്‍ച്ചുഗീസിന്നെതി രെ മുസ്‌ലിം സമൂഹത്തെ ഉയിര്‍ത്തെഴുന്നേല്‍പിച്ചു കൊണ്ട് എഴുതിയ കൃതിയാണ് ‘അല്‍ ഖസ്വീദതുല്‍ ജിഹാദിയ്യ’ അതിലെ ചില വരികള്‍
ാകഝള്‍ക്കഡവ …ശ്ലപ്പക്കŸറഏ ഛƒ„ഥ ഷ്ട™മƒഒ ~എഏ~ക്കഠ †ƒന്ദഖഝƒഒ ƒമ്ലഒ™ര ƒളƒമ
കുരിശ് ആരാധകരായ പറങ്കികള്‍(പോര്‍ച്ചുഗീസ്) നടത്തിവരുന്ന ഗുരുതരമായ ആക്രമങ്ങള്‍ മൂലം നാം ഏറെ പ്രയാസപ്പെടുന്നു.
ക™റ്റക്കžഒ ഛƒക്കത്തറഏƒറ്റശ്ലമ ഏവയ്ക്കരഏ ~യവ യ്യന്ദക്ത പ്ലര യ്യല ല്‍പ്പറഏഛîഒ ന്ധ ഏള്‍ണ്‍ണ
അല്ലാഹുവിന്റെ രാജ്യങ്ങളില്‍ എല്ലാ വിധേനയും അവര്‍ അതിക്രമം കാണിക്കുന്നു, ഏറെ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു
‡ല™ണ്മന്നˆഴ മ്പഗ †ƒˆര ന്ത™ചവ ~Žക്കല ന്തഏ™ങഏവ …റ്റമ്ലറഏവ ™ക്കടത്സഏ യ്യല
അറസ്റ്റ്, കൊള്ളിവെപ്പ്, പള്ളി അഗ്നിക്കിരയാക്കല്‍, കിതാബ് വലിച്ചു കീറല്‍, മാനം കെടുത്തല്‍ ഇങ്ങനെ പോകുന്നു ദ്രോഹം.
‡പ്പ‹ല ദ്ദƒമ്ലക്കഡഏവ …ഷ˜ഞ്ചഖ ട്ടഏള്‍ളƒഒ യ്യലഉള്‍ല ™എƒക്കടവ ƒŽണ്മ പ്ലˆയവ
ഹാജിമാരെയും അല്ലാത്ത മുഅ്മിനുകളേയും കൊന്നു. വിവിധ പീഢനങ്ങള്‍, അംഗഭംഗങ്ങളുണ്ടായി.
മലാബാറിന്റെയും കൊച്ചിയുടേയും മൊത്തം ദക്ഷിണേ ന്ത്യയുടേയും വേദനകള്‍ ഈരാജ്യസ്‌നേഹിയെ വല്ലാതെ നൊമ്പരപ്പെടുത്തി. വേദനകള്‍ ബൈത്തുകളായി, പുസ്തകമായി, ഇന്ത്യന്‍ വേദന അറബിപ്പദ്യങ്ങളിലൂടെ പുറം ലോകം അറിഞ്ഞു.
എന്തായിരുന്നു പോര്‍ച്ചുഗീസിന്റെ ചെയ്തികള്‍? 1502 ഫിബ്രവരി 10-ന് ഗാമ തന്റെ രണ്ടാം വരവായി പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്ന് മലബാറിലേക്ക് പുറപ്പെട്ടു. 15 കപ്പല്‍ നിറയെ സൈനികര്‍. 1502 ഒക്‌ടോബര്‍ 1-ന് ഈ സംഘം എഴിമലക്കടുത്ത് മാടായി തുറമുഖത്ത് വെച്ച് അതുവഴി കടന്നു പോവുകയായിരുന്ന കോഴിക്കോട്ടുകാരന്‍ ഖോജ ഖാസിമിന്റെ യാത്രക്കപ്പല്‍ ആക്രമിച്ചു. 700 യാത്രക്കാരാണ് കപ്പലില്‍. സ്ത്രീകളും കുട്ടികളും ഉണ്ട്. ഗാമ കൊല തുടങ്ങി. സ്ത്രീകള്‍ കുഞ്ഞുങ്ങളെ കാട്ടി യാചിച്ചു കൊല്ലരുതേ! കേട്ടില്ല. കപ്പലിന് തീവെക്കാനും ഒപ്പം പീരങ്കി വെടി പൊട്ടിക്കാനും ഗാമ ഉത്തരവിട്ടു. അമ്മമാരുടെ കൈകളില്‍ നിന്ന് തട്ടിപ്പറിച്ച 20 കുഞ്ഞുങ്ങളെ പോര്‍ച്ചുഗലില്‍ കൊണ്ടുപോയി മാമോദീസ മുക്കി ലിസ്ബണിലെ സന്യാസി മഠത്തില്‍ വിടാന്‍ സൈന്യത്തിന് ഓര്‍ഡര്‍ കൊടുത്തു.
രക്ഷപ്പെടാനാവാതെ വെള്ളത്തില്‍ പൊങ്ങിക്കിടന്നും മറ്റും മൂന്ന് ദിവസം കൊണ്ടാണ് മുഴുവന്‍ പേരും മരിച്ചു തീര്‍ന്നത്. മൃത ശരീരങ്ങള്‍ കടലിലൂടെ ഒഴുകി നടന്നു. കഴുകനും പരുന്തുകളും മാടായി കടലിന് മുകളില്‍ മൃതശരീര ഭാഗങ്ങളുമായി തലങ്ങും വിലങ്ങും പറന്നു കൊണ്ടിരുന്നു. എല്ലാം നോക്കി നില്‍ക്കാനെ കരയിലുള്ളവര്‍ക്ക് കഴിഞ്ഞുള്ളു.
ഈ സംഭവം നടക്കുമ്പോള്‍ 35-ന്റെ യൗവനത്തിലാണ് മഖ്ദൂം ഒന്നാമന്‍(റ). അതുകൊണ്ട് നാട്ടില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ മഹാനരുടെ ശ്രദ്ധ വന്നു വീഴുക സ്വാഭാവികം. ലോകരാഷ്ട്രീയ ഗതി വിഗതികള്‍ അവിടുന്ന് സാകൂതം വീക്ഷിക്കുന്നു.
എന്താണ് ലോക രാഷ്ട്രിയത്തില്‍ നടന്നു കൊണ്ടിരി ക്കുന്നത്? 1505-ല്‍ പോര്‍ച്ചുഗല്‍ രാജാവിന് വേണ്ടി കണ്ണൂര്‍ കടപ്പുറ ത്ത് സെന്റ് ആഞ്ചലോ കോട്ടക്ക് തറക്കല്ലിട്ടു. 11 ഏക്കര്‍ സ്ഥലം. 1506-ല്‍ ഈ കോട്ട തകര്‍ക്കാന്‍ വന്ന സ്വദേശികളെ പീരങ്കിക്കി രയാക്കി. 3000 പേരെ പോര്‍ച്ചുഗീസുകാര്‍ കൊന്നു. കേരളത്തിലെ നാട്ടു രാജാക്കന്മാരുടെ കപ്പലുകള്‍ പോലും പോര്‍ച്ചുഗീസുകാരില്‍ നിന്ന് അനുമതിപ്പത്രം വാങ്ങിയെ സഞ്ചരിക്കാവൂ എന്ന് വിദേശി മേധാവി ഉത്തരവിറക്കി. 1510-ല്‍ അല്‍ ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ ഗോവ പിടിച്ചടക്കാന്‍ 1700 പോര്‍ച്ചുഗീസ് സൈന്യം കണ്ണര്‍ കോട്ടയില്‍ നിന്ന് പുറപ്പെട്ടു. 1522-ല്‍ ശൈഖ് വഫാത്താകുമ്പോള്‍ പറങ്കികള്‍ കിരാത വാഴ്ചയിലാണ്. 1525 ജനുവരിയില്‍ കണ്ണൂര്‍ അറക്കല്‍ രാജാവിന്റെ സൈനിക മേധാവി വലിയ ഹസനെ പിടിച്ചു കൊന്നു. 1545-ല്‍ അറക്കല്‍ രാജാവിനെ വധിച്ചു. 1550-ല്‍ പൊന്നാനി ജുമുഅത് പള്ളിക്കു നേരെ ആക്രമണം നടത്തി. ഹി: 957 ശവ്വാല്‍ 19 വ്യാഴാഴ്ച.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ)ന്റെ ജീവിത കാലം കഴിഞ്ഞും കേരളത്തില്‍ പോര്‍ത്തുഗീസ് അക്രമങ്ങള്‍ തുടര്‍ന്നു.മരക്കാര്‍മാരുടെ ദീര്‍ഘകാല പടയോട്ടത്തിന് ജീവന്‍ പകര്‍ന്നത് ശൈഖ് സൈനുദ്ദീന്‍ അവര്‍കളായിരുന്നു.മലബാറില്‍ പോര്‍ത്തുഗീസിനെതിരെ നെഞ്ച് വിടര്‍ത്തി പൊരുതാന്‍ മരക്കാര്‍മാര്‍ക്ക് തുല്ല്യം മറ്റൊരു ശക്തിയുണ്ടായിരുന്നില്ല. മരക്കാര്‍മാരുടെ ഊര്‍ജ്ജമാവട്ടെ മഖ്ദൂം കുടുംബവും. എ.ഡി.1500 ന് തൊട്ടു പിറകെ അഡ്മിറലായി സ്ഥാനമേറ്റ കുഞ്ഞാലിമരക്കാര്‍ തരംഗം ഒരു നൂറ്റാണ്ട് വരെ നീണ്ടു നിന്നു.ഇതിനിടയില്‍ നാലു കുഞ്ഞാലിമാര്‍.26 യുദ്ധം.
സൈനുദ്ദീന്‍ മഖ്ദൂം(റ)ന്റെ വിദേശ വാസത്തിനിടയില്‍ അവര്‍ക്ക് ഒട്ടനേകം ലോക പണ്ഢിതരുമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചു. സുയൂഥി ഇമാം, സംഹൂദി(റ), ബാമഖ്‌റുമ, ശംസുദ്ദീന്‍ തന്‍ദാവി(റ), മകൂദി(റ), തുടങ്ങിയവര്‍ ഗുരു പരമ്പരയിലെ ചിലര്‍ മാത്രം. സഹപാഠികളിലുമുണ്ട് ലോകപ്ര ശസ്തര്‍. നൂറുദ്ദീന്‍ മഹല്ലി(റ),കമാലുദ്ദീന്‍ ദിമശ്ഖി(റ), ശിഹാബുദ്ദീന്‍ ഹിംസി(റ), ബദ്‌റുദ്ദീന്‍ സുയൂഥി(റ)തുടങ്ങിയവര്‍ സഹപാഠികളാണ്.
മലബാറില്‍ ക്രിസ്തുവല്കരണ ലക്ഷ്യവും കൊള്ളയു മായി പോര്‍ത്തുഗീസുകാര്‍ താണ്ഡവമാടുമ്പോള്‍ മേല്‍പറഞ്ഞ ലോകപണ്ഢിതരുടെ രാഷ്ട്രങ്ങളായ യമന്‍,തുര്‍കി, ഇറാഖ്, സിറിയ, ഫലസ്തീന്‍ എന്നിവിടങ്ങളിലും വിദേശിപ്പടയുടെ നുഴഞ്ഞുകയറ്റംനടക്കുന്നുണ്ട്. കിതാബ്പഠനത്തിന്റെ ഇടവേള കളില്‍ ഗുരുനാഥന്‍മാരും ശിഷ്യന്‍മാരും തമ്മില്‍, ശിഷ്യന്‍മാര്‍ തമ്മില്‍ അവരവരുടെ നാടിന്റെ നൊമ്പരങ്ങളും വികാരങ്ങളും ചര്‍ച്ചയാവും.സൂഫിവര്യരായ സൈനുദ്ദീന്‍ മഖ്ദൂം(റ) പ്രതിരോധ കേരളത്തിന്റെ ഉണര്‍ത്തുപാട്ട് രചയിതാവായി കാണപ്പെടുന്നത് ഈ പാശ്ചാത്തലത്തിലാണ്. ഹി: 928 ശഅബാന്‍ 16-ന് അവര്‍ വഫാതായി.57 വയസ്സ്. ഖബ്ര്‍ പൊന്നാനി ജുമുഅത് പള്ളിക്ക് മുന്‍വശത്താണ്.
സന്താനങ്ങള്‍: അഞ്ച് മക്കളാണ് ശൈഖവര്‍കള്‍ക്ക്. മൂന്നാണും രണ്ടു പെണ്ണും. രണ്ടാത്തെ പുത്രന്‍ മുഹമ്മദുല്‍ ഖസ്സാലി(റ) മാഹി ചോമ്പാലില്‍ ഖാസിയായി. വിവാഹം കഴിച്ചു. അവിടെ താമസിച്ചു. ഹി: 947-ല്‍ അവിടത്തെന്നെ മരണം. മൂന്നാമത്തെ പുത്രന്‍ അബ്ദുല്‍ അസീസ്(റ) പത്തിലേറെ കിതാബുകള്‍ രചിച്ചു. അല്‍ഫിയയുടെ ശര്‍ഹ് കേരളത്തില്‍ കാണുന്നത് ‘ഇളാഫതിന്റെ’ ബാബ് മുതല്‍ ഇവരുടെതാണ്. പോര്‍ച്ചുഗീസിനെതിരെയുള്ള സമരങ്ങളില്‍ ഈ മകന്റെ പ്രത്യേക നിറസാന്നിദ്ധ്യം കാണാം. ഹി: 994-ല്‍ വഫാത്. ഖബര്‍ പിതാവിനരികെ.
ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ അവര്‍കുളടെ ഒരു പുത്രിയെ വിവാഹം ചെയ്തത് സഹോദരി പുത്രന്‍ ഉസ്മാന്‍ (റ) ആണ്. (ജനനം ഹി: 910) ‘ഖത്‌റുന്നദാ’യുടെ ശര്‍ഹ് എഴുതിയ ഇവര്‍ മഖ്ദൂം(റ)യുടെ ശിഷ്യന്‍ കൂടിയാണ്. ഈ ദമ്പതികളുടെ പുത്രനാണ് ഹി: 948-ല്‍ ജനിച്ച അബ്ദുര്‍റഹ്മാന്‍ മഖ്ദൂം. ഉസ്മാന്‍ (റ)ന്റെ ഖബ്ര്‍ പൊന്നാനി ജുമുഅത് പള്ളിയുടെ തെക്ക് ഭാഗത്ത് അടയാളപ്പെടുത്തിക്കാണാം.
മഖ്ദൂം ഒന്നാമന്‍ കൊച്ചിയില്‍ നിന്ന് ആദ്യം പൊന്നാനിയിലേക്കും പിന്നീട് കോഴിക്കോട്ടേക്കും പഠനാവ ശ്യാര്‍ത്ഥം വരുന്നു.വൈകാതെ മകന്‍ മുഹമ്മദ് മാഹി വടകര എത്തുന്നു. കേരളത്തിലെ മരക്കാര്‍ സാന്നിദ്ധ്യവും ഇതേ റൂട്ടില്‍ തല്‍സമയം സഞ്ചരിക്കുന്നതായി കാണാം.
കൊച്ചിയില്‍ അരിക്കച്ചവടവുമായി കഴിയുകയായിരുന്ന വ്യാപാരി കുടുംബമാണ് മരക്കാര്‍മാര്‍. കൊച്ചിയിലെത്തിയ പോര്‍ച്ചുഗീസുകാര്‍ അവിടെ വ്യാപാരം നടത്തുന്ന മുസ്‌ലിംകളെ ദ്രോഹിച്ചു. 1503 മുതല്‍ക്ക് ഗതിമുട്ടിയ മരക്കാര്‍ വ്യാപാരികള്‍ പൊന്നാനി സീ പോര്‍ട്ട് താവളമാക്കി. കൊച്ചി വിട്ടു പൊന്നാനിയിലെത്തിയ ഈ മുസ്‌ലിം വ്യാപാരികളില്‍ നിന്ന് ഉശിരുള്ളവരെ ചേര്‍ത്ത് ഒരു നാവികപ്പട വാര്‍ത്തു സാമൂതിരി രാജാവ്. സേന തലവന്ന് സ്ഥാനപ്പേരും നല്‍കി-‘കുഞ്ഞാലി’. യുദ്ധത്തില്‍ അലി(റ)വിന്റെ മികവ് അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ സ്ഥാനപ്പേര്. ഒന്നാം കുഞ്ഞാലിയുടെ പേര് മുഹമ്മദ്. ഇത് 1507-ന് മുമ്പാണ്.
1522-ല്‍ മഖ്ദൂം ഒന്നാമന്‍ വഫതാകുമ്പോള്‍ മരക്കാര്‍ സേന അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് കണ്‍കുളി ര്‍ക്കേ കണ്ട് ആനന്ദിക്കുന്നുണ്ടായിരുന്നു.
1513-ല്‍ അധികാരത്തിലേറിയ സാമൂതിരി വംശത്തിലെ ഒരു രാജാവ് 9 വര്‍ഷം കഴിഞ്ഞ് മരണപ്പെട്ടതും 1522-ല്‍ തന്നെ. തല്‍സമയം ഗാമ ജന്മനാടായ പോര്‍ച്ചുഗലിലാണ്. 1498-ലും 1502 ലുമായി ഇന്ത്യയില്‍ നാവിക വ്യാപാര ദൗത്യം നിറവേറ്റി 1503 മുതല്‍ ജന്മദേശത്ത് കഴിയുകയാണ് ഗാമ. മഖ്ദൂം ഒന്നാമന്‍ വഫാതായി രണ്ട് വര്‍ഷം കഴിഞ്ഞ് 1524-ല്‍ പോര്‍ച്ചുഗീസുകാര്‍ ഗാമയെ മൂന്നാമതും ഇന്ത്യയിലേക്കയച്ചു. ഇത്തവണ വൈസ്രോയിയായിട്ടാണ് നിയമനം. പക്ഷെ, ഇന്ത്യയിലെത്തി താമസിയാതെ 1524 ഡിസംബര്‍ 24-ന് കൊച്ചിയില്‍ ഗാമ മരിച്ചു.1539-ല്‍ ശവശരീരാവശിഷ്ടം മാന്തിയെടുത്ത് കൊണ്ടുപോയി പോര്‍ച്ചുഗലിലെ വിഡ്വിഗ്വീറയില്‍ അടക്കി.
ഗാമക്ക് ലിസ്ബണില്‍ കാപ്പാട് എത്താനുള്ള റൂട്ട് മനസ്സിലായത് കെനിയക്കടുത്ത് വെച്ച് കണ്ടുമുട്ടിയ ഇബ്‌നു മാജിദ് എന്ന അറബി നാവികനില്‍ നിന്നായിരുന്നു. ഗാമയുടെ വൈസ്രോയി പട്ടം കെട്ടിയുള്ള വരവ് വര്‍ഷത്തിലാണ് (1524-ല്‍) ലക്ഷദ്വീപിലെ ആദ്യത്തെ രക്തസാക്ഷിത്വം(ശഹാദത്) സംഭവിക്കുന്നത്. മുസ്‌ലിംകളെ മുഖ്യ ശത്രുവായി കണ്ട പോര്‍ച്ചു ഗീസുകാര്‍ കണ്ണൂര്‍ അറക്കല്‍ രാജാവിനേയും ദ്വീപ് നിവാസി കളേയും നോട്ടമിട്ട് ദ്രോഹിച്ചു. ദ്വീപിലെ വരുമാനമാര്‍ഗമായ നാളികേരവും കയറുല്‍പന്നങ്ങളും കയറ്റിയ ദ്വീപ് ഓടങ്ങള്‍ കൂട്ടത്തോടെ കൊള്ളയടിച്ചുകൊണ്ടിരുന്നു. 1524-ല്‍ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ലക്ഷദ്വീപ് പിടിച്ചടക്കാന്‍ ശ്രമിച്ചു. ഹെന്‍ട്രിമെന്റസ് ജുമുഅക്ക് പിറകെ അമേനി ദ്വീപിലെ പള്ളിയിലേക്ക് പട്ടാളത്തെ കയറ്റി ! തകര്‍ക്കാന്‍ വിസമ്മതിച്ച മണ്ണേല്‍ ആറ്റക്കോയ എന്നവരെ പള്ളിയിലെ മുന്‍വാതില്‍ പടിയില്‍ പിടിച്ചു കിടത്തി കഴുത്തറുത്ത് വധിച്ചു. ഹി: 930 കഴിഞ്ഞ് ശവ്വാല്‍ 18 (എഡി 1524)നായിരുന്നു ഈ സംഭവം. മഖ്ദൂം വഫാതായി ചുരുക്കം വര്‍ഷം കഴിഞ്ഞ്. ശഹീദ് അവര്‍കളുടെ ഖബ്ര്‍ പ്രസ്തുത പള്ളിയുടെ മിഹ്‌റാബിന് പിന്നില്‍.
തെക്ക് കേരളത്തിലും ലക്ഷദ്വീപിലും ഈവിധത്തില്‍ പ്രശ്‌നസങ്കീര്‍ണത നിറഞ്ഞു നില്‍ക്കുമ്പോള്‍ വടക്ക് 1526-ല്‍ മുഗള്‍ ഭരണത്തിന് അടിത്തറ പാകിക്കൊണ്ട് ബാബര്‍ ചക്രവര്‍ത്തി ഡല്‍ഹിയില്‍ അധികാരമേല്‍ക്കുന്നു. മഖ്ദൂം ഒന്നാമന്‍ വഫാതായതിന്റെ നാലാം വര്‍ഷം അധികാരത്തിലേറിയ ബാബര്‍ 1530 വരെ നാടു ഭരിച്ചു. പോര്‍ച്ചുഗീസുകാരുടെ ഗുജറാത്തു മോഹവും ഡല്‍ഹി മോഹവും നടക്കാതെ പോയത് ബാബറിന്റെ പിറകെ ഹുമയൂണ്‍ കബീറിന്റെയും തുടര്‍ന്നു വന്ന ഷാമാരുടെയും ശക്തികൊണ്ടാണ്. ഹുമയൂണ്‍ അധികാരത്തിലേറി (1530) രണ്ട് വര്‍ഷം കഴിഞ്ഞാണ് മഖ്ദൂം രണ്ടാമന്‍ ജനിക്കുന്നത്. .
61. കുഞ്ഞി മരക്കാര്‍ വെളിയങ്കോട് ശഹീദ് (റ) (കുഞ്ഞാലിമരക്കാര്‍ വേറെയുണ്ട്)
സൈനുദ്ധീന്‍ മഖ്ദൂം അവ്വല്‍ ന്റെ കാലത്ത് യൗവ്വനത്തില്‍ തന്നെ പോര്‍ച്ചുഗീസിനെതിരെ കടലില്‍ പടവെട്ടി ശഹീദായി. വിവാഹ ചടങ്ങില്‍ നിന്നിറങ്ങിയതാണെന്ന് പിന്‍തലമുറയിലെ ജീവിച്ചിരിപ്പുള്ള കുടുംബാംഗങ്ങള്‍ പറയുന്നു. വെളിയങ്കോട് ഖബ്‌റ്.
62. സകരിയല്‍ അന്‍സാരി (826-926)
പേര്: സകരിയ. പിതാവ്: മുഹമ്മദ് അന്‍സാരി. പാരമ്പര്യത്തില്‍ ഖസ്‌റജി ഗോത്രക്കാരന്‍. കര്‍മ്മ ശാസ്ത്രവും തസവ്വുഫും മുറുകെപ്പിടിച്ച നേതാവ്. ഒരു സെക്കന്റെ് ഇടവേള ലഭിക്കുമ്പോഴേക്കും അല്ലാഹ് അല്ലാഹ് എന്ന് ദിക്ര്‍ ആവര്‍ത്തിക്കുന്നവര്‍. ഹി: 826-ല്‍ ജനനം. ഈജിപ്തിലേക്ക് പ്രവാസം. ആദ്യനാളുകളില്‍ വിശപ്പിന്റെ വിളി സഹിക്കവയ്യാതെ ബത്തക്കയുടെ പുറം തോട് പെറുക്കി ഭക്ഷിച്ചിട്ടുണ്ട്. ശ്രുതി വന്നതില്‍ പിന്നെ ഭരണാധിപന്റെ നിര്‍ബന്ധത്തില്‍ ഖാസി ജോലി ഏറ്റെടുത്തു. ഫത്ഹുര്‍റഹ്മാന്‍്, തുഹ്ഫതുല്‍ ബാരി, ശര്‍ഹു ഈസാഗോജി, അസ്‌നല്‍ മഥ്വാലിബ് ഗായതുല്‍ ഉസ്വൂല്‍, ശര്‍ഹുല്‍ ബഹ്ജ മുതലായവ സുപ്രസിദ്ധ രചനകാളാണ്. ഹാഫിള് ഇബ്‌നു ഹജര്‍ ഇവരുടെ ഗുരുവും ഇബ്‌നു ഹജര്‍ ഹൈത്തമി ശിഷ്യനുമാണ്. ജലാല്‍ മഹല്ലി ഇവരുടെ ഗുരുവും സ്വുയൂഥി ശിഷ്യനുമാണ്. എന്ന പോലെ കമാല്‍ ഇബ്‌നുല്‍ ഹുമാം ഇവരുടെ ഗുരുവും കമാല്‍ ഇബ്‌നു അബീ ശരീഫ് ശിഷ്യനുമാണ്. അഥവാ, രണ്ട് ഹജറിന് മദ്ധ്യേ! രണ്ടുജമാലിന് മദ്ധ്യേ! രണ്ട് കമാലിനു മദ്ധ്യേ! ശിര്‍ബീനി, രണ്ട് റംലിമാര്‍, ശഅറാനി എന്നിവരും ശിഷ്യ പ്രമുഖരത്രെ.നൂറ് വയസ്സ്.ഹി: 926-ല്‍ വഫാത്. ഇമാം ശാഫിഈ(റ)നരികെയാണ് ഖബ്ര്‍.ജാറമുണ്ട്.
63. ഇടിയങ്ങര മാമുക്കോയ ശൈഖ് (റ) (മുഹമ്മദുല്‍ ഹുമസി)
ജനനം കോഴിക്കോട്. പിതാവ് അറബ് നാട്ടില്‍ നിന്ന് വന്ന വ്യാപാരി അലാഉദ്ധീന്‍ ഹുമസി. മതപഠനം കഴിഞ്ഞ് വ്യാപാരത്തില്‍ ഇറങ്ങിയെങ്കിലും പ്രപഞ്ചത്യാഗ താത്പര്യത്താല്‍ അത് ഉപേക്ഷിച്ചു. ആത്മീയാന്വേഷണപര്യടനങ്ങള്‍ നടത്തി. ആത്മാജ്ഞാനികളില്‍ നിന്ന് ഇജാസത്ത് നേടി. മരണം: ഹി: 930 റജബ് 5-ന്. കോഴിക്കോട് അന്ത്യവിശ്രമം.
64. മുഹമ്മദ് ബക്‌രി (898-952)
പേര്: മുഹമ്മദ്. പിതാവ്: മുഹമ്മദ്. ഹിജ്‌റ 898-ല്‍ ഈജിപ്തില്‍ ജനനം. സകരിയ്യല്‍ അന്‍സാരി പ്രധാന ഗുരു. ഇബ്‌നു ഹജര്‍ ഹൈതമി ശിഷ്യരില്‍ പെടും. തഫസീര്‍, ഹദീസ്, ഫിഖ്ഹ്, തസ്വവ്വുഫ്, പണ്ഡിതന്‍, ഒട്ടേറെ രചനകള്‍. ഹി: 952-ല്‍ വഫാത്.
65. ഇബ്‌നു ഹജര്‍ ഹൈതമി(റ)
പേര്: അഹ്മദ്.അന്‍സാരികളില്‍ ചെന്നു ചേരുന്നതാണ് അവിടുത്തെ പൂര്‍വ്വ പിതാക്കന്‍മാരെന്ന് ശ്രുതിയുണ്ട്. പിതാമഹന്‍ അനിവാര്യതക്കല്ലാതെ സംസാരിക്കാറില്ല. മൗനം ധാരാളം. ഇതിനാല്‍ ഹജര്‍ എന്ന് വിളിപ്പേര് കിട്ടി. ജനനം: ഈജിപ്തിലെ അബുല്‍ ഹൈതം ഗ്രാമത്തില്‍ ഹി: 909-ല്‍. നാട്ടിലെ പതിവനുസരിച്ച് ദര്‍സില്‍ ചേര്‍ക്കും മുമ്പ് സയ്യിദ് അഹ്മദുല്‍ ബദവി (റ) എന്നവരുടെ മഖാമില്‍ കൊണ്ട് വന്ന് ഓത്തിന് തുടക്കം കുറിച്ചു. ഹി: 924-ല്‍ അല്‍-അസ്ഹറില്‍ ചേര്‍ന്നു. പ്രധാന ഗുരു സകരിയ്യല്‍ അന്‍സാരി(റ).പഠന സമയത്ത് അല്‍ഫിയ്യ എന്ന നഹ്‌വ് ഗ്രന്ഥത്തിന് ശര്‍ഹ് രചിച്ചു. ഹി: 41 മുതല്‍ താമസം മക്കയില്‍. അമ്പതിലധികം രചനകള്‍. ഹി: 958 മുഹര്‍റം 12-ന് രചന തുടങ്ങിയ തുഹ്ഫ പത്ത് വാള്യം അതേ വര്‍ഷം ദുല്‍ഖഅദ് 27-ാം രാവ് (വ്യാഴം വൈകിട്ട്) പൂര്‍ത്തിയായി! മഹാത്ഭുതം!! മിശ്ക്കാത്തിന് ശര്‍ഹ്, അര്‍ബഈനന്നവവിയ്യയുടെ ശര്‍ഹ്, ഇബ്‌നുല്‍ മുഖ്‌രിയുടെ ഇര്‍ശാദിന് രണ്ട് ശര്‍ഹ്(ഇംദാദ്, ഫത്ഹുല്‍ ജവാദ്) ബാഫള്‌ല് മുഖദ്ദിമയുടെ ശര്‍ഹ്(മന്‍ഹജ്) ഈആബ്,മുഖ്തസ്സര്‍ റൗളിന്റെ ശര്‍ഹ് എന്നിവ അവിടുത്തെ രചനകളില്‍ പ്രധാനങ്ങളാണ്. ബിദ്അത്തിനെതിരെ ആഞ്ഞടിച്ചു. ഇബ്‌നു തൈമിയ്യയെ തൊലിയുരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരന്തരം ഒഴുകി വന്ന ചോദ്യങ്ങള്‍ക്ക് മക്കയിലിരുന്ന് എഴുതിയയച്ച ഫത്‌വകള്‍ ലോകത്തിന് വലിയ മുതല്‍ക്കൂട്ടായി. അവ വാള്യങ്ങളിലായി പ്രിന്റ് ചെയ്യപ്പെട്ടു. സൈനുദ്ധീന്‍ മഖ്ദൂം (സാനി) യെ പോലുള്ള പ്രഗല്‍ഭരെ വാര്‍ത്തെടുത്തു. വര്‍ത്തമാന സമയത്ത് പൊങ്ങുന്ന പുതിയ സംഭവ വികാസങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഫിഖ്ഹിയ്യായ മറുപടി അവിടുത്തെ തുഹ്ഫയില്‍ പണ്ഡിതര്‍ കണ്ടെത്തുന്നു. പലവിധ രോഗങ്ങളുണ്ടായിട്ടും മക്കയിലിരുന്നു കൊണ്ടുള്ള ദര്‍സും ഫത്‌വ നല്‍കലും അവസാനം വരെ തുടരാന്‍ ഭാഗ്യം സിദ്ധിച്ചു. ഹി: 974 റജബ് 23 തിങ്കളാഴ്ച പകല്‍ വഫാത്തായി. ജന്നതുല്‍ മുഅല്ലയില്‍ അബ്ദുല്ലാഹിബ്‌നു സുബൈറി(റ)ന്നരികില്‍ ഖബര്‍
66. സൈനുദ്ധീന്‍ മഖ്ദൂം(റ) രണ്ടാമന്‍
ഹി: 938 എഡി 1532 ല്‍ വടകരക്കടുത്ത് ചോമ്പാലില്‍ (കുഞ്ഞിപ്പള്ളി) ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ജനന മരണം സംബന്ധിച്ച് തറപ്പിച്ച് പറയുന്ന രേഖകള്‍ കണ്ടെത്തിയവരു ണ്ടാകാം. പേര്: അഹ്മദ്. പിതാവ്: മുഹമ്മദ് ഗസാലി(റ). പിതൃവ്യന്‍: അബ്ദുല്‍ അസീസ്(റ). മാതാവ്: വടകര ചോമ്പാലില്‍ ‘വലിയക ത്ത് കരകെട്ടി’തറവാട്ടിലെ ഒരു മതഭക്ത. ഉന്നത വ്യക്തിത്വ ങ്ങളെ സംഭാവന ചെയ്ത ഈ തറവാടിന് 1000 ത്തോളം വര്‍ഷത്തെ ഇസ്‌ലാമിക പാരമ്പര്യമുണ്ട്. ചോമ്പാല്‍ കടല്‍ത്തീരത്തുള്ള പഴയ ജുമുഅത് പള്ളി സ്ഥാപിച്ചത് ഈ തറവാട്ടുകാരാണ്. ഹി: 568-ല്‍. ഇതുകൊണ്ടൊക്കെ തന്നെയാവാം മഖ്ദൂം കുടുംബത്തില്‍ പിറന്ന മുഹമ്മദുല്‍ ഗസാലി(റ) വിവാഹത്തിന് ഈ തറവാട് തന്നെ തെരഞ്ഞെടുത്തത്. താബിഉകള്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ട് ചോമ്പാല്‍ (കുഞ്ഞിപ്പള്ളി) മഹല്ലില്‍ എന്ന് അഹ്മദ് കോയ ശാലിയാതി. അല്‍ ബയാനുല്‍ മൗസൂഖ് കാണുക.
ചോമ്പാലിലാണ് ജനനമെങ്കിലും മഖ്ദൂം രണ്ടാമന്റെ പ്രധാന പഠനം പുറത്താണ്. പൊന്നാനിയില്‍ വെച്ച് ബട്കല്‍ സ്വദേശിയായ അല്ലാമ ഇസ്മാഈലുസ്സുക്‌രിയുടെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീട് ഒരു ചരക്ക് കപ്പലില്‍ മക്കത്തേക്ക് യാത്ര തിരിച്ചു. ഹജ്ജ് കഴിഞ്ഞു പഠനത്തിലേക്ക് തിരിഞ്ഞു. പത്ത് വര്‍ഷത്തെ മക്ക പഠനത്തിനിടയില്‍ പല ലോകപ്രശസ്ത പണ്ഡിത പ്രമുഖരേയും അഭിമുഖീകരിച്ചു. ശാഫിഈ മദ്ഹബിലെ പില്‍കാല അവസാന വാക്ക് എന്ന് പറയാവുന്ന ഇബ്‌നു ഹജറില്‍ ഹൈതമി(റ)യാണ് ഇക്കാലത്തെ പ്രധാന ഗുരുനാഥന്‍. പൊന്നാനിയിലെ പ്രധാന ഗുരുവായ ബട്കലി(റ) ഹി: 1005-ല്‍ വഫാതായി. മക്കത്തെ പ്രധാന ഗുരു ഹൈതമി(റ)നെ പൊന്നാനിയില്‍ കൊണ്ടുവരാന്‍ ശിഷ്യനു സാധിച്ചു എന്ന് പറയപ്പെടുന്നു.
ഹൈതമി(റ)യെ പോലെ ലോകോത്തര പണ്ഡിതരായ ഇമാം മുഹമ്മദ് റംലി(റ), ഇമാം ഖഥ്വീബുശിര്‍ബീനി, ഇമാം ബാമഖ്‌റൂമ ഹള്‌റമി തുടങ്ങിയവരുമായി വൈജ്ഞാനിക കൂട്ടു ജീവിതത്തിന് മഖ്ദൂം സഗീറിന് ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.
കോഴിക്കോട് ഖാളിയായിരുന്ന അല്ലാമ അബ്ദുല്‍ അസീസ്(റ) (മരണം: ഹി: 1010) കണ്ണൂര്‍ ജില്ലയില്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ സാനി പുറത്തില്‍ (മറണം: 983) കോഴിക്കോട് ശൈഖ് അലാഉദ്ധീന്‍ ഹുമസി (മരണം: 980)നാഗൂര്‍ ശൈഖ് ശാഹുല്‍ ഹമീദ്(റ) (മരണം: 977), മുല്ല അലിയ്യുല്‍ ഖാരി (മിര്‍ഖാത്തിന്റെ രചയിതാവ്) (മരണം 1014) തുടങ്ങിയ ലോക പണ്ഡിതരും സ്വൂഫികളും സൈനുദ്ധീന്‍ മഖ്ദൂം സഗീറിന്റെ ജീവിത കാലത്ത് പലതുറകളിലായി രംഗത്തുണ്ട്.
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ് ശൈഖ് മഖ്ദൂം(റ). ശാഫിഈ മദ്ഹബില്‍ സുപ്രസിദ്ധമായ ‘ഫത്ഹുല്‍മുഈന്‍’എന്ന ഗ്രന്ഥം മഖ്ദൂം സ്വന്തം കൃതി (ഖുര്‍റതുല്‍ ഐന്‍) യ്‌ക്കെഴുതിയ വിശദീകരണമാണ്. ഈ വിശദീകരണത്തിന് പില്‍ക്കാലത്ത് പലരും വ്യാഖ്യാനമെഴുതിയിട്ടുണ്ട്. അല്ലാമ അലി ബാസബ്‌രീന്‍ എന്നവരുടെ വ്യാഖ്യാനം പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും കയ്യെഴുത്ത് പ്രതിയില്‍ നിന്ന് ഉദ്ധരിച്ചു കൊണ്ട് ഇമാം ശര്‍വാനി തുഹ്ഫയുടെ വ്യാഖ്യാനത്തില്‍ കൊടുക്കുന്നുണ്ട്. ചാലിയം ഖുതുബ്ഖാനയില്‍ കയ്യെഴുത്തു പ്രതി.
എന്നാല്‍ മറ്റൊരു വ്യാഖ്യാനമായ’ഇആനത്തു ത്വാലിബീന്‍’സാര്‍വത്രികമായി ലഭ്യമാണ്. ഹി: 1310-ല്‍ വഫാതായ സയ്യിദ് ബക്‌രി (റ)(മക്ക)യാണ് ഇതെഴുതിയത്. യമനി പണ്ഡിതന്‍ സയ്യിദ് അലിസഖാഫ് രചിച്ച’തര്‍ശീഹ്’മറ്റൊരു വ്യാഖ്യാനമാണ്.
ശൈഖ് മഖ്ദൂം (റ)ന്റെ തസ്വവ്വുഫ് ശാസ്ത്രകൃതിയാണ് ‘ഇര്‍ശാദ്’. തുഹ്ഫതുല്‍ മുജാഹിദീന്‍ എന്നത് ചരിത്ര വിവരണം
മത പണ്ഡിതനായ ശൈഖ് മഖ്ദൂം സഗീര്‍ (റ) ഇന്ത്യന്‍ രാഷ്ട്രിയത്തിലിറങ്ങാതെ ഇറങ്ങുന്ന കാഴ്ച്ചയാണ് അവിടുത്തെ ലോക പ്രശസ്ത ചരിത്ര ഗ്രന്ഥമായ തുഹ്ഫതുല്‍ മുജാഹിദീനില്‍. പണ്ഡിത ധര്‍മ്മമാണ് ഇവിടെ മഹാന്‍ നിറവേറ്റിയത്. ഇന്ത്യ പോര്‍ച്ചുഗീസുകാരാല്‍ ഭരിക്കപ്പെടാന്‍ പോകുന്ന രാഷ്ട്രിയ മലക്കം മറിച്ചിലുകള്‍ വെറും കയ്യോടെ നോക്കി നില്‍ക്കാന്‍ ശൈഖിന് കഴിഞ്ഞില്ല. മൂര്‍ച്ചയുള്ള ആയുധം പേനയാണല്ലോ. ശൈഖ് അത് പുറത്തെടുത്തു. ഇന്ത്യയിലും പുറത്തുമുള്ള മുസ്‌ലിംകളെ പോര്‍ച്ചുഗീസിന്നെതിരെ അണിനിരത്താന്‍’പുണ്യയോദ്ധാക്കള്‍ക്ക് പാരിതോഷികം’ എഴുതി. നാല് ഭാഗങ്ങളുള്ള ഈ കൃതിയുടെ നാലാം പകുതിയില്‍ എഡി 1498 മുതല്‍ 1583 വരെയുള്ള പോര്‍ച്ചുഗീസ് പരാക്രമങ്ങള്‍ വിവരിച്ചട്ടുണ്ട്. ശൈഖവര്‍കളുടെ 51-ാം വയസ്സിലാണ് 1583-ന്റെ വാര്‍ത്തകള്‍. ഹി: 991ലാണ് അവിടുത്തെ വഫാത് ഉണ്ടായതെന്ന് ‘താരീഖുല്‍ ഇസ്‌ലാം ഫില്‍ ഹിന്ദ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. 1583 വരെയുള്ള സംഭവ വികാസങ്ങള്‍ക്ക് ശേഷമുള്ള പോര്‍ച്ചുഗീസ് താണ്ഡവങ്ങള്‍ വരച്ചു കാണിച്ചു കൊണ്ടുള്ള മറ്റൊരു കൃതി നമുക്ക് ലഭിക്കാത്തതില്‍ നിന്ന് ഊഹിക്കാവുന്നത് 1583-ന്റെ പിറകെ ശൈഖവര്‍കള്‍ അധികകാലം ജീവിച്ചിരുന്നിട്ടുണ്ടാവില്ല എന്നാണ്. എഡി 1532-ല്‍ ജനിച്ച മഖ്ദൂം രണ്ടാമന് 1542 മുതല്‍ക്കുള്ള കേരള രാഷ്ട്രിയം അനുഭവിച്ച അറിവുണ്ട്. അപ്പോള്‍ 41 വര്‍ഷത്തെ വിവരണം തുഹ്ഫതുല്‍ മുജാഹിദീനില്‍ നാം വായിക്കുന്നത് സമകാലികതയോടുള്ള ഒരു പണ്ഡിതന്റെ ഇടപെടലാണ്. 1498 മുതല്‍ 1542 വരെയുള്ള 44 വര്‍ഷത്തെ വിവരണം പിതാവിന്റെയും പിതൃവ്യന്മാരുടെയും പിതാമഹന്റെയും ചൂടുള്ള അനുഭവങ്ങളുടെ ചിത്രീതകരണവും. സ്വന്തം കുടുംബാംഗങ്ങള്‍ക്കു കൂടി സജീവ പങ്കാളിത്തമുള്ള 85 വര്‍ഷത്തിന്റെ ചുടു വാര്‍ത്തകള്‍ ചൂടപ്പമാക്കി കരയിലേയും കടലിലേയും പതക്കുന്ന മുസ്‌ലിം ചോരയിലേക്ക് വിളമ്പിക്കൊടുത്തതാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍!
ആ ചൂടുവാര്‍ത്തകളില്‍ ചിലത്:
ഹി: 915 റമളാന്‍ 22-ന് (എഡി 1510) പോര്‍ച്ചുഗീസ് സേന കോഴിക്കോട്ടെത്തി. പട്ടണം ആകെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യം. അവര്‍ മിസ്ഖാല്‍ പള്ളി അഗ്നിക്കിരയാക്കി.
മഖ്ദൂം രണ്ടാമന്‍ ജനിക്കുന്നതിന്റെ 22 വര്‍ഷം മുമ്പാണ് പോര്‍ച്ചുഗീസുകാര്‍ കോഴിക്കോട് കുറ്റിച്ചിറയില്‍ ‘നഖൂദ’ എന്ന അറബി വ്യാപാരി പണി കഴിപ്പിച്ച മിസ്ഖാല്‍പള്ളി അഗ്നിക്കിര യാക്കുന്നത്. ഈ ദുരന്തത്തിന്റെ 500-ാം വാര്‍ഷിക ഓര്‍മ്മ 2010-ല്‍ കോഴിക്കോട്ടുകാര്‍ പുതുക്കി. പോര്‍ച്ചുഗീസുകാര്‍ കത്തിച്ചുവെ ങ്കിലും നാട്ടുകാര്‍ അറ്റക്കുറ്റപ്പണി കഴിച്ചു പള്ളി നില നിര്‍ത്തുകയു ണ്ടായി. ഇപ്പോള്‍ ഈ പൗരാണിക മസ്ജിദ് പഴയ രൂപ ഭാവത്തില്‍ മിനുക്കിപ്പണിയുകയാണ് പൊതുസമൂഹം.
മറ്റൊരു ചൂടുള്ള റിപ്പോര്‍ട്ട് മഖ്ദൂം നല്‍കുന്നത്.
” പോര്‍ച്ചുഗീസുകാരുടെ ലൈസന്‍സ് നേടിയില്ല എന്ന കാരണത്തിന് ഹി: 944-ല്‍ (എഡി 1537) കുട്ടി ഇബ്‌റാഹിം മരക്കാരെയും തന്റെ കൂട്ടുകാരെയും ‘പറവണ്ണ’ പട്ടണത്തില്‍ കയറി കൊല്ലുകയും പട്ടണത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു പോര്‍ച്ചുഗീസ്. കുരുമുളക് കയറ്റി ജിദ്ദയിലേക്കയച്ച തന്റെ കപ്പലിന് അധിനിവേശ ശക്തിയോട് ലൈസന്‍സ് വാങ്ങിയിരുന്നില്ല കുട്ടി ഇബ്‌റാഹിം.
പറവണ്ണയെയും, താനൂരിനേയും പരപ്പനങ്ങാടിയെയും തിക്കോടിയെയുമെല്ലാം തുഹ്ഫതുല്‍ മുജാഹിദീന്‍ വഴി ലോകയൂണിവേഴ്‌സിറ്റികളിലെത്തിച്ച മഖ്ദൂം രണ്ടാമന്‍ അവിടുത്തെ ‘ഫത്ഹുല്‍ മുഈന്‍’ വഴി തെങ്ങോലയെയും തെങ്ങോലപ്പു ഴുവിനേയും കേരള ഗ്രാമങ്ങളിലെ പുരമേച്ചില്‍ ശൈലിയെയും ലോ ക കര്‍മ്മശാസ്ത്രജ്ഞന്‍മാരുടെ വായനക്ക് ഒരുക്കിക്കൊടുത്തു.
നജസുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന സ്ഥലത്തെത്തി യപ്പോള്‍ ജന്മനാട്ടിലെ തെങ്ങോലകളില്‍ ഒളിച്ചു പാര്‍ക്കുന്ന ചെറുജീവികളുടെ കാഷ്ടം ചിന്താവിഷയമായി. മഴയത്ത് തെങ്ങോലയില്‍ നിന്ന് ഇറ്റിവീഴുന്ന വെള്ളം തലയിലും വസ്ത്രത്തിലും തട്ടിയാല്‍ തെങ്ങോലപ്പറമ്പിലൂടെ നടക്കുന്നവര്‍ വിഷമിക്കും. പ്രസ്തുത കാഷ്ടം കാരണം ഓലയിലെ വെള്ളം മലിനമായിരിക്കുമല്ലോ. ഓലകൊണ്ട് വീടുമേഞ്ഞാല്‍ വീടിന്റെ ഇറയത്ത് വെച്ച പാത്രത്തില്‍ പതിക്കുന്ന വെള്ളത്തിനും ബാധകമാണ് ഈ പ്രയാസം. കേരളീയന് പ്രത്യേകമായും അല്ലാത്തവര്‍ക്ക് പൊതുവായുമുള്ള ഈ പ്രശ്‌നം ബഹു: മഖ്ദും അവര്‍കള്‍ കുരുക്കഴിച്ചു. പ്രസ്തുത ജീവിയുടെ കാഷ്ടം തട്ടാതെ വെള്ളം സൂക്ഷിക്കുക പ്രയാസമാവുമ്പോള്‍ മലിനമെങ്കിലും വിടുതിയുണ്ടെന്നാണ് ഉസ്താദ് ഇബ്‌നു ഹജര്‍(റ) നെയും സുയൂഥ്വി ഇമാമിനെയും മറ്റു പ്രമുഖരെയും ഉദ്ധരിച്ചുകൊണ്ട് മഖ്ദൂം രണ്ടാമന്‍ രേഖപ്പെടുത്തുന്നത്.
67. സയ്യിദ് മദനി തങ്ങള്‍ ഉള്ളാള്‍(റ)
കാസര്‍ഗോഡിനും മംഗലാപുരത്തിനുമിടക്ക് കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ‘ഉള്ളാളം’ ചരിത്രമുറങ്ങുന്ന സ്ഥലമാണ്. നാല് നൂറ്റാണ്ട് മുമ്പ് മംഗലാപുരം വഴി അവിടെ വന്നിറങ്ങി ബഹു: സയ്യിദ് ശരീഫില്‍ മദനി(റ). വന്നത് മദീനയില്‍ നിന്ന്. ബഹ്‌റില്‍ മുസ്വല്ലായിട്ടായിരുന്നു യാത്രയെന്ന് പല തലമുറ കൈമാറിയുള്ള ചരിത്രം പറയുന്നു.
അജ്മീറിലെത്തിയ ഖാജാ മുഈനുദ്ധീന്‍ (ഖ.സി) അവര്‍കള്‍ക്ക് സംഭവിച്ചത് പോലെ ഉള്ളാളത്തിലെത്തിയ സയ്യിദവര്‍ കള്‍ക്കും സംഭവിച്ചു. അഥവാ, അത്ഭുതങ്ങള്‍ കണ്ട് വിസ്മയം കൊണ്ട ജനം ബഹു: സയ്യിദരെ നെഞ്ചേറ്റി. വിശ്വാസികള്‍ വര്‍ദ്ധി ച്ചു. നാട് ഇസ്‌ലാമികമായി ഉണര്‍ന്നു. പരിസരത്ത് ജാതിമത ഭേദമെ ന്യേ അംഗീകാരം.
ഒരു ജീവിതം പൂര്‍ണ്ണമായി ഇസ്‌ലാമിക പ്രബോധനത്തിന് സമര്‍പ്പിച്ച ബഹു: സയ്യിദവര്‍കള്‍ ഉള്ളാളിന്റെ മണ്ണില്‍ തന്നെ വഫാതായി. നാടിനെ പ്രശസ്തമാക്കി. ജീവിച്ചിരുന്ന നാല് നൂറ്റാണ്ട് മുമ്പത്തതിനെ ക്കാള്‍ മരണശേഷമുള്ള കേളി മികച്ചു നില്‍ക്കുന്നു. അവിടുത്തെ ദര്‍ഗയില്‍ ഇപ്പോള്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന വിപുല ഉറൂസ് കേരളത്തിലും കര്‍ണാടകയിലും നടക്കുന്ന ഉറൂസുകളില്‍ ഒന്നാം സ്ഥാനത്താണ്. ഒരു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന മത പ്രസംഗ പരമ്പരയും പേക്കൂത്തുകളില്ലായ്മയും ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്ന് വിശ്വാസികള്‍ ഉള്ളാളത്തിലെ ഉറൂസിലേക്ക് അറവിന് വേണ്ടി ആടിനെ നേര്‍ച്ചയാക്കി കഴുത്തില്‍ സഞ്ചി കെട്ടിത്തൂക്കി കയറൂരി വിടുന്നു. കൂടെ ഇടയനില്ലാതെ ഈ ആടുകള്‍ സംസ്ഥാനങ്ങള്‍ താണ്ടി സമയമാവുമ്പോള്‍ ഉള്ളാളെത്തെത്തുന്നു. ചിലപ്പോള്‍ അവ തീവണ്ടി കയറിയും സവാരി ചെയ്യുന്നു! തടയപ്പെടാറില്ല. ഇറക്കിവിടപ്പെടാറില്ല. വലിയ്യിന്റെ മരണാനന്തര കറാമത്ത് സംബന്ധിച്ച് മിണ്ടാ പ്രാണികള്‍ നടത്തുന്ന മൊബൈല്‍ ദഅ്‌വ!! പുത്തന്‍ വാദികളും കയറാറില്ലെ ഈ തീവണ്ടികളില്‍?
68. പെരിങ്ങത്തൂര്‍ അലികൂഫി (റ)
ഇറാഖിലെ കൂഫ സ്വദേശി. ആത്മീയ ജ്ഞാനം നേടിയ മഹാനര്‍ നാടുവിട്ടു പെരിങ്ങത്തൂര്‍ കനകമലക്കുന്നില്‍ വാസമുറപ്പുച്ചു. വലിയ്യിന്റെ സാന്നിദ്ധ്യം പ്രദേശവാസികളായ അമുസ്‌ലികളില്‍ മാറ്റം സൃഷ്ടിച്ചു. പള്ളിക്ക് സ്ഥലവും മുസ്‌ലിം വീടുകളും ഇതിന്റെ ഫലമായിരുന്നു. ഇന്ന് പെരിങ്ങത്തൂര്‍ അറിയപ്പെട്ട കേന്ദ്രമാണ്.
69. നാഗൂര്‍ ശാഹ് അബ്ദുല്‍ ഖാദിര്‍ (ശാഹുല്‍ ഹമീദുന്നാഗൂരി)
ഉപ്പ വഴിയും ഉമ്മ വഴിയും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീ ലാനിയില്‍ എത്തുന്നു. ജനനം: ഹി: 910-ല്‍ മാണിക്കപ്പൂരില്‍. എട്ടാം വയസ്സോടെ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. മറ്റു വിദ്യകളില്‍ മുഴുകി. 18-ാം വയസ്സില്‍ ആത്മജ്ഞാനം തേടി യാത്ര. ഗവാലഹീറില്‍ ശൈഖ് മുഹമ്മദ് ഗൗസിന്റെ ശിഷ്യത്വം സ്വീകരിച്ചു. അഞ്ച് ത്വരീ ഖത്തിന്റെ പ്രാതിനിധ്യം സ്വീകരിച്ചു. 23-ാം വയസ്സില്‍ ഗുരുവിന്റെ അനുമതിയോടെ കരവഴി ഹജ്ജിന് ലക്ഷ്യമിട്ടു. മാതാപിതാക്കളോട് സമ്മതം വാങ്ങാനും അജ്മീര്‍ സിയാറത്തി നുമായി പുറപ്പെട്ടു. യാത്രയില്‍ നാനൂറ് അനുയായികള്‍. വഴിനീളെ കറാമത്തുകള്‍ വെളിപ്പെടുത്തിക്കൊണ്ടിരുന്നതിനാല്‍ പ്രദേശങ്ങള്‍ ചലനാത്മക മായി. അജ്മീര്‍, ലാഹോര്‍ വഴിയുള്ള യാത്രയില്‍ ഒട്ടനവധി നദികള്‍ സംഘം മുറിച്ചു കടന്നത് വാര്‍ത്തയായിട്ടുണ്ട്. ഖുറാസാന്‍, കഞ്ചാം മുറിച്ചു കടക്കുന്നതിനിടയില്‍ പെട്ടെന്ന് പിതാവിന്റെ മരണ രോഗം അറിയുകയും ഒരാഴ്ച്ചക്കകം വീട്ടിലെത്തുകയും ചെയ്തു. ഹി: 938 ജമാദുല്‍ അവ്വല്‍ 10-ന് പിതാവ് മരിച്ചു. സംസ്‌കരണച്ചടങ്ങുകള്‍ കഴിഞ്ഞ് വീണ്ടും യാത്ര. ബുഖാറ ബല്‍ഖ് വഴി കടക്കിലെത്തി. ഏതാനും ദിവസം അവിടെ പാര്‍ത്തു. കടല്‍ വഴി ജിദ്ദയിലെത്തി. വയസ്സ് 29. ഹജ്ജും മദീന യാത്രയും കഴിഞ്ഞ് വീണ്ടും മക്കയിലെത്തി. നാളുകള്‍ കഴിഞ്ഞ് വീണ്ടും മദീനയില്‍. ഗര്‍ബല, ബാഗ്ദാദ്, ഥൂരിസീന, മക്ക, മദീന എന്നിവിടങ്ങളില്‍ സിയാറത്തും സിയാഹതുമായി 9 വര്‍ഷം പിന്നിട്ടു. 38-ാം വയസ്സില്‍ തിരിച്ചു ജിദ്ദ വഴി മലബാറിലേക്ക്. കണ്ണൂരും പൊന്നാനിയും വന്ന് താമ സിച്ചു. മഖ്ദൂമുമാരുമായി ഇടപഴകി. ശേഷം സിലോണിലേക്ക്. ആദം മല കയറി. ശേഷം ഇന്ത്യയില്‍ കീളക്കരയിലെത്തി. രാമ നാഥ്, കായല്‍ പട്ടണം, മേല്‍പാളയം, തെങ്കാശി, മധുര, തൃശ്ശി നാപള്ളി, തഞ്ചാവൂര്‍, തിരുവാളൂര്‍, കോത്താനൂര്‍ എന്നിവിടങ്ങ ളിലെല്ലാം അനുയായികള്‍ക്കൊപ്പം സഞ്ചരിച്ചു. അവിടങ്ങളില്‍ നാ ടുവാഴികളേയും പ്രഭുക്കളെയും വിഗ്രഹാരാധകരേയും കറാമത്തുകള്‍ വഴി മയപ്പെടുത്തിയെടുത്തു. ഇസ്‌ലാമി ലേക്കടുപ്പിച്ചു. 40-ാം വയസ്സില്‍ നാഗൂരില്‍. തുടര്‍ന്നുള്ള ജീവിതം നാഗുര്‍ കേന്ദ്രീകരിച്ചായിരുന്നു. ഹി: 978-ല്‍ അവിടെ വഫാത്. സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമനുമായി ബന്ധപ്പെട്ടിരുന്നു.മഖ്ദൂമിന്റെ വഫാത് സമയം നാഗൂര്‍ ശൈഖിന് 18 വയസ്സ്.
70. കീളക്കര സദഖതുല്ലാഹില്‍ ഖാഹിരി(റ)
ഹി:1040-ല്‍ കായല്‍പട്ടണത്ത് ജനനം.പിതാവ് സ്വൂഫി വര്യര്‍ സുലൈമാന്‍.പ്രധാനഗുരു ചിന്നനൈനവലി.അഞ്ചു വര്‍ഷം മക്കയില്‍ പഠനം.ഖുഥ്ബിയ്യത്തിന് പുറമെ നിരവധി രചനകള്‍.ഹി:1112ന് കീളക്കരയില്‍ വഫാത്.ജാറമുണ്ട്.
71. നാഗൂര്‍ യൂസുഫ് (റ)
ഹി:939 ല്‍ ലാഹൂര്‍ ജനനം-പിതാവ് നൂറുദ്ദീന്‍ മുഫ്തി.ശാഹുല്‍ ഹമീദുന്നാഗൂരി(റ)യുടെ ശിക്ഷണത്തില്‍ 7-ാം വയസ്സ് മുതല്‍ വളര്‍ന്നു.ശൈഖിന്റെ വഫാതിന് ശേഷം അവിടത്തെ ഖലീഫ.എട്ട് സന്താനങ്ങള്‍.നാഗൂര്‍ ശൈഖിന്റെ ദര്‍ഗ്ഗയുടെ നടത്തിപ്പ് ഈ തലമുറയിലാണ്.ഹി:1031 ല്‍ മരണം നാഗൂറില്‍
72. കവരത്തി ദ്വീപ് സയ്യിദ് ഖാസിം (റ)
ജീലാനി പരമ്പരയില്‍പെട്ടവര്‍.ഇറാഖില്‍ ജനനം.ചെറുപ്പത്തില്‍ മാതാപിതാക്കള്‍ വഫാതായി.മക്കയില്‍ താമസിച്ചു പഠിച്ചിട്ടുണ്ട്.ആത്മീയജ്ഞാന സംബന്ധിയായ യാത്രക്കിടയില്‍ കണ്ണുരിലെത്തി.അറക്കല്‍ രാജവംശത്തിന്റ ഭരണപ്രദേശമായ കവരത്തിയില്‍ ക്ഷണിക്കപ്പെട്ടു-അവിടെ വഫാത്.ജാറമുണ്ട്.
72. നൂറുദ്ദീന്‍ ശാലിയാത്തി(റ)
ജനനം കണ്ണൂര്‍ ജില്ലയിലെ പുറത്തില്‍ . പിതാവ് കമാലുദ്ദീന്‍ ശൈഖ്(റ). പിതാമഹന്‍ അബ്ദുല്‍ ഖാദിര്‍ സാനി പുറത്തില്‍. ഹമദാനി കുടുംബം. പൊന്നാനിയില്‍ പഠനം. ചെറു പ്രായത്തില്‍ തന്നെ കറാമത്തുകള്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ നാട്ടിലറിയപ്പെട്ടു. കണ്ണൂര്‍ മുസ്‌ലിം രാജകുടുംബം ആദരവോടെ സംരക്ഷിച്ചു. സുഹ്‌റവര്‍ദിയ്യ ഥ്വരീഖത് പിതാവില്‍ നിന്ന് സ്വീകരിച്ചു. പര്യടനത്തിനിടയില്‍ ശാലിയത്ത് എത്തി സ്ഥിരതാമസമാക്കി. ഹി: 1041-ല്‍ അവിടെ വഫാത്.
74. സയ്യിദ് ഹസന്‍ ജിഫ്രി (റ)
ജനനം യമനിലെ തരീം. പിതാവ്; സയ്യിദ് മുഹമ്മദ് ജിഫ്രി (റ). കുറ്റിച്ചിറയിലെ ശൈഖ് ജിഫ്രിയുടെ ജ്യേഷ്ട സഹോദരന്‍. മമ്പുറം തങ്ങളുടെ അമ്മാവന്‍. മരണം മമ്പുറത്ത്. മഖാമില്‍ ഖബ്ര്‍.
75. സയ്യിദ് ശൈഖ് ജിഫ്‌രി (റ) കോഴിക്കോട്.
ഹി: 1139-ല്‍ ഹളര്‍മൗതിലെ ‘തരീം’ ദേശത്ത് ജനനം. (യമന്‍) പിതാവ് സയ്യിദ് മുഹമ്മദ് ജിഫ്രി. പഠനം കഴിഞ്ഞ് 20-ാം വയസ്സില്‍ വ്യാപാര സംഘത്തിനൊപ്പം പായക്കപ്പല്‍ വഴി ഹി; 1159 (എ.ഡി 1741) ല്‍ കോഴിക്കോട്ടു വന്നിറങ്ങി. സ്ഥലം ഖാസിയ് ക്കൊപ്പം സാമൂതിരിയുടെ സ്വീകരണം. രാജാവന്റെ വക കാഴ്ച യായി മാളിയേക്കല്‍ വീടും കല്ലായിയില്‍ തെങ്ങിന്‍ തോട്ടവും നല്‍കി. കൊയിലാണ്ടിയില്‍ സയ്യിദ് മുഹമ്മദ് ഹാമിദ് തങ്ങളുടെ ശിഷ്യത്വം. ഇരുവരും കേരളമാകെ സഞ്ചരിച്ചു ദീനി ഉണര്‍വ്വേകി. പള്ളികള്‍ പണിതു. ഹജ്ജ്, ബൈതുല്‍ മുഖദ്ദസ് യാത്ര, സ്വദേശ സന്ദര്‍ശനം കഴിഞ്ഞ് വീണ്ടും കോഴിക്കോട്ടെത്തി. മൈസൂര്‍ സിംഹം ടിപ്പു സുല്‍താന്‍, പിതാവ് ഹൈദരലീഖാന്‍ മുതലായവര്‍ തങ്ങളുടെ മുരീദുമാരാണ്. ഗ്രന്ഥരചയിതാവായിരുന്നു. ബോംബെയില്‍ നിന്ന് വന്ന് കൊണ്ടോട്ടി പ്രത്യക്ഷപ്പെട്ട മെസ്മരിസക്കാരന്‍ മഹമ്മദുഷായെയും തന്റെ വ്യാജ ഥ്വരീഖതി നെയും തൊലിയുരിച്ചു. വഹാബിസത്തെ ഖണ്ഡിച്ചു ഗ്രന്ഥമെ ഴുതി.
ടിപ്പുസുല്‍താന്‍ തങ്ങളെ കാണാനെത്തി മടങ്ങുമ്പോള്‍ രാജാവിന്റെ വക കാഴ്ച തങ്ങള്‍ സ്വീകരിക്കാന്‍ മടിച്ചു. നിര്‍ബന്ധം പിടിച്ചപ്പോള്‍ കോഴിക്കോട്ടുകാര്‍ക്ക് കുടിവെള്ളം പദ്ധതി സ്വീകരിക്കാമെന്നായി. അതാണ് മാനാഞ്ചിറ. സാമൂതിരി മാനവിക്രമന്‍ ഭൂമി നല്‍കി. ടിപ്പു ചെലവ് വഹിച്ചു. തങ്ങള്‍ സ്ഥലം നിര്‍ണ്ണയിച്ചു. ഹി: 1222 ദുല്‍ഖഅദ് 8-ന് വഫാത്. (1808)കുറ്റിച്ചിറ ജിഫ്രി ഹൗസില്‍ അന്ത്യ വിശ്രമം.
76. ടിപ്പു സുല്‍ത്താന്‍
എഡി 1753-ല്‍ മൈസൂരില്‍ ജനനം. പിതാവ് ഹൈദരലി. പിതാവ് ആര്‍ക്കാട്ടിലെ വിഖ്യാതനയ ആത്മീയഗുരു ടിപ്പുസുല്‍താന്‍ ആലിയ എന്ന ശൈഖിന്റെ മുരീദായിരുന്നു. മകന് ഗുരുവിന്റെ പേര് നല്‍കി. മതശിക്ഷണത്തില്‍ വളര്‍ത്തി. അഞ്ചു ഭാഷയും രാഷ്ട്രീയവും യുദ്ധതന്ത്രവും യൗവ്വനമാവുമ്പോഴേക്ക് ടിപ്പു വശമാക്കി. 1782 ഡിസംബര്‍ 12-ന് പിതാവ് മരിച്ചതോടെ പിതാവിന്റെ രാജപദവിയിലേറി. ഡെച്ചുകാര്‍, ഫ്രഞ്ചുകാര്‍, ബ്രിട്ടീഷുകാര്‍ ഇവര്‍ മൂവരും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതത് നാടുവാഴികളെ തകര്‍ത്ത് വിദേശ ഭരണം ഉറപ്പിക്കാന്‍ എല്ലാ തന്ത്രങ്ങളും യുദ്ധങ്ങളും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് പിതാവിന്റെ മരണം. തല്‍സമയത്ത് പൊന്നാനിയിലെ പട്ടാളക്യാമ്പിലായിരുന്ന ടിപ്പു നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ പിതാവിന്റെ മരണ വസ്വിയത് കിട്ടി. അതിലിങ്ങനെ വായിക്കാം : …. ഞാന്‍ എന്റെ രാഷ്ട്രത്തെ ഇതാ നിന്നെ ഏല്‍പിക്കുന്നു…. ഔറം ഗസീബിന്റെ മരണാനന്തരം ഭാരതത്തിന് ഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ സ്ഥാനമില്ലാതായിരിക്കുന്നു. വിദേശികളുടെ പോരാട്ടത്തിന്റെ നൃത്തരംഗമായിരിക്കുന്ന ഈ രാഷ്ട്രത്തെ സംരക്ഷിക്കാന്‍ അമുസ്‌ലിംകള്‍ക്ക് സാധ്യമല്ല. ഇന്നാട്ടിനെ വിപത്ഘട്ടങ്ങളില്‍ നിന്ന് പരിരക്ഷിക്കേണ്ട കര്‍ത്തവ്യം നിനക്കുണ്ട്. നീ പ്രധാനമായും നേരിടേണ്ടിവരിക പാശ്ചാത്യരോടായിരിക്കും. ഇന്നത്തെ പരിതസ്ഥിതിയില്‍ ഇന്നാട്ടില്‍ അവര്‍ക്ക് കൂടുതല്‍ ശക്തി കരഗതമായി വരികയാണ്….’
മൈസൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, കൊടുങ്ങല്ലൂര്‍, ചേറ്റുവ, പൊന്നാനി, മലബാര്‍, മംഗലാപുരം കേന്ദ്രീകരിച്ച് നിരവധി പോരാട്ടങ്ങള്‍ ബ്രിട്ടീഷുമായി, അവരുടെ ആശ്രിതരായ നാടുവാഴികളുമായി ബഹു.ടിപ്പു നടത്തി. 1784 മാര്‍ച്ച് 12-ന് മംഗലാപുരത്ത് വെച്ച് ഇംഗ്ലീഷ്‌കാരുമായുള്ള യുദ്ധം വലിയ ഗുണം ചെയ്തു ഈ നാടിന്. 1788 ഏപ്രിലില്‍ ചെറുസേനയോടെ ടിപ്പു താമരശ്ശേരി ചുരം വഴി മലബാറിലെത്തി. കോഴിക്കോട്ട് സാമൂതിരിയും ടിപ്പുവും രാഷ്ട്രീയ കൂടിക്കാഴ്ച നടത്തി. ടിപ്പുവും സൈന്യവും ക്യാമ്പു ചെയ്ത ഇടം ‘പാളയം’ എന്ന് ഇന്ന് അറിയപ്പെടുന്നു. മലബാറില്‍ തന്റെ ഭരണ തലസ്ഥാനം ബേപ്പൂര്‍, കടലുണ്ടി, ചാലിയാര്‍ പുഴ എന്നിവക്കരികെ ഫാറൂഖാബാദ് എന്ന പേരില്‍ സ്ഥാപിച്ചു- ഇന്നത്തെ ഫറോഖ്. കോട്ട ഇന്നുമുണ്ട്. കോട്ടയില്‍ നിന്നും നദിയിലേക്ക് ഭൂഗര്‍ഭ വഴിയൊരുക്കി. 1787ല്‍ ശൈഖ് ജിഫ്രിതങ്ങളെ സന്ദര്‍ശിച്ച് ശഷ്യത്വം നേടി. ശൈഖിന് നല്‍കിയ ഹദ്‌യ. അതാണ് മാനാഞ്ചിറ. കോഴിക്കോട്ട് നിന്ന് കോയമ്പത്തൂരിലേക്കുള്ള യാത്ര മദ്ധ്യേയുള്ള പ്രധാനികള്‍ക്കെല്ലാം പല സഹായങ്ങളും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ കൊണ്ടോട്ടിയിലെത്തിയ വ്യാജ ഥ്വരീഖത്തിന്റെ തലവന്‍ മുഹമ്മദ് ശാഹ്ക്കും ഒരു മാലിഖാന്‍ കിട്ടി. ടിപ്പു നിജസ്ഥിതി അറിയാതെ നല്‍കിയാതാവണം. കാരണം, ടിപ്പുവിന്റെ ഗുരുവായ ജിഫ്രി(റ) ഈ വ്യാജന്നെതിരെ ഗ്രന്ഥം ഇറക്കിയിട്ടുണ്ട്. എറനാട്ടിലേയും വള്ളുവനാട്ടിലേയും ചില പ്രദേശങ്ങളിലെ നികുതി പിരിക്കാന്‍ ഈ വ്യാജന് പാഴ്‌സി ഭാഷയിലെഴുതിയ അനുമതി ടിപ്പു നല്‍കി. വ്യാജന്റെയും ടിപ്പുവിന്റയും മരണശേഷം ഈ ചെമ്പോല വ്യാജന്റെ അനുയായികള്‍ പൊക്കിക്കൊണ്ട് നടന്നു. വിവരം കുറഞ്ഞ ചിലര്‍ നികുതി ഈ അടുത്ത് വരേയും നല്‍കിയത്രെ!. മുസ്‌ലിംകളുടെ ആഭ്യന്തരത്തില്‍ കയ്യിട്ട് വഷളാവേണ്ടെന്ന് കരുതി ബ്രിട്ടീഷ് കണ്ടില്ലെന്ന് വെച്ചത് കൊണ്ടോട്ടിക്കൈക്കാര്‍ക്കു വളമായി. 1788 മെയ് 26-ന് പാലക്കാട്ട് ആസ്ഥാനത്ത് വെച്ച് കൊച്ചിരാജാവുമായി രാഷ്ട്രീയ കൂടിക്കാഴ്ച നടത്തി. തിരുവിതാംകൂര്‍ രാജാവിനെ ബ്രിട്ടീഷിന്റെ ചതിയോര്‍മ്മിപ്പിച്ചു സഹായം നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. തിരുവിതാംകൂര്‍ അനുസരിച്ചില്ല. 1789 ഫെബ്രുവരിയില്‍ ടിപ്പു വീണ്ടും താമരശ്ശേരി വഴി മലബാറില്‍. ഭരണവും ജീവിത രീതികളും അടിമുടി പരിഷ്‌കരിച്ചു. ഒരു സ്ത്രീ പത്തു പുരുഷന്മാരുടെ ഭാര്യയാവുന്നത്, മരുമക്കത്തായം, ഐത്തം എല്ലാം നിരോധിച്ചു കൊണ്ട് വിജ്ഞാപനമിറക്കി. ചാലിയം മുതല്‍ താനൂര്‍ വരെ ‘സുല്‍ത്താന്‍ റോഡ്’ പണിതു. കൂറ്റനാട് വെച്ച് നയര്‍ ഭടന്മാറുമായി യുദ്ധം. പഴയങ്ങാടി (കണ്ണൂര്‍)യില്‍ സുല്‍ത്താന്‍ തോട് നിര്‍മ്മിച്ചു. വടക്കെ മലബാര്‍ പര്യടനത്തില്‍ തലശ്ശേരി, ധര്‍മടം, കണ്ണൂര്‍, കുറ്റിയാടി, വയനാട് എന്നിവിടങ്ങളില്‍ യാത്ര ചെയ്തു. ഭരണ പരിഷ്‌കാരം നടപ്പാക്കി. ബത്തേരി നഗരം പണിതപ്പോള്‍ അത് സുല്‍ത്താന്‍ ബത്തേരിയായി. കണ്ണൂരിലെ മുസ്‌ലിം രാജ കുടുംബാംഗം അറക്കല്‍ ബീവിയുടെ മകളെ ടിപ്പുവിന്റെ മകന്‍ അബ്ദുല്‍ ഖാലിദ് വിവാഹം ചെയ്തു. ചാവക്കാട് ടിപ്പുവിനെതിരെ ചില മുസ്‌ലിംകള്‍ ഇളകിയപ്പോള്‍ ഏറ്റുമുട്ടലുണ്ടായി. പരാചിതന്‍ എടുത്തു ചാടിയ കുളം ‘ചാട്ടുകുളം’ എന്നും ശിരസ്സ് വീണ സ്ഥലം ‘മണത്തല’ എന്നും അറിയപ്പെടുന്നു.
1786-87 കാലത്ത് ശ്രീരംഗപട്ടണത്ത് മസ്ജിദ് അഅ്‌ലാ പണിതു. ആ പള്ളിയില്‍ മുദരിസും ഖാസിയും മുഫ്തിയുമായി പുത്തനങ്ങാടി(പെരിന്തല്‍മണ്ണക്കരികെ)ക്കാരന്‍ കാലില്ലാത്ത ഉപ്പാപ്പയെ (അബ്ദുല്ല മുസ്‌ലിയാരെ) നിയമിച്ചു. പത്തുവര്‍ഷം ജോലി ചെയ്തു പിരിഞ്ഞു. 1799 മെയ് 14-ന് ടിപ്പുസുല്‍ത്താന്റെ ശഹാദത്. 1808-ല്‍ ജിഫ്രി (റ) വഫാത്. 1830 നടുത്ത് അബ്ദുല്ല മുസ്‌ലിയാര്‍ വഫാത്. .
77. മഞ്ഞക്കുളം ഹുസൈന്‍ (റ)
ടിപ്പുവിന്റെ പാലക്കാട് സമരത്തില്‍ സുല്‍ത്താന്റെ സൈന്യത്തോടൊപ്പം യുദ്ധം ചെയ്തു ശഹീദായി.
78. കടലുണ്ടി ജമലുല്ലൈലി തങ്ങള്‍(റ)
ജനനം:1165.സ്ഥലം:ഇന്തോനേഷ്യയിലെ’അച്ചി’.പിതാവ്:ബാഅലവി ഖബീലയിലെ സയ്യിദ് അബ്ദുറഹ്മാന്‍.ചെറുപ്പത്തില്‍ തന്നെ ആത്മീയവിജ്ഞാനം നേടി.ദീന്‍ പ്രചാരണത്തിനായി നാടുവിട്ടു.ഇന്ത്യയിലെത്താന്‍ കപ്പല്‍ തരപ്പെടായ്കയാല്‍ മുസ്വല്ല വിരിച്ചു കടലിലൂടെ വന്നു. കടലുണ്ടിയിലെത്തിയ സയ്യിദരെ നാട്ടുകാര്‍ നെഞ്ചേറ്റി. കറാമത്തുകള്‍ നാടറിഞ്ഞു.ജനം ഒഴുകിയെത്തി.മമ്പുറം തങ്ങളുടെ സമകാലികര്‍.ഇരുവരും പരസ്പര ബഹുമാനത്തില്‍ സൗഹൃദം.കേരളത്തിന് ആത്മീയ വസന്തം.കടലുണ്ടിയില്‍ വിവാഹം.സന്താനങ്ങള്‍ ജമലുല്ലൈലി സാദാത്ത് എന്നറിയപ്പെടുന്നു.പൂര്‍വ പിതാക്കളിലൊരു സയ്യിദിന്റെ രാത്രിയില്‍ ഉറക്കമിളച്ചുള്ള ദീര്‍ഘനേര ഇബാദത്ത് നിര്‍ത്തമാണ് രാത്രിയില്‍ ഒഴിഞ്ഞു നില്‍ക്കുന്ന ഒട്ടകത്തിന് പറയുന്ന ജമലുല്ലൈല്‍ വിശേഷണത്തിന് കാരണമെന്ന് പറയപ്പെടുന്നു. കടലുണ്ടിക്കാര്‍ക്കും അങ്ങനെയാണ് സയ്യിദവര്‍കളെ കാണാന്‍ സാധിച്ചത്.മരണം:1230-കടലുണ്ടിയില്‍അന്ത്യവിശ്രമം.
79. ബോംബെ കടലിന് നടുവില്‍ അലി(റ)
80.സിക്കന്ദര്‍ ബാദുശാഹ് (റ)
81.കല്ല്യാണി ബാവ വലി(റ)
82.കലന്ദര്‍ ബാദുശാഹ് ദാദാഹയാത് (റ)
83.ചെറുകുന്ന് വലി(റ)
84.തീകുന്ന് വലി (റ)
85.ചേറൂര്‍ ശുഹദാക്കള്‍
ഹി: 1252 റമളാന്‍ അവസാനമാണ് (എഡി 1836) ഒരു ഏറ്റുമുട്ടല്‍ ബ്രിട്ടീഷ് പട്ടാളവുമായി ചേറൂരില്‍ നടക്കുന്നത്. വെന്നിയൂര്‍കാരായ ആറു പേരുടെ മതപരിവര്‍ത്തനത്തെ ബ്രിട്ടീഷുകാര്‍ മുതലെടുപ്പിന് ഉപയോഗപ്പെടുത്തിയതാണ് വിഷയം. മമ്പുറം തങ്ങള്‍ പ്രസ്തുത യുദ്ധത്തില്‍ പങ്കെടുത്തിരു ന്നുവെന്നും അവിടുത്തെ വലത്തെ തുടക്ക് ഒരു വെടിയുണ്ട ഏറ്റിരുന്നുവെന്നും എട്ട് വര്‍ഷം കഴിഞ്ഞ് തങ്ങള്‍ വഫാതാകുന്നത് വരെ ആ വെടിയുടെ മുറിവുണങ്ങിയിരുന്നില്ലെന്നും മരണത്തിന് ഈ മുറിവ് കാരണമാവുകയാല്‍ അവിടുന്ന് ശഹാദത് പദവി കൂടി ലഭിച്ചവരാണെന്നും ഉത്തരവാദപ്പെട്ടവര്‍ പറയുന്നു.
യുദ്ധം നടന്ന സ്ഥലം ചേറൂരില്‍ (വേങ്ങരക്കടുത്ത്) ഇപ്പേഴും ചരിത്രപരമായി അറിയപ്പെടുന്നു. എന്നാല്‍ ശഹീദായ ഏഴ് പേരേയും(പൊന്‍മളയിലെ പൂവാടന്‍ മുഹ്‌യദ്ദീന്‍, പട്ടര്‍ കടവന്‍ ഹുസൈന്‍, മരക്കാര്‍ മുഹ്‌യിദ്ദീന്‍, പൂന്തിരുത്തി ഇസ്മാഈല്‍, ഇസ്മാഈല്‍ മകന്‍ മൂസ, കുന്നാഞ്ചേരി അലിഹസന്‍ ബുഖാരി) ചെമ്മാട്ട് പൊലീസ് സ്റ്റേഷന്നരികില്‍ കച്ചേരിപ്പറമ്പിലാണ് ഖബ്‌റടക്കിയിരിക്കുന്നത്. ജനാസകള്‍ ബ്രിട്ടീഷുകാര്‍ അവരുടെ ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രത്തിലെത്തിക്കു കയായിരുന്നു. ബഹുജനം ജനാസകള്‍ വാങ്ങി അവിടെ മറവ് ചെയ്തു. എങ്കിലും അവിടെ സിയാറത് ചെയ്യുന്നത് വിലക്കി. ഈ വിലക്ക് ലംഘിച്ച് സിയാറത്ത്‌നടത്തിയതാണ് 1921-ല്‍ ആലിമുസ്‌ലി യാരുടെ പേരില്‍ ചാര്‍ജ് ചെയ്ത ഒന്നാമത്തെ കുറ്റം. ഈ ശുഹദാ ഇന്റെ റൂഹുകള്‍ക്ക് ഒപ്പമെത്താന്‍ ആലിമുസ്‌ലിയാരുടെ റൂഹും കൊതിച്ചുകാണും.
86. റമളാന്‍ ശൈഖ് (പാലത്തുങ്കര റമളാന്‍ ഔലിയ)
കണ്ണൂര്‍ നൂഞ്ഞേരിയിലെ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ ഹജ്ജിന് പോയപ്പോള്‍ ഹറമില്‍ നഖ്ശബന്ദി ഥ്വരീഖതിലെ ഒരു ശൈഖുമായി(മുഹമ്മദ് യഹ്‌യ) അടുത്തു.രിയാള 40 ദിവസം കഴിച്ചു.ഇജാസിയ്യത്തുകളുട കൂട്ടത്തില്‍ ചികില്‍സയുടേതും നല്‍കി.നാട്ടിലെത്തിയാല്‍ ആദ്യം കാണുന്ന വ്യക്തിക്ക് ചികില്‍സയുടെ ഇജാസത്ത് കൈമാറാന്‍ ഉത്തരവിട്ടു.ആദ്യം കാണാനിടയായത് റമളാന്‍ എന്നവരെ.കൈമാറി.ചികില്‍സ പാരമ്പര്യമായി ഇന്നും നടന്ന് വരുന്നു.
87. ഉമര്‍ഖാളി ബിലങ്കൂതി(റ)
ജനനം: 1879-ല്‍ വെളിയങ്കോട്ട്. പതിനൊന്നാം വയസ്സില്‍ പഠനാര്‍ത്ഥം പൊന്നാനിയില്‍. ആദ്യ ഗുരു മമ്മിക്കുട്ടി ഖാസി(മരണം 1217) 1218 മുതല്‍ 1237 വരെ 19 വര്‍ഷം വെളിയങ്കോട് മുദരിസ്. 1237 മുതല്‍ 1257 വരെ താനൂര്‍ വലിയ കുളങ്ങര പള്ളിയില്‍ ദര്‍സ്. 1257 മുതല്‍ 1265 വരെ പൊന്നാനിയില്‍ ദര്‍സും ദീനീ നേതൃത്വവും. പ്രായം കാരണം ദര്‍സ് 1265-ല്‍ വെളിയങ്കോട്ടേക്ക് മാറ്റി. 1273-ല്‍ വഫാത് വരെ അവിടെ ദര്‍സ്. മമ്പുറം തങ്ങളുടെ ശിക്ഷണം.
ബ്രിട്ടീഷിനെതിരെ സമരം ചെയ്തു. നികുതി നിഷേധ പ്രസ്ഥാനം നടപ്പാക്കി. പോലീസിനെതിരെ ഗര്‍ജ്ജിച്ചു മുഖത്തു തുപ്പി. അറസ്റ്റ് ചെയ്യപ്പെട്ടു. രാത്രി പൂട്ടിയിട്ട മുറിയില്‍ നിന്ന് അത് തുറക്കാതെ ഖാസി പുറത്തു വന്നു. പിറ്റേ ദിവസം ഖാസിയുടെ സമ്മത പ്രകാരം അറസ്റ്റ്. കുറച്ചു നാള്‍ ജയിലില്‍. ജയിലില്‍ നിന്ന് മമ്പുറം തങ്ങള്‍ക്ക് എഴുതിയ അറബി കവിത കത്ത് സുവിദിതമാണ്. റസൂല്ലാഹി(സ)യെ സ്‌നേഹിച്ചതിന്റെ പാരിതോഷികം മദീനയില്‍ കാണാറായി എന്ന് ചരിത്രം. ഉമര്‍ ഖാസി(റ) മദീനയില്‍ നബി(സ)യുടെ ഹുജ്‌റതുശ്ശരീഫക്ക് മുമ്പില്‍ നിന്ന് ചൊല്ലിയ മദ്ഹ് കവിത ലോക സാഹിത്യത്തിന് പൊതുവായും കേരള മുസ്‌ലിംകള്‍ക്ക് പ്രത്യേകമായും മുതല്‍കൂട്ടായി.
ലോക മുസ്‌ലിം പണ്ഡിതരുമായി വൈജ്ഞാനിക ബന്ധം. നാല് തവണ ഹജ്ജ് ചെയ്തു. ഇമാം സ്വാവി, ശര്‍ഖാവി, ദര്ദീര്‍, ഫളാലി, ദിംയാഥ്വി, ബാജൂരി, ബുജൈരിമി, ഹസനുല്‍ അഥ്വാര്‍ മുതലായവരുമായി ബന്ധപ്പെട്ടു. ആയിരത്തിലധികം ഫത്‌വ നല്‍കി. കോഴിക്കോട് ശൈഖ് ജിഫ്രി, കണ്ണൂര്‍ മൗലല്‍ ബുഖാരി, കടലുണ്ടി ജമലുല്ലൈലി, ചാവക്കാട് അഹ്മദുല്‍ ബുഖാരി, ഉമറുല്‍ ഖാഹിരി, അബ്ദുല്‍ അസീസുദ്ദഹ്‌ലവി മുതലായവര്‍ ഇന്ത്യയിലെ സുഹൃത്തുക്കളായിരുന്നു.
സ്വൂഫിയും ഫഖീഹും വിധികര്‍ത്തവും എല്ലാമായ ഖാസിയുടെ ശിഷ്യഗണം നിരവധിയാണ്. പരപ്പനങ്ങാടി ഔകോയ മുസ്‌ലിയാര്‍ അവരില്‍ ഒരുവര്‍ മാത്രം. പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രം ഉപയോഗിച്ച് അറബി കവിത, പുള്ളിയുള്ളവ മാത്രം ഉപയോഗിച്ച അറബി കവിത, ഒട്ടേറെ രചിച്ചു. ഹി: 1273-ല്‍ വഫാത്.
88.പറമ്പില്‍പള്ളിഅലിയ്യുല്‍ ബക്‌രി (റ)
കോഴിക്കോട് പറമ്പില്‍ പള്ളിയുടെ മുന്‍വശത്ത് അന്ത്യവിശ്രമം കൊള്ളുന്ന മഹാനര്‍ അറബ് നാട്ടില്‍ നിന്ന് വന്ന് ചക്കര വ്യാപാരം നടത്തിയ സാത്വികനാണ്. ഇസ്‌ലാമിനെ അവഹേളിച്ച പ്രഭുക്കളുമായി രണ്ടുദിവസം നടന്ന യുദ്ധത്തില്‍ മഹാനര്‍ ശഹീദായി.
89. തിരൂര്‍ പുതിയങ്ങാടി യാഹൂ തങ്ങള്‍. (ആര്‍ക്കാട്) അബ്ദുല്‍ ഖാദിര്‍
ആര്‍ക്കാട് ജന്മസ്ഥലം. ചെറു പ്രായത്തില്‍ തന്നെ ത്യാഗീവര്യന്റെ ജീവതം. നാഗൂര്‍ ശൈഖിന്റെ മഖാം, ആദം മല സന്ദര്‍ശനങ്ങള്‍ കഴിഞ്ഞ് പൊന്നാനി വന്നു പാര്‍ത്തു. പ്രായം അമ്പതിനടുത്ത് തിരൂര്‍ പുതിയങ്ങാടിയിലേക്ക് മാറി. ജീവിതത്തിലുടനീളം കറാമത്തുകള്‍ കാണാം. പൊതു അന്ന ദാനം ഇഷ്ടവേലയായിരുന്നു. ഹി: 1266-ല്‍ തിരൂര്‍ പുതിയങ്ങാടിയില്‍ വഫാതായി. വയസ്സ് 85. പല ഔലിയാഇന്റെയും കാര്യത്തിലെന്ന പോലെ യാഹു തങ്ങളുടെ കാര്യത്തിലും രണ്ട് ദര്‍ഗകളുണ്ടായി.
90. മന്ദലംകുന്ന് ഹള്‌റമി (റ)
91. ഔകോയ മുസ്‌ലിയാര്‍ പരപ്പനങ്ങാടി (ചെട്ടിപ്പടി)
പേര്: അബൂബകര്‍ കോയ. ഹി: 1222-ല്‍ പരപ്പനങ്ങാടി മരക്കാര്‍ കുടുംബത്തില്‍ ജനനം. പൊന്നാനിയിലെ അഞ്ച് വര്‍ഷം പഠനം കഴിഞ്ഞ് പുറത്തീല്‍ നഖ്ഷബന്ദീ ത്വരീഖതിലെ ശൈഖ് അല്ലാമാ മുഹമ്മദ് ഹമദാനി (റ)യുടെ ശിഷ്യത്വം. വളപട്ടണം, താനൂര്‍ എന്നിവിടങ്ങളിലും പഠിച്ചു. താനൂര്‍ ഗുരു ഉമര്‍ ഖാസി (റ). മമ്പുറം തങ്ങളുമായി സൗഹൃദം. രണ്ട് തവണ ഹജ്ജ് ചെയ്തു. ബാഗ്ദാദ്, ഇസ്താംബൂള്‍ സന്ദര്‍ശിച്ചു. ഇബ്‌റാഹീമുല്‍ ബാജൂരി, ഇമാം ശര്‍വാനി, ദിംയാഥ്വി, കൈറാനവി, സൈനിദഹ്‌ലാന്‍ മുതലായവരുമായി കൂട്ട്‌കെട്ട്. ഔക്കോയമുസ്‌ലിയാരുടെ രണ്ടാമത്തെ ഹജ്ജ് ഹി: 1284 ലാണ്. അതേ വര്‍ഷം തന്നെയാണ് വെല്ലൂര്‍ ബാഖിയാത് ബാനി ഹസ്രത് അബ്ദുല്‍ വഹാബ് എന്നവരും ഹജ്ജിനെത്തിയത്. തത്സമയം മക്കത്ത് മുഹാജിറായി കഴിയുന്ന റഹ്മതുള്ള കൈറാനവിയുമായി ഇരുവരും സന്ധിച്ചു. റഷ്യയെക്കുറിച്ചും ഇംഗ്ലീഷുകാരെ കുറിച്ചും മറ്റുമുള്ള ഭാവി നിരീക്ഷണം പദ്യരൂപേണ മമ്പുറം തങ്ങള്‍ രചിച്ചത് അവിടുത്തെ നിര്‍ദേശപ്രകാരം ശിഷ്യന്‍ ഔകോയ മുസ്‌ലിയാര്‍ പൊന്നാനി ജുമുഅത് പള്ളിമിഹ്‌റാബില്‍ കുറിച്ചിട്ടു. ഹി: 1292-ല്‍ വഫാത്. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ഖബ്ര്‍. ദഹ്‌ലാന്‍ (റ) മര്‍സിയ്യയെഴുതി.
92. കോട്ടക്കല്‍ പാലപ്പുറ കുറ്റിക്കാട്ടില്‍ ശഹീദ് (റ)
93. എരുമാട് (കൊടുക്) സ്വൂഫി ശഹീദ് (റ)
94. കാഞ്ഞിരപ്പള്ളി (ചാപ്പനങ്ങാടിക്കടുത്ത്) വലി(റ)
95. ശൈഖ് കുഞ്ഞി അഹ്മദ് (റ) (നൂഞ്ഞേരി ശൈഖ്)
ഹി: 1237-ല്‍ കണ്ണൂരിനടുത്ത് നൂഞ്ഞേരിയില്‍ ജനനം. മുഹമ്മദുല്‍ ഹമദാനിയുടെ ദര്‍സില്‍ (പുറത്തീല്‍) പഠനം. സയ്യിദ് മുഹമ്മദ്ബലാഫതനിയുടെ ശേഷം മേനക്കോത്ത് ഓര്‍’ടെയും ശിഷ്യത്വം. ഹജ്ജിന് പോയി 12 വര്‍ഷം മക്കയില്‍ ആത്മീയ ഗുരു യഹ്‌യാ ദാഗസ്ഥാനിയുടെ ശിക്ഷണത്തില്‍. മടങ്ങി വന്ന് മലബാറില്‍ പ്രവര്‍ത്തനം. താനൂര്‍ ശൈഖ് കമാലുദ്ദൂന്‍ ഹമദാനി, തിരൂരങ്ങാടി നടുവിലെ പള്ളിയിലെ കോടഞ്ചേരി മുസ്ലിയാര്‍ എന്നിവര്‍ നൂഞ്ഞേരി ശൈഖിന്റെ ശിഷ്യരാണ്. ബോംബെയില്‍ നിന്ന് വരുമ്പോള്‍ ഗോവയില്‍ വഫാത് സംഭവിച്ചു. ഹി: 1300 മുഹര്‍റം 28.
96. കൊടിഞ്ഞി സയ്യിദ് ഹുസൈന്‍ ജിഫ്‌രി (റ)
97. കക്കാട് സയ്യിദ് ഹൈദ്രൂസ് ജിഫ്രി (റ)
98. മമ്പുറം സയ്യിദ് ഫള്ല്‍
മമ്പുറം സയ്യിദ് അലവി(റ)തങ്ങളുടെ പുത്രന്‍. 1240-ല്‍ ജനനം. ഉപ്പയുടെ മുരീദുമാരും പ്രസിദ്ധ പണ്ഡിതന്മാരുമായ ഔക്കോയ മുസ്‌ലിയാര്‍, ഉമര്‍ ഖാസി, ഖുസ്വയ്യ്ഹാജി എന്നിവര്‍ ഉസ്ഥാദുമാര്‍. ബ്രിട്ടീഷ് ഭരണത്തിനെതിരെ നിലകൊണ്ടു. ലഘുലേഖകള്‍ പ്രചരണം ചെയ്തു. ജന്മനാട്ടില്‍ നിന്ന് എഡി 1852 മാര്‍ച്ച് 19-ന് 57 അംഗ സംഘത്തിലായി അറേബ്യയിലേക്ക് ഹിജ്‌റ പോയി. യമന്‍, മസകത്, മക്ക, തുര്‍ക്കി എന്നിവിടങ്ങളില്‍ പ്രവാസിയായും ഗവര്‍ണ്ണറായും, ഉപദേഷ്ടാവായും ഇടപെട്ടു. 1901-ല്‍ വഫാത്. കോണ്‍സ്റ്റിനോപ്പിളില്‍ അന്ത്യവിശ്രമം.
99. താനൂര്‍ അബദുര്‍റഹ്മാന്‍ ശൈഖ് (റ)
ഹി: 1257-ല്‍ മാഹിയില്‍ ജനിച്ചു.പിതാവ്;അലി മൈ അലവി.പൂര്‍വപിതാക്കന്‍മാര്‍ യമനില്‍.മാഹിയിലെത്തുന്നത് കര്‍ണ്ണാടകയിലെ കുന്താപുരത്ത് വന്ന് താമസമാക്കിയവരില്‍ ചിലര്‍.ശൈഖിന്റെ ആദ്യകാല പഠനം മാഹിയില്‍.ശേഷം തിരൂരങ്ങാടിയില്‍ ഖാളി സൈനുദ്ദീന്‍ മുസ്ലിയാരുടെ ശിഷ്യത്വം.ശേഷം താനൂര്‍ വലിയകുളങ്ങര പള്ളിയില്‍ പരപ്പനങ്ങാടിയിലെ ഔക്കോയ മുസ്ലിയാരുടെ ശിഷ്യത്വം. ശരീഅത്തിന്റെയും ത്വരീഖത്തിന്റെയും ജ്ഞാനങ്ങള്‍ ഔക്കോയ മുസ്ലിയാര്‍ ശിഷ്യനെകുടിപ്പിച്ചു. ഹി: 1288 ല്‍ ഇതേ പള്ളിയില്‍ മുദരിസാക്കി.
സ്വന്തം പരിശ്രമ ഫലമായി സ്ഥാപിച്ച താനൂരിലെ ചെറിയ പള്ളിയിലേക്ക് (ശൈഖിന്റെ പള്ളി) ദര്‍സ് മാറ്റി. നഖ്ഷബന്ദി ത്വരീഖത്തിന്റെ ശൈഖായ നുഞ്ഞേരി കുഞ്ഞഹമ്മദ് ശൈഖില്‍ നിന്ന് ഇജാസത്തും സ്ഥാന വസ്ത്രമായ ‘ഖിര്‍ഖ’യും സ്വീകരിച്ചതില്‍ പിന്നെ പ്രശസ്തി ഏറെ ഉയര്‍ന്നു. സമകാലിക പണ്ഡിതരെ വിസ്മയിപ്പിച്ച കഥാപുരുഷന്‍ അക്കാലത്തെ ‘ഇബ്‌നുഅറബി’ എന്ന് വിശേഷിപ്പിക്കപ്പെട്ടു. നൂഞ്ഞേരി ശൈഖിന്റെ പുത്രിയെ വിവാഹം ചെയ്തു.
പേരെടുത്ത മുദരിസും സ്വൂഫിയുമായ അബ്ദുര്‍റഹ്മാന്‍ ശൈഖിന് തതുല്യ ശിഷ്യരേയും വാര്‍ത്തെടുക്കാന്‍ സാധിച്ചു. ഹി: 1336-ല്‍ വഫാതായ പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍, വാളക്കുളം നരിമടക്കല്‍ അഹ്മദ് കുട്ടി ഹാജി, സ്വന്തം പുത്രന്മാരായ മുഹമ്മദ് മുസ്‌ലിയാര്‍ കുഞ്ഞുട്ടി മുസ്ലിയാര്‍, മാഹിയിലെ കലന്തര്‍ ഹമദാനിയുടെ പുത്രന്‍ ശൈഖ് മുഹമ്മദ്(കൈപ്പമംഗലം), കല്ലായിലെ ശൈഖ് മുഹമ്മദ് തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം. അബ്ദുര്‍റഹ്മാന്‍ ശൈഖിന്റെ രചനകളേറെയും ആദ്ധ്യാത്മിക വിഷയത്തിലായിരുന്നു. നബി കീര്‍ത്തനമായ’അല്ലഫല്‍ അലിഫ്’ ന് വ്യാഖ്യാനമായി ശൈഖ് എഴുതിയ ‘അവാരിഫുല്‍ മആരിഫ്’ എന്ന ഗ്രന്ഥം പ്രസിദ്ധമാണ്. ഹി: 1322 ശവ്വാല്‍ 22-ന് ശൈഖിന്റെ വഫാത് നാടിനെ ദുഃഖിപ്പിച്ചു. മര്‍സിയ്യത് എഴുതിയവരില്‍ യൂസുഫുല്‍ ഫള്ഫരി, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ പിതാവ് ഹസ്സന്‍ മുസ്‌ലിയാര്‍ എന്നിവര്‍ ഉള്‍പെടുന്നു. മഹാനരുടെ ഖബര്‍ താനൂര്‍ ശൈഖിന്റെ പള്ളിക്കരികെ മഖാമില്‍. തിരൂരങ്ങാടി ബാപ്പു മുസ്ലിയാര്‍, മാവൂര്‍ കുറ്റിക്കടവില്‍ നാല്‍പതോളം വര്‍ഷം ദര്‍സ് നടത്തിയ അബ്ദുള്ളക്കുട്ടി മുസ്‌ലിയാര്‍ മുതലായവര്‍ അവിടുത്തെ സന്താന പരമ്പരയിലുള്ളവരാണ്.
100. വെല്ലൂര്‍ ബാഖിയാതുസ്സ്വാലിഹാതിന്റെ ബാനി ഹസ്രത് ശൈഖ് അബ്ദുല്‍ വഹാബ്
ജനനം; 1247(1831) പിതാവ്: ശൈഖ് അബ്ദുല്‍ ഖാദിര്‍. വേലൂരില്‍ നിന്ന് 1271-ല്‍ മദിരാശിയിലെത്തി. ഏഴ് വര്‍ഷം മതപഠനം കഴിച്ചു. പ്രധാന ഉസ്താദ് ഗുലാം ഖാദിര്‍ മദ്രാസി. 1280-ല്‍ വിവാഹം 1284-ല്‍ ഭാര്യ മരിച്ചു. അതേവര്‍ഷം ഹജ്ജിന് പുറപ്പെട്ടു. ഒന്നര വര്‍ഷം മക്കയില്‍ പഠനത്തില്‍ മുഴുകി. പ്രധാന മാര്‍ഗദര്‍ശി ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാരാല്‍ പീഡിപ്പിക്കപ്പെട്ട് ഹിജ്‌റ പോയ റഹ്മതുള്ള കീറാനവി. കൂടാതെ ശൈഖ് അഹ്മദ് സൈനി ദഹ്‌ലാന്‍(റ) ല്‍ നിന്നും ഹദീസ് പഠിച്ചിട്ടുണ്ട്. 1286-ല്‍ നാട്ടില്‍ തിരിച്ചെത്തി. വേലൂരിലെ ആത്മീയ ഗുരുവായ സയ്യിദ് അബ്ദുല്‍ ലത്വീഫ് നഖ്‌വിയുടെ തര്‍ബിയത്തില്‍ കഴിയുകയും ഇജാസത് വാങ്ങുകയും ചെയ്തു. സ്വന്തം വീട്ടില്‍ ഒരു പാഠശാല തുറന്നു അത് വികസിച്ചു.കൂടാതെ പള്ളിയിലും ദാറുല്‍ മുസാഫിരീന്‍ എന്ന പേരില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ദര്‍സ് നിലവില്‍ വന്നു. വീട്ടിലും പള്ളിയിലുമായി രണ്ട് ദര്‍സ് (1292 – 1299) 1299-ല്‍ ‘ബാഖിയാതിന്’ തറക്കല്ലിട്ടു. 1301 (എഡി 1884) അവിടെ ക്ലാസ് തുടങ്ങി. 1304-ല്‍ കെട്ടിടോല്‍ഘാടനം. 1314-ല്‍ ആദ്യ ബിരുദ ദാന സമ്മേളനം (എഡി 1892) വര്‍ഷം തോറും ബാഖവി ബിരുദ ധാരികള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത് ഇന്ത്യയെ കോരിത്തരിപ്പിച്ചു. ഈ മാതൃക പകര്‍ത്തി ഇന്ത്യയില്‍ നിരവധി പേര്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കി. 1337 റബീഉല്‍ ആഖിര്‍ 22-ന് വഫാത്.
101. പെരുമ്പടപ്പ് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍.
ജനനം; 1268. മുക്കത്തിനടുത്ത് കക്കാട്. ഉപരി പഠനം നാദാപുരം, പാനൂര്‍, പൊന്നാനി. പൊന്നാനിയിലെ പ്രധാന ഗുരു അലി ഹസന്‍ എന്ന കോയക്കുട്ടി മുസ്‌ലിയാര്‍. ഉസ്താദിന്റെ നിര്‍ദേശ പ്രകാരം പെരുംമ്പടപ്പിലെത്തി. വിലായത്തിന്റെ പദവിയിലേക്ക് ഉയര്‍ന്നപ്പോള്‍ കേളി മികച്ചു. സ്വൂഫി ജീവിതം. അവര്‍ മന്ത്രിച്ച വെള്ളം പെരുമ്പടപ്പിലെ കിണറിലൊഴിച്ചതിനാല്‍ ഇന്നും പ്രസ്തുത കിണര്‍ ജലം വിഷ ചികിത്സക്കുപയോഗിക്കുന്നു. എഡി 1914-ല്‍ വഫാത്. പെരുമ്പടപ്പ് പുത്തന്‍പള്ളിയിലാണ് ഖബ്ര്‍.1334 സ്വഫര്‍ 24.
102. കൂട്ടായി നെച്ചിക്കാട്ടില്‍ വലി
103. തിരൂര്‍ പയ്യനങ്ങാടി കല്ലുങ്ങല്‍ കുഞ്ഞീന്‍ ശഹീദ്(റ)
ദീനിന്റെ കാര്യത്തില്‍ ഇസ്‌ലാമിന്റെ ശത്രുക്കളുമായി ഏറ്റുമുട്ടി രക്തസാക്ഷിയായവര്‍. സിയാറത്തിനായി എപ്പോഴും ജനം എത്തുന്നു ദര്‍ഗയില്‍.
104. തിരൂരങ്ങാടി നടുവിലെപള്ളി ഖബ്‌റ്സ്ഥാനില്‍ കോടഞ്ചേരി അഹ്മദ് മുസ്ലിയാര്
ഹി;1260 ല്‍ പൊന്നാനി-മാറഞ്ചേരിയിലെ കോടഞ്ചേരി ഗ്രാമത്തില്‍ ജനനം.ഉമര്‍ഖാളി നല്‍കിയ ഭക്ഷണം കഴിച്ചപ്പോള്‍ ബുദ്ധിവികാസമുണ്ടായി.ഗുരുനാഥന്‍മാര്‍:പൊന്നാനി വലിയ ബാവ മുസ്ലിയാര്‍,സൈനുദ്ധീന്‍ അഖീര്‍, ചെറിയബാവ മുസ്ലിയാര്‍,കുസാഇ ഹാജി,നാദാപുരംമേനക്കോത്ത് ഓര്‍.ഹജ്ജ് കഴിഞ്ഞ് 10 വര്‍ഷം ഹറമില്‍ മുതഅല്ലിമായും ശേഷം മുദര്‍രിസായും ജീവിച്ചു.ഇമാം ശര്‍വാനി, സൈനി ദഹ്‌ലാന്‍,ഹസബുള്ളാഹില്‍ മക്കി,റബീഉല്‍ മിസ്‌രി തുടങ്ങിയവര്‍ അവിടെവെച്ച് ഉസ്താദുമാരായി.് ഫത്ഹുല്‍ മുഈനിന്റെ ഹാശിയ എഴുതിയ സയ്യിദ് ബക്‌രിയുടെ ഉസ്താദാണ് ഈ മലയാളി.1292മുതല്‍1325 വരെ തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ ദര്‍സു നടത്തി-വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ അടക്കം പ്രഗത്ഭ പണ്ഡിതര്‍ ശിഷ്യരാണ്.1325 ല്‍ വഫാത്.
105. കോയാമുട്ടി വലി(റ)
വാളക്കുളം മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരുടെ പിതാവ് മാമു ഖാജ അഹ്മദ് മുസ്ലിയാര് ഹി: 1260 കുഴിപ്പുറത്ത് (കോട്ടക്കല്‍) ജനനം. ഓടക്കല്‍, പൊന്നാനി പണ്ഡിതരില്‍ നിന്നും ശേഷം ഔകോയ മുസ്‌ലിയാരില്‍ നിന്നും വിദ്യ നേടി. ചേരൂര്‍ പള്ളിയില്‍ 25 വര്‍ഷം ദര്‍സ്. ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖ്. ആറ് തവണ ഹജ്ജ്. 1322 മക്കയില്‍ വെച്ച് സയ്യിദ് അബ്ബാസില്‍ നിന്ന് ദലാഇലുല്‍ ഖൈറാതിന് ഇജാസത് വാങ്ങി.ഹി:1348 ജമാദുല്‍ ആഖിര്‍ 20 ന് വഫാത്.വാളക്കുളം പഴയ ജുമുഅത് പള്ളിക്ക് മുമ്പില്‍ ഖബ്ര്‍.
106. ഊരകം മാട്ടില്‍അലവി മുസ്‌ലിയാര്‍.(1855-1931)
താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖിന്റെ മുരീദ്.കൈപറ്റ വലിയുല്ലാഹി കുഞ്ഞിമാഹിന്‍ മുസ്‌ലിയാരുടെ(മ:ഹി:1330 എഡി1912) ആത്മ സുഹ്ര്‍ത്ത്.കിടക്കാന്‍ നല്ലത് പരപ്പനങ്ങാടിയിലാണെന്ന് പറഞ്ഞ ശേഷം അലവി മുസ്‌ലിയാരോട് മഹല്ലിയിലെ മയ്യിത്ത് പരിപാലന അദ്ധ്യായം മുഥ്വാലഅ ചെയ്യാന്‍ ഏല്‍പ്പിച്ചു കുഞ്ഞീമാഹിന്‍ മുസ്‌ലിയാര്‍ പുറപ്പെട്ടു.അവിെടയെത്തി.മരണപ്പെട്ടു.പരിപാലനം നടത്തിയത് അലവി മുസ്‌ലിയാര്‍.പനയത്തില്‍ പള്ളിയുടെ മുന്‍ഭാഗത്താണ് ഖബറടക്കിയത്.അലവി മുസ്‌ലിയാരുടെ ഗുരുവാണ് കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍(തിരൂരങ്ങാടി നടുവിലെ പള്ളി).മരണം:ഹി1350ല്‍.ഊരകം കോണിത്തോട്ടില്‍ പള്ളി ഖബ്‌റ്സ്ഥാനില്‍ ഖബ്ര്‍.
107. തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ അറബിതങ്ങള്‍ (റ)
108. സയ്യിദ് ബക്‌രി(ഫത്ഹുല്‍ മുഈനിന് ഹാശിയ എഴുതിയവര്‍)
പേര്: അബൂബക്കര്‍. പിതാവ്: മുഹമ്മദ് ശഥ്വ. ജനനം ഈജിപ്തിലെ ദിംയാഥ്വ്. വാസം മക്ക. കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ശിഷ്യനാണ്
109. യൂസുഫുല്‍ ഫള്ഫരി പെരുമ്പലം
മലപ്പുറം മങ്കടക്കടുത്ത് പള്ളിപ്പുറം മഠത്തൊടിക തറവാട്ടില്‍ ഹി:1270 ല്‍ ജനനം. പൂര്‍വ പിതാക്കള്‍ അറേബ്യയില്‍ നിന്ന് വന്നവരാണ്.പൊന്നാനി ചെറിയ ബാവ മുസ്‌ലിയാര്‍, സൈനുദ്ദീന്‍ മഖ്ദൂം അഖീര്‍, താനൂര്‍ അബ്ദുറഹ്മാന്‍ ശൈഖ്,മക്കയില്‍ സയ്യിദ് ബക്രി എന്നിവരില്‍ നിന്ന് മതപഠനം.ഹി:1310 ല്‍ വഫാതായ സയ്യിദ് ബക്‌രി (ഇആനതു ഥ്വാലിബീന്റെ രചയിതാവ്)യുടെ ദര്‍സില്‍ ഹി:1307 ലാണ് ഫള്ഫരി വന്ന് ചേര്‍ന്നത്.ഒരുവര്‍ഷം പഠിച്ചു.എല്ലാ കലയിലും മികവ് ആര്‍ജിച്ച ഫള്ഫരി നാട്ടിലെത്തി ദര്‍സ് തുടങ്ങി .ഹി;1329 ല്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍. കാപ്പാട് മുഹമ്മദ് മുസ്‌ലിയാര്‍(മരണം 1358)മേല്‍മുറി കാടേരി ഹസന്‍ മുസ്‌ലിയാര്‍, മകന്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ശിഷ്യരില്‍ പ്രമുഖരാണ്.ഖാദിരിയ്യാ ത്വരീഖത്തിന്റെ ശൈഖായിരുന്നു.കരയിപ്പിക്കുന്ന വാഇള്.സദാ ദിക്‌റില്‍.ഹി:1336 ചെറിയ പെരുന്നാളിന് വഫാത്.പാണായി(മലപ്പുറത്തിനും മഞ്ചേരിക്കുമിടയില്‍) പെരുമ്പലത്ത് ഖബ്ര്‍.
110. കുട്ട്യാമു മുസ്‌ലിയാര്‍ തട്ടാങ്ങര
വെളിയങ്കോട് സ്വദേശി. സ്വൂഫിവര്യര്‍. ജനനം: 1273-ല്‍. പൊന്നാനി ആഖിര്‍ സൈനുദ്ദീന്‍ മഖ്ദൂമാണ് പ്രധാന ഗുരു. നൂറുദ്ദീന്‍ ശാലിയാത്തി, സൈനുദ്ദീന്‍ റംലി ശരീകുമാരാണ്. കൊണ്ടോട്ടി വ്യാജ ഥ്വരീഖതിനെതിരെ പടപൊരുതി. വെളിയങ്കോട് അവര്‍ നിര്‍മ്മിച്ച പള്ളിക്കരികെ ഖബ്ര്‍. മരണം ഹി: 1341-റജബ് 10-ന്
111. വരക്കല്‍ മുല്ലക്കോയ തങ്ങള്‍(അബ്ദുര്‍റഹ്മാന്‍ ബാ അലവി തങ്ങള്‍)
ജനനം: എ.ഡി.1840. നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറബി യാത്രികര്‍ക്കൊപ്പം കോഴിക്കോട് വന്നിറങ്ങിയ സയ്യിദ് അലി ഹാമിദ് ബാ അലവി തങ്ങളുടെ സന്താന പരമ്പര പുതിയങ്ങാടിയില്‍ താമസമാക്കി. ഹാമിദ് തങ്ങളുടെ പുത്രന്‍ അലി ബാ അലവി -പുത്രന്‍ ഹസന്‍ ബാ അലവി, പുത്രന്‍ മുഹമ്മദ് ബാ അലവി- പുത്രന്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍. മദീനയിലെ സയ്യിദ് അലി അഥാസ്, യമനിലെ അബ്ദുല്ലാഹില്‍ മഗ്‌രിബി മുതലായവര്‍ ഗുരുനാഥന്മാരാണ്. ആത്മീയ നേതാവായ തങ്ങള്‍ക്കരികിലേക്ക് കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും സന്ദര്‍ശകരെ ത്തുമായിരുന്നു. നാടിന്റെ നാഡിമിടിപ്പ് അപ്പപ്പോള്‍ അറിയും. മലബാര്‍ കലാപത്തിന് പിറകെ വന്ന പുത്തന്‍ വാദി അലയൊ ലികള്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതറിഞ്ഞ തങ്ങള്‍ പ്രിയ ശിഷ്യന്‍ പി.കെ മുഹമ്മദ് മീറാന്‍ മുസ്‌ലിയാരേയും മറ്റു പ്രമുഖ രേയും പ്രതിരോധത്തിന് ഒരുക്കി. 1925-ല്‍ മീറാന്‍ മുസ്‌ലിയാര്‍ പ്രസിഡന്റായി കേരള ജംഇയ്യതുല്‍ ഉലമ രൂപീകരിച്ചു. അടുത്ത വര്‍ഷം(1926 ജൂണ്‍ 26-ന്) കോഴിക്കോട് ടൗണ്‍ ഹാളില്‍ ഈ കമ്മിറ്റി വിപുലീകരിച്ചു പുന സംഘടിപ്പിച്ചു. തങ്ങള്‍ പ്രസിഡന്റും മീറാന്‍ മുസ്‌ലിയാര്‍ വൈസ് പ്രസിഡന്റും പി.വി മുഹമ്മദ് മുസ്‌ലിയാര്‍ സെക്രട്ടറിയുമായി. സംഘടന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു. കാരണം, 1924-ല്‍ വെല്ലൂരിലെ ബാഖിയാത് പ്രിന്‍സിപ്പല്‍ അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്തിനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുവന്നു പുത്തന്‍ വാദികള്‍ ആലൂവായില്‍ സമ്മേളനം നടത്തുകയും പ്രസ്തുത നാമം സ്വീകരിച്ച് സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ കൈകൊണ്ട് നട്ട സമസ്ത വളര്‍ന്നു പന്തലിച്ചു. 1932-ല്‍ വഫാത്. പുതിയങ്ങാടി മഖാമില്‍.
112. ഞമനക്കാടു സൈനുദ്ദീന്‍ മുസ്‌ലിയാര്‍
ഹി: 1271-ല്‍ ഞമനക്കാട് (കുന്നം കുളത്തിനടുത്ത് വടക്കേകാടില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരം)ജനനം. ഹി: 1331-ല്‍ വഫാതായ എരമംഗലം ചിയ്യാമു മുസ്‌ലിയാര്‍(ഹിശാം മുസ്‌ലിയാര്‍) പെരുമ്പടപ്പ് സൈനുദ്ദീനുര്‍റംലി (മരണം; ഹി: 1309) എന്നിവര്‍ ഗുരുനാഥന്മാരാണ്. ശേഷം പൊന്നാനി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഖീറിന് കീഴില്‍ പഠനം. മക്കയില്‍ പലരുടെയും ശിഷ്യത്വം സ്വീകരിച്ചു. കറാമത്തുകള്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. അറബിസാഹിത്യത്തില്‍ മികവുറ്റവര്‍. രചനകളേറെ. ഹി: 1352 (1933) ല്‍ വഫാത്. ഞമനക്കാട് ഖബ്ര്‍
113. കുറ്റൂര്‍ കമ്മുണ്ണി ശൈഖ്(റ)
കോടഞ്ചേരി അഹ്മദു കുട്ടി മുസ്‌ലിയാരുടെ(ഖബ്ര്‍ തിരൂരങ്ങാടി നടുവിലെ പള്ളി) ശിഷ്യന്‍.അബ്ദുല്‍ ഖാദിര്‍ ഫള്ഫരിയുടെ സഹപാഠി.തിരൂരങ്ങാടി കുഞ്ഞഹമ്മദ് ഹാജി,തറക്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആയഞ്ചേരി,അഹ്മദ് കോയ ശാലിയാത്തി,എന്നിവരും ഗുരുനാഥന്‍മാരാണ്.വലിയ കറാമത്തുകള്‍ പ്രത്യക്ഷപ്പെട്ടു.ഏറെനാള്‍ തലക്കടത്തൂരില്‍ ദര്‍സ് നടത്തി.കുറ്റൂര്‍ കമ്മു മുസ്‌ലിയാര്‍ മകളുടെ ഭര്‍ത്താവും ശിഷ്യനുമാണ്.ഹി:1354 ല്‍ കമ്മുണ്ണി മുസ്‌ലിയാര്‍ വഫാതായി. ഖുതുബി, പാങ്ങ്,ഓച്ചിറ ഉസ്താദ്, വാവൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍,വടകര മമ്മദ് ഹാജി മുതലായവര്‍ ശിഷ്യരാണ്.കുറ്റൂരില്‍ ഖബ്‌റ് .കക്കാട്-കൊളപ്പുറം-കൊടുവായൂര്‍ വഴി കുറ്റൂരിലെത്താം
114. പുതിയറ (കോഴിക്കോട്) സുലൈമാന്‍ മുസ്‌ലിയാര്‍
ഹി: 1299-ല്‍ മംഗലാപുരത്തിനടുത്ത് നെഞ്ചമ്പാടിയില്‍ ജനനം. പ്രധാന ഗുരു ചാലിലകത്ത് കുഞ്ഞഹ്മ്മദ് ഹാജി. ഖുതുബി അവര്‍കള്‍ ശരീകാണ്. അറിയപ്പെട്ട മുദര്‍രിസും മുഫ്തിയും. സ്വൂഫിവര്യരായ സുലൈമാന്‍ മുസ്‌ലിയാര്‍ ബഹുജനത്താല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. 1364-ല്‍ വഫാത്. കോഴിക്കോട് പുതിയറയില്‍ ഖബ്ര്‍.
115. പാങ് അഹ്മദ് കുട്ടി മുസ്‌ലിയാര്‍
ഹി: 1305-ല്‍ കോട്ടക്കലിനടുത്ത് പാങ് എന്ന സ്ഥലത്ത് മാലികുബ്‌നു ഹബീബ് (റ) ന്റെ പരമ്പരയില്‍ ജനനം. കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, കാപ്പാട് മുഹമ്മദ് മുസ്‌ലിയാര്‍ മുതലായവര്‍ ഗുരുനാഥന്മാര്‍. ശേഷം വെല്ലൂര്‍ ലഥ്വീഫിയയിലും ബാഖിയാത്തിലും പഠിച്ചു. ബാനീ ഹസ്രത് ഗുരുവാണ്. 1915-ല്‍ ബിരുദം. ഒന്നിലധികം സ്ഥലത്ത് ദര്‍സ് നടത്തി. ശേഷം താനൂര്‍ വലിയ കുളങ്ങര പള്ളിയിലെ ദര്‍സ് വിപുലീകരിച്ച് ഇസ്‌ലാഹുല്‍ ഉലൂം കോളേജ് തുടങ്ങി. സമസ്ത രൂപീകരണത്തില്‍ വരക്കല്‍ തങ്ങളുടെ വലം കൈ. സ്മസത സെക്രട്ടറി. അറബിഭാഷയില്‍ 25 കിതാബ് രചിച്ചു. 1365-ല്‍ വഫാത്. പാങ്ങില്‍ അന്ത്യവിശ്രമം.
116. റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍
കണ്ണൂര്‍ പുറത്തീല്‍ 1904-ല്‍ ജനനം. സമസ്തയുടെ എണ്ണം പറഞ്ഞ നേതാവ്.പാങ്ങ് അഹ്മദ് കുട്ടി മുസ്‌ലിയാരുടെ വിടവ് നികത്തിയത് മൂസമുസ്‌ലയാര്‍. 1945-ല്‍ സമസ്തയുടെ വൈസ് പ്രസിഡന്റ്. 1945 മെയ് 27, 28 തിയ്യതികളില്‍ നടന്ന സമസ്തയുടെ പതിനാറാം സമ്മേളനത്തില്‍(കാര്യവട്ടം) ആറാം സമ്മേളനത്തിലെ (1933 ഫറൂഖ്) എട്ടാം പ്രമേയത്തെ കുറിച്ച് റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര് നടത്തിയ പ്രൗഡ പ്രഭാഷണം കാര്യവട്ടം സമ്മേളനത്തിന്റെ ഒരു വിശേഷ വിഷയമായിരുന്നു. ഈ സമ്മേളനത്തിന്റെ പ്രധാന നടത്തിപ്പുകാരനും മൂസ മുസ്‌ലിയാര്‍ തന്നെ. 1947 മാര്‍ച്ച് 15,16,17 തിയ്യതികളില്‍ മീഞ്ചന്തയില്‍ നടന്ന സമസ്തയുടെ 17-ാം സമ്മേളനത്തില്‍ പ്രധാന നടത്തിപ്പു പങ്കും മൂസ മുസ്‌ലിയാര്‍ക്കുണ്ട്. ഖുതുബ പരിഭാഷക്കെതിരെ ഈ യോഗത്തില്‍ അവതരിപ്പിച്ച ഒന്നാം പ്രമേയത്തിന്റെ അവതാരകന്‍ ഖുതുബി അവര്‍കളും അനുവാദകര്‍ ആദം ഹസ്രത്ത്, മൂസ മുസ്‌ലിയാര്‍ എന്നിവരുമായിരുന്നു. 1948-ല്‍ മരണം. പുറത്തീല്‍ ഖബ്ര്‍.
117.അറക്കല്‍ മൂപ്പര്‍
കുഞ്ഞി മല്‍കാന്‍ (കുഞ്ഞി മരക്കാര്‍) എന്നു പേരുള്ള അറക്കല്‍ മൂപ്പര്‍ ഹി; 1295 നടുത്ത് പടിഞ്ഞാറങ്ങാടിക്കടുത്ത്(എടപ്പാള്‍) അറക്കല്‍ എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് ചുങ്കത്ത് ഫരീദ് മുസ്‌ലിയാര്‍ .പ്രധാനമായും വിദ്യഭ്യാസം പൊന്നാനിയില്‍. പ്രധാന ഗുരുനാഥന്മാര്‍ കുഞ്ഞി ബാവ മുസ്‌ലിയാര്‍ മഖ്ദൂമി, വെളിയങ്കോട് കുട്ട്യാമു മുസ്‌ലിയാര്‍(മുഹമ്മദുബ്‌നു അഹ്മദ്. മരണം ഹി; 1341) മുതലായവര്‍. പൊന്നാനി പഠനം കഴിഞ്ഞ് ജന്മദേശമായ അറക്കല്‍ (പടിഞ്ഞാറങ്ങാടി-എടപ്പാള്‍) ദര്‍സ് ആരംഭിച്ചു. ഹി: 1369 ശഅ്ബാന്‍ 19 (1949) വഫാതാകുന്നത് വരെ അറക്കല്‍ കേന്ദ്രീകരിച്ച് ദര്‍സും ആത്മീയ സംസ്‌കരണവും നടത്തി. ഖബ്ര്‍ അറക്കല്‍ പള്ളിക്കു ചേര്‍ന്ന മഖാമില്‍. കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ ശൈഖായിരുന്നു. മരണം വരേയും ഒ.കെ.സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അറക്കല്‍ മൂപ്പരെ സന്ദര്‍ശിച്ചു കൊണ്ടിരുന്നു. പ്രപഞ്ച ത്യാഗ ജീവിതത്തിന്റെ മാതൃക ഒ.കെ ഉസ്താദ് ഒപ്പിയെടുത്തതു ഇവിടെ നിന്നാണ്.
118.കൈപ്പറ്റ മമ്മൂട്ടി മുസ്‌ലിയാര്‍
ഹി: 1304-ല്‍ കോട്ടക്കലിനടുത്ത് കൈപ്പറ്റ ജനനം. പാനായിക്കുളം ഹസ്രത്ത്, ശൈഖ് ആദം ഹസ്രത്ത് മുതലായവര്‍ ഗുരുനാഥന്മാരാണ്. 1920 ബാഖവി ബിരുദം. കൈപറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, ഒ.കെ സൈനുദ്ധീന്‍ മുസ്‌ലിയാര്‍, വെളിമുക്ക് അവറാന്‍ മുസ്‌ലിയാര്‍ ശിഷ്യരില്‍ പ്രമുഖരാണ്. ഉസ്താദ് മഖ്ദൂം കുഞ്ഞമ്പാവ മുസ്‌ലിയാര്‍’വാഇളാ’യി നിയോഗിച്ചതു മുതല്‍ക്ക് അനുഗ്രഹീത വാഇളായിത്തീര്‍ന്നു. മുര്‍ശിദ് എന്ന ഗ്രന്ഥത്തിന് ഹാശിയ എഴുതിയപ്പോള്‍ അതിന് അവതാരിക എഴുതിയത് മക്കത്ത് വെച്ച് സയ്യിദ് അലവി മാലികി, സയ്യിദ് അമീന്‍ ഖുതുബി എന്നിവരായിരുന്നു. വഫാതായപ്പോള്‍ സയ്യിദ് അമീന്‍ ഖുതുബി മര്‍സിയത് എഴുതി ഇന്ത്യയിലേക്കയച്ചു. ഹി: 1369-ല്‍ വഫാത്. കൈപറ്റ തെക്കേ പള്ളിക്കരികെ ഖബ്ര്‍. വഫാത് സമയം ഒ.കെ ഉസ്താദ് അരികെയുണ്ട്.
119. ചെറിയമുണ്ടം കുഞ്ഞിപ്പോക്കര്‍ മുസ്‌ലിയാര്‍ (റ)
ഹി: 1306-ല്‍ ജനനം. ശാലിയാത്തി, കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍ ഉസ്താദുമാര്‍. ഖാദിരി, ബാഅലവി ത്വരീഖത്തിന്റെ ശൈഖാണ്. ഹിദായത്തുല്‍ മുതലഥ്വിഖ് എന്ന വ്യാജ ത്വരീകത്ത് ഖണ്ഡന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഹി; 1371-ല്‍ വഫാത്. ചെറിയമുണ്ടം വടക്കെ ജുമുഅത് പള്ളി ഖബ്ര്‍ സ്ഥാനില്‍ മറവ് ചെയ്യപ്പെട്ടു. അറബി മലയാളത്തില്‍ നിരവധി ഗ്രന്ഥങ്ങള്‍ എഴുതി. 1934 നവംബര്‍ 14-ന് സമസ്ത രജിസ്റ്റര്‍ ചെയ്തപ്പോള്‍ 16-ാം മെമ്പറാണ് ഇവര്‍. ഒ.കെ സൈനുദ്ദീന്‍ മുസ്‌ലിയാരുടെ ആത്മീയ ശൈഖാണ്. വഫാതാകുമ്പോള്‍ അരികില്‍ ഒ.കെ ഉസ്താദ് ഉണ്ട്.
120. രാജാമീര്‍ ഉസ്മാന്‍ അലിഖാന്‍(ഹൈദരാബാദ്)
ഹി:1303 ല്‍ ജനനം.എ.ഡി-1911 ല്‍ രാജപദവിയി ലെത്തു ന്നു. 38 വര്‍ഷം ഭരിച്ചു.ഹി:1389(എഡി:1968)ല്‍ മരണം.
121.അഹ്മദ് കോയശാലിയാതി (റ)
ചാലിയം പൂതാറമ്പത്ത് വീട്ടില്‍ ഹി:1302-ന് ജനനം. ഉപരിപഠനം ഖിലാഫത് നായകനും സ്വൂഫിയുമായ ആലി മുസ്‌ലിയാരില്‍ നിന്ന്. ശേഷം, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയില്‍ നിന്ന്. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പഠനം. 1326-ല്‍ ലത്വീഫിയ കോളേജിലെ ഫത്‌വ ബോര്‍ഡ് അംഗത്വം. തിരൂരങ്ങാടി, കൊടിയത്തൂര്‍(അഞ്ച് വര്‍ഷം) നാഗൂര്‍, ബടുക്കല്‍ എന്നിവിടങ്ങളിലും ദര്‍സ് നടത്തി. 1345-ല്‍ ഹൈദരാബാദ് നൈസാമിന്റെ മുഫ്തി പദവി. സമസ്ത രൂപീകരണ കാലംമുതല്‍ മരണംവരെ നിറ സാന്നിദ്ധ്യം. ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖ്. ചാലിയത്ത് റഫറന്‍സ് സൗകര്യത്തില്‍ ഖുതുബ് ഖാനയും ചേര്‍ന്ന് പള്ളിയും സ്ഥാപിച്ചു. പ്രസിദ്ധീകൃതമായ 20 ഗ്രന്ഥങ്ങള്‍ക്ക് പുറമെ അപ്രകാശിതമായ നിരവധി ഗ്രന്ഥങ്ങളുടെ കൂടി രചയിതാവാണ്. ഹി: 1374-ല്‍ മുഹര്‍റം 27-ന് വഫാത്. സ്വന്തം സ്ഥാപിച്ച അസ്ഹരിയ്യ കുതുബുഖാനക്ക് ചേരെ ഖബ്ര്‍.
122. പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍
എഡി 1898-ല്‍ പറവണ്ണയില്‍ ജനനം. കേരളത്തിലെ മത പഠനത്തിന് ശേഷം വെല്ലൂരിലെ ലഥ്വീഫിയയിലും ബാഖിയാത്തിലും പഠിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി കേരളമാകെ നിറഞ്ഞു നിന്നു. 1951-ല്‍ സമസ്തയുടെ 19-ാം വാര്‍ഷിക സമ്മേളനത്തില്‍ വിദ്യഭ്യാസ ബോര്‍ഡ് സ്ഥാപിതമായി. പ്രഥമ പ്രസിഡണ്ട് പറവണ്ണ മഹാനരായിരുന്നു. വഫാത് 1957 ജൂണ്‍ 28. തിരൂരിനടുത്ത് പറവണ്ണ അന്ത്യവിശ്രമം.
122. ഐലക്കാട് (എടപ്പാള്‍)സിറാജുദ്ദീന്‍(റ)
അബൂബകര്‍ സിദ്ദീഖ്(റ)ന്റെ വംശ പരമ്പരയില്‍ മഖ്ദൂം താവഴിയിലായി ഹി:1277 ല്‍ പൊന്നാനിക്കടുത്ത് കോടഞ്ചേരി ജനനം.മഖ്ദൂമി വിദ്യാകേന്ദ്രങ്ങളില്‍ പഠിച്ചശേഷം സൂഫിവര്യന്‍ ഉപ്പുങ്ങല്‍ ബാപ്പുട്ടി മുസ്‌ലിയാരുടെ ശിഷ്യത്വം.ഇന്ത്യക്കകത്തും പുറത്തും ആത്മീയ നേതാക്കളെയും കേന്ദ്രങ്ങളെയും അന്വേഷിച്ചു യാത്ര ചെയ്തു.കീളക്കരയിലെ ഖല്‍വത്‌നായകം ശൈഖുമായി പ്രത്യേക ബന്ധം.60-ല്‍ പരം ഥ്വരീഖത്തില്‍ ഖിലാഫത്തും നിരവധി ‘രിയാള'(ആത്മീയ പരിശീലനമുറ)കളില്‍ ഇജാസതും നേടി.ഭൂതപ്രേതങ്ങളും സിഹ്‌റുമായി ജനത്തെ വലച്ച ജോല്‍സ്യരെയും മന്ത്രവാദികളെയും മൂലക്കിരുത്താന്‍ ‘അസ്മാഅ്’ വികസിപ്പിച്ചു.സഹോദരിയുടെ ഭര്‍ത്താവ് മരിച്ചപ്പോള്‍ യതീം മക്കളുടെ സംരക്ഷണമേറ്റെടുത്ത് താമസം ഐലക്കാട്ടേക്ക് മാറ്റി.സമസ്ത നേതാവ് പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുമായി മുറുകിയ ബന്ധം.നിരവധി കറാമത്തുകള്‍ പ്രത്യക്ഷപ്പെടുത്തിയത് ബ്രട്ടീഷ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനും മുമ്പില്‍ ! മുസ്ലിമായിരുന്നതിനാല്‍ വെളിയങ്കോട് ഉമര്‍ഖാസിയെപ്പോലെ സര്‍ക്കാറിനാല്‍ ശ്രദ്ധിക്കപ്പെട്ടു കൊണ്ടേയിരുന്നു.ഇ.കെ ഉമര്‍ഹാജിയെ സ്വന്തം പ്രതിനിധിയാക്കി നിശ്ചയിച്ചു.എഡി 1378 ദുല്‍ഹിജ്ജ 12 ന് വഫാത്.എടപ്പാളിനടുത്ത് ഐലക്കാട് ഖബ്ര്‍.
123. പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍
കറ്റാനം പ്രദേശത്ത് പതിയാരകത്ത് വീട്ടില്‍ 1919-ല്‍ ജനനം .ഓച്ചിറ പള്ളിയില്‍ ദര്‍സ് പഠനം. സുന്നത്ത് ജമാഅത് ബഹുജനങ്ങളിലെത്തിക്കാനും പണ്ഡിതന്മാരെ കരുത്തുറ്റവരാക്കാനും മലബാറില്‍ പത്തു വര്‍ഷം പതിയുടെ പടയോട്ടമുണ്ടായി. 1945-ല്‍ പാങ്ങ് അഹ്മദ് കുട്ടി മുസ്‌ലിയാരും 1949-ല്‍ റശീദുദ്ദീന്‍ മൂസ മുസ്‌ലിയാരും വഫാതായപ്പോള്‍ സുന്നി പടയാളി ഇനി ആര് എന്ന ചോദ്യം വന്നപ്പോള്‍ പറവണ്ണ മുഹ്‌യുദ്ദീന്‍ മുസ്‌ലിയാരുടെ കമ്പി സന്ദേശത്തിന്മേല്‍ 1949 മാര്‍ച്ച് 30-ന് പതി അവര്‍കള്‍ കൊണ്ടോട്ടി നെടിയിരുപ്പിലെത്തുന്നു. തുടര്‍ച്ചയായി പത്ത് വര്‍ഷം ഒരു കൊടും കാറ്റ് കണക്കെ വഹാബി സ്റ്റേജുകള്‍ക്ക് പിറകെ ഓടിനടന്നു. സുന്നി പക്ഷത്ത് വന്‍ വിജയം നേടിക്കൊടുത്തതിനാല്‍ അബുല്‍ ഫത്ഹ് എന്ന ആദരനാമം കിട്ടി. തിരുവിതാംകൂറില്‍ പ്രത്യക്ഷപ്പെട്ട’അല്ലാ’ വിവാദം അവിടെ പോയി ഖുതുബി അവര്‍കള്‍ കെട്ടടക്കിയെങ്കിലും ആ വിവാദം മലബാറില്‍ പൊങ്ങാനിടയായി. 1958 ഡിസംബര്‍ 20-നും 1959 ഫെബ്രുവരി 16-നും പതിയും ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും തമ്മില്‍ ഈ വിഷയത്തില്‍ വാദപ്രതിവാദം നടന്നു. പതിയുടെ പക്ഷം വിജയിച്ചില്ല. ഖിറാഅത് തര്‍ക്കം മാത്രമായിരുന്നു ഇത്. 1959 ഏപ്രില്‍ 30 (1378 ശഅബാന്‍) ന് വഫാത്.ഓച്ചിറയാണ് ഖബ്ര്‍.
124. പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍
തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാര്‍, പൊന്നാനി കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഗുരുനാഥന്മാര്‍. ആയഞ്ചേരി തറക്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, ചെറിയമുണ്ടം കുഞ്ഞിപ്പോക്കര്‍ മുസ്‌ല്യാര്‍, ശൈഖുഹസന്‍ ഹസ്രത്ത്, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ല്യാര്‍ പ്രധാന ശിഷ്യന്‍മാരാണ്. ഒ.കെ ഉസ്താദിന് തദ്‌രീസിനും മുതാലഅക്കും ഇജാസത്ത് നല്‍കി.മരണം:ഹി:1379-പെരുമ്പടപ്പ് പുറങ്ങ് പള്ളിക്കരികെ ഖബ്ര്‍.
125. വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ (റ)
ജനനം: ഹി: 1298. വാളക്കുളത്ത് (കോട്ടക്കല്‍) പിതാവിന്റെ കീഴിലെ പഠനം കഴിഞ്ഞ് നാദാപുരത്ത് അഹ്മദ് ശീറാസിയുടെ ദര്‍സില്‍ തുടര്‍ പഠനം. ശേഷം കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍(തിരൂരങ്ങാടി) പൊന്നാനി ചെറിയ അവറാന്‍ക്കുട്ടി മുസ്‌ലിയാര്‍ മുതലായവര്‍ ഗുരുനാഥന്മാരാണ്. 1316-മുതല്‍ അഞ്ച് വര്‍ഷം ബാഖിയാത്തില്‍. കോഴിക്കോട് മദ്‌റസത്തുല്‍ ജിഫ്രിയ്യ, താനൂര്‍ അയ്യായ, വളവന്നൂര്‍, കാനഞ്ചേരി, എന്നിവിടങ്ങളില്‍ ദര്സ് നടത്തി. മലബാര്‍ കലാപം മുതല്‍ (1921) നാല്‍പത് വര്‍ഷം ജന്മ നാട്ടില്‍ ദര്‍സ്. സമസ്ത രൂപീകരണത്തിലും നടത്തിപ്പിലും മുഖ്യ പങ്ക് വഹിച്ചു. സ്വന്തം ചെലവില്‍ ബിദ്അത്തിനെതിരെ പടയോട്ടമായി കേരളമാകെ സഞ്ചരിച്ചു കൊണ്ടിരുന്നു. വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുന്നതില്‍ പ്രധാന റോള്‍. സമസ്തയുടേയും ബോര്‍ഡിന്റെയും യോഗങ്ങള്‍ വാളക്കുളത്ത് നിരന്തരം. ഭക്ഷണവും താമസവും സ്വന്തം വകയില്‍. 1362-മുതല്‍ 1385-ല്‍ വഫാത് വരെ സമസ്തയുടെ പ്രസിഡന്റ്. അറബിയില്‍ ഒട്ടേറെ രചനകളുണ്ട്. സ്വന്തം ചെലവില്‍ പള്ളിയും ഖുതുബ് ഖാനയും സ്ഥാപിച്ചു. 1385-ല്‍ വഫാത്. സ്വന്തം ചെലവില്‍ പണിത മസ്ജിദിനു മുമ്പില്‍ ഖബ്ര്‍. 1920-ല്‍ തമിഴനാട്ടിലെ ‘ഈറോഡ്’ വെച്ച് അഖിലേന്ത്യ ഖിലാഫത് നേതാക്കള്‍ക്കൊരുക്കിയ സ്വീകരണ യോഗത്തില്‍ വെച്ച് കേരളത്തിനു വേണ്ടി ഉലമാ സംഘടന രൂപീകരിക്കാന്‍ കെ എം മൗലവി മുതിര്‍ന്നപ്പോള്‍ കേരളീയ ഉലമാഇന്റെ നേതൃ നിരയില്ലാത്ത സദസ്സില്‍ ഇത് പാടില്ലെന്ന് ശഠിച്ചു വിലക്കിയത് അബ്ദുല്‍ ബാരി മുസ്‌ലിയാരായിരുന്നു.
126. ശംസുല്‍ ഉലമ ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍(റ)
ഹി: 1299-ല്‍ മലപ്പുറം ജില്ലയിലെ കൊളപ്പുറത്തിനടുത്ത് കൊടുവായൂര്‍ (എ ആര്‍ നഗര്‍) ചെപ്പിയാലത്ത് ജനിച്ചു. പിതാവ് ചെറുചാലില്‍ അഹ്മദ്. പ്രാഥമിക പഠനം കഴിഞ്ഞ് തലക്കടത്തൂരില്‍ കിതാബോതാന്‍ ചേര്‍ന്നു. മുദരിസ് സദഖത്തുള്ള മുസ്‌ലിയാരുടെ പിതാവ് പോക്കര്‍ മുസ്‌ലിയാര്‍. ശേഷം തിരുരങ്ങാടി തറമ്മല്‍ പള്ളിയില്‍ മുതഅല്ലിം. ഉസ്താദ് ചാലിലകത്ത് കുഞ്ഞഹ്മദ് ഹാജി. ശേഷം ഉസ്താദിനൊപ്പം മാഹിക്കടുത്ത് പെരിങ്ങാടിയില്‍. ശേഷം ഉസ്താദിനൊപ്പം പുളിക്കലില്‍. ശേഷം മൂന്ന് വര്‍ഷം ഉസ്താദിനൊപ്പം വാഴക്കാട്. ഇതിനിടയില്‍ ചൊക്ലിയില്‍ നിന്ന് വിവാഹം ചെയ്തു. ഹി: 1331-ല്‍ പാനൂരില്‍ മുദരിസ്. 15 വര്‍ഷത്തെ സേവനം കഴിഞ്ഞ് പിന്നെ 1345-ല്‍ വാഴക്കാട്. ദാറുല്‍ ഉലൂമില്‍ പ്രിന്‍സിപ്പല്‍. ശേഷം നാദാപുരത്തും പിറകെ പാനൂരില്‍ രണ്ടാം തവണയും ദര്‍സ് നടത്തി. ശിഷ്ട ജീവിതം ചൊക്ലിയില്‍. സുപ്രസിദ്ധ മുഫ്തി, കുടുംബങ്ങളിലേയും നാടുകളിലേയും തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പ് കല്‍പിക്കുന്നവര്‍, സൂഫി, സമസ്ത നായകന്‍ എന്നീ സ്ഥാനങ്ങളിലെല്ലാം മികച്ചു നിന്നു. ഹി: 1385-ല്‍ വഫാത്(ശവ്വാല്‍) ചൊക്ലിയില്‍ ഖബ്ര്‍ കുടികൊള്ളുന്നു..
127. കുണ്ടുര്‍ ജുമുഅ പള്ളിഅങ്കണത്തില്‍ അഹ്മദ് വൈലത്തൂരി(റ)
128. ചെമ്പ്ര വൈലത്തൂര്‍ വലി(റ)
129. തേനു മുസ്‌ലിയാര്‍ കൂരിയാട്. (സൈനുദ്ദീന്‍ മുസ്‌ലിയാര്‍)
ഹി; 1302 കോട്ടക്കലിനടുത്ത് കൂരിയാട് ജനനം. ഒട്ടേറെ പ്രമുഖരില്‍ നിന്നും വിദ്യ നേടി. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ഗുരുവാണ്, പല സ്ഥലത്തും ദര്‍സ് നടത്തി. അവസാന നാളുകളില്‍ സ്വന്തമായി നിര്‍മിച്ച നിസ്‌കാരപ്പള്ളിയില്‍ മുഴു സമയ ഇബാദത്തില്‍ മുഴുകി. സന്താന പരമ്പര ദീനി രംഗത്ത് നിറഞ്ഞു നില്‍ക്കുന്നു. ഹി: 1389-ല്‍ വഫാത്. കൂരിയാട് ഖബ്ര്‍.
130. വെന്മേനാട് കൂളിയാല്‍ പള്ളിയില്‍ അബ്ദുര്‍റഹ്മാന്‍ ശൈഖ് (റ)
131. ചാവക്കാടിനടുത്ത് അവിയൂര്‍ സയ്യിദ് ദാല്‍ തങ്ങള്‍(റ)
പിതാവ് അഫ്ഗാനില്‍ നിന്ന് വന്ന സയ്യിദ്. ചെറു പ്രായത്തില്‍ തന്നെ വലിയ്യിന്റെ ജീവിത രീതി. ദരിദ്രര്‍ക്കൊപ്പം കഴിഞ്ഞു. ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ അടക്കമുള്ള നിരവധി സ്വൂഫിയാക്കള്‍ക്ക് ശിക്ഷണം നല്‍കി. അവിയൂരില്‍ വഫാതായി.
132. പാലത്തുങ്കര കുഞ്ഞഹമദ് വലി.
133. പൊന്നാനി ചാവക്കാട് റോഡില്‍ മന്ദലം കുന്നി ന്റെ സമീപം കുന്നത്തെ പള്ളിയില്‍ ശംസു ദ്ധീന്‍ ബാവ മുസ്‌ലിയാര്‍.
134. ബീരാന്‍ ഔലിയ അമ്പങ്കുന്ന്(റ)
അരീക്കോട് കിഴിശ്ശേരി ചുള്ളിക്കോട് പുളിക്കല്‍ തറവാട്ടില്‍ കര്‍ഷക കുടുംബത്തില്‍ ജനനം. ബാല്യകാലത്ത് തന്നെ ജീവിതത്തിന് മാറ്റം വന്നു. മൗന ജീവിതം. തുടര്‍ന്ന് ദീര്‍ഘ വര്‍ഷങ്ങള്‍ അജ്മീരില്‍. ശേഷം അനങ്ങല്ലടി മലമുകളില്‍(ചെറുപ്പളശ്ശേരി. ഒറ്റപ്പാലം) വന്ന് ഏകാന്തവാസം. തൊട്ടടുത്ത പനമണ്ണയില്‍ ഇടക്കിടെ വന്നുപോയിരുന്നു. കറാമത്തുകള്‍ ലോകമറിഞ്ഞു. ദീര്‍ഘ വര്‍ഷങ്ങള്‍ക്ക് ശേഷം തറവാട്ടിലെത്തിയെങ്കിലും അധികനാള്‍ പാര്‍ത്തില്ല. വീണ്ടും അജ്മീരില്‍. അവിടെ കേരളത്തില്‍ നിന്നെത്തുന്നവരെ ഉദ്ദേശിച്ച് മലബാര്‍ ഹൗസ് സ്ഥാപിച്ചു. 1965 മുതല്‍ അമ്പം കുന്നില്‍ താമസമാക്കി. അന്നദാനം ജീവിത വ്രതമാക്കുകയും അത് നാനാ ജാതിമതസ്തരിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. അമുസ്‌ലിംകളെ ഇസ്‌ലാമിന്റെ നേര്‍ക്ക് അടുപ്പിച്ചു കൊണ്ടു വന്നു. പൊട്ടച്ചിറ ബീവിയും അന്‍വരിയ്യയും ഇതിന്റെ ഫലമാണ്. 1970 ജൂണ്‍ 18(റ: ആഖിര്‍ 12) ന് വഫാത്. മഞ്ചേരി-മണ്ണാര്‍കാട് റോഡില്‍ നിന്ന് ഇടത്തോട്ട് തെറ്റി അമ്പം കുന്നില്‍ മറമാടപ്പെട്ടു.
135. ആലുവ അബ്ദുറസാഖ് മസ്താന്‍(റ)
ഹി:1298 ല്‍ കണിയാപുരത്ത് ജനിച്ചു.പിതാവ്:മുഹമ്മദ് കുഞ്ഞി ലബ്ബ.തോപ്പില്‍ ഇബ്‌റാഹീം മൂപ്പര്‍ പ്രധാന ഉസ്താദ്.നിരവധി ആത്മീയ പണ്ഡിതരില്‍ നിന്നും ഥ്വരീഖത്തുകള്‍ സ്വീകരിച്ചു.കോയമ്മ ബുഖാരി തങ്ങള്‍, മാമ്പയിലുള്ള ശൈഖ്, കയ്പമംഗലം ശൈഖ് ഹമദാന്‍, പൊന്‍മാനക്കുടം ഉണ്ണി മുസ്‌ലിയാര്, കാരക്കല്‍ ശൈഖ് ദാവൂദുല്‍ ബുഖാരി മുതലായവര്‍ ആത്മീയ ഗുരുക്കളാണ്. ദര്‍സുനടത്തി. വഅളുപറഞ്ഞു.നാടുചുറ്റി. ജദ്ബ് വന്നതില്‍ പിന്നെ കറാമതുകള്‍ പ്രത്യക്ഷപ്പെട്ടുകൊ ണ്ടേയിരുന്നു. ഓച്ചിറ, വേമ്പനാട്, കൊച്ചി, ചേറ്റുവ, മുടിക്കല്‍, ഒരുമനയൂര്‍ മുതലായ പ്രദേശങ്ങളിലാണ് കൂടുതലും സഞ്ചരിച്ചത്. അനുഭവിച്ചറിഞ്ഞ ജനങ്ങള്‍ ഏറെ ആദരം നല്‍കി.ഹി:1391 ല്‍ വഫാത്. മുടിക്കല്‍ മാടവനയിലാണ്(ആലുവ) ഖബ്ര്‍.
136.ആലുവായ് അബൂബക്കര്‍ മുസ്‌ലിയാര്‍
ഹി;1307-ല്‍ ആലുവായ്ക്കടുത്ത് മുടിക്കല്‍ (മാടവന) ജനിച്ചു. പിതാവ്:അലി. കിതാബോതിയ പള്ളിദര്‍സുകളില്‍ ചിലത് പൊന്നാനി, വെളിയങ്കോട്, കൂട്ടായി, പാനായിക്കുളം, കൊടുങ്ങല്ലൂര്‍, തിരൂരങ്ങാടി….
ശരീഅത്തിന് പുറമെ സൂഫിസജ്ഞാനവുംനേടാന്‍യാത്ര കള്‍ സഹായിച്ചു. പ്രപഞ്ച പരിത്യാഗ ജീവിതത്തില്‍ മുഴുസമയ ഇബാദത്തുമായി കഴിയുന്നതാണ് പിന്നെ ജനങ്ങള്‍ കാണുന്നത്. ഇതിനിടയില്‍ കറാമതുകള്‍ പ്രത്യക്ഷപ്പട്ടുകൊണ്ടിരുന്നു. ശ്രുതി വര്‍ദ്ധിച്ചു,ജനം ദൂരെ ദിക്കില്‍ നിന്ന് വരെഅന്വേഷിച്ചെത്തി – തീ വണ്ടി പതിവില്ലാതെ നിര്‍ത്തും. പല സ്റ്റേഷനുകളിലും മഹാനവര്‍കള്‍ക്ക് വേണ്ടി നിന്ന ചരിത്രം ഏറെയുണ്ട്.ഹി;1393ല്‍ 86-ാം വയസ്സില്‍ മഹാനര്‍ വഫാതായി.’മുടിക്കല്‍’ ഖബറടക്കപ്പെട്ടു.
137.മുഹമ്മദ് അബുല്‍ അത്വാഅ് ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍(റ)
ഹി 1333 റമളാന്‍ 14-ന് ചാപ്പനങ്ങാടിക്കടുത്ത (കോട്ടക്കല്‍, മലപ്പുറം) പറങ്കിമൂച്ചിക്കല്‍ എന്ന സ്ഥലത്ത് ജനിച്ചു. പേര്: മുഹമ്മദ്. പിതാവ് സ്വൂഫിയും പണ്ഡിതനുമായ ഹസന്‍മുസ്‌ലിയാര്‍(ജഫനി). ബാപ്പുമുസ്‌ലിയാര്‍ സമസ്തകേരള ജംഇയ്യതുല്‍ ഉലമാഇന്റെ നേതൃത്വം പ്രശ്‌ന പരിഹാരത്തിന് സമീപിക്കുന്ന സ്വൂഫി പണ്ഡിതന്മാരിലൊരാളായിരുന്നു. ഏറെക്കാലം ദര്‍സ് നടത്തിയ മഹാന്‍ പിന്നെ ലോക പര്യടനത്തിലായിരുന്നു. ജീവിച്ചിരിക്കു ന്നവരും മരിച്ചവരുമായ മഹാന്മാര്‍ക്കരികെയെത്താനായിരുന്നു ഈ യാത്രകള്‍. ബാഗ്ദാദില്‍ വരെയെത്തി പര്യടനം. അവിയൂരിലെ സയ്യിദ് ദാല്‍ അവര്‍കളാണ് ആത്മീയതയില്‍ പ്രധാന ഗുരു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖിതങ്ങള്‍, പാണക്കാട് സയ്യിദ് പൂക്കോയ തങ്ങള്‍(മരണം ഹി:1396) തുടങ്ങിയ സാദാത്തുക്കള്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ അടുത്ത കൂട്ടുകാരായിരുന്നു. പള്ളി മദ്‌റസകള്‍ കെട്ടിപ്പടുക്കാനും നിലവിലുള്ളവ സജീവമാക്കാനും യതീം ഖാനകള്‍ സ്ഥാപിക്കാനും ദിക്ര്‍ മജ്‌ലിസുകള്‍ സ്ഥാപിക്കാനുമാണ് അവിടുത്തെ അവസാന വര്‍ഷങ്ങളില്‍ കൂടുതല്‍ സമയം ചെലവിട്ടത്. അതുകൊണ്ട് തന്നെ ആബാല വൃദ്ധം ജനങ്ങളും ഈ സ്വൂഫിയെ അറിയാനിടയായി. ഹി; 1398 മഹാനര്‍ വഫാതായി. ഖബ്‌റിടം പറങ്കിമൂച്ചിക്കല്‍ മഖാമില്‍.
138. തേഞ്ഞിപ്പലം പൂക്കുഞ്ഞി തങ്ങള്‍ ജമലുല്ലൈ ലി(റ)
139. കിഴിശ്ശേരി മുഹ്‌യിദ്ദീന്‍ മുസ്‌ല്യാര്‍ (റ)
കുഴിമണ്ണ(മലപ്പുറം ജില്ല)യില്‍ ജനനം.അനാഥന്‍.സ്വൂഫി പണ്ഡിതന്‍. പുത്തൂപ്പാടം കുഞ്ഞിമുട്ടി മുസ്‌ലിയാരുടെ ശിക്ഷണം.അവസാനവര്‍ഷങ്ങള്‍ കിഴിശ്ശേരിപള്ളിയില്‍. ഏകാന്തവാസം.1392ല്‍ വഫാത്.പള്ളിക്കരികെ ഖബ്‌റ്.
140. മുഹ്‌യദ്ദീന്‍ ശാഹ് ബഡ്കലി (റ)
സി.യം വലിയുല്ലാഹിയെ റിയാള കഴിപ്പിച്ച ഗുരു. ഇതിന് വേണ്ടി മാത്രം കോഴിക്കോട്ട് തങ്ങിയത് എന്ന് തോന്നും ജീവിത രീതി പരിശോധിച്ചാല്‍. അവസാനം മടങ്ങി. ഉള്ളാള്‍ ഖബ്‌റിസ്ഥാനിലാണ് മാഹാനരുടെ അന്ത്യവിശ്രമം.
141. ഓമച്ചപ്പുഴ ഹാഫിള് അബൂബകര്‍ മുസ്‌ലിയാര്‍
പ്രദേശ വാസികളുടെയും പുറം നാട്ടുകാരുടെയും മനസ്സില്‍ ബഹുമാനം പതിഞ്ഞ്കിടക്കുന്ന സൂഫിവര്യര്‍. വര്‍ഷം തോറും നടന്നു വരുന്ന ഉറൂസ് എടുത്തു പറയത്തക്ക സംഗമമാണ്.കരിങ്കപ്പാറ ഉസ്താദിനൊപ്പം ജീവിച്ചു.ഒപ്പം പഠിച്ചു.മരണശേഷവും ഒന്നിച്ചു തന്നെ.അടുത്തടുത്ത് ഖബ്‌റുകള്‍.
142. ഇ. കെ ഹസ്സന്‍ മുസ്‌ലിയാര്‍
ഹി: 1347-ല്‍ പറമ്പില്‍ കടവില്‍ ജനനം. പിതാവ് ഇ.കെ കോയക്കുട്ടി മുസ്‌ലിയാര്‍. പ്രധാന ഗുരുനാഥരില്‍ ജ്യേഷ്ടന്‍ ശംസുല്‍ ഉലമയുണ്ട്. വെല്ലൂര്‍ ബാഖിയാത് ബിരുദം വാങ്ങി. ഇയ്യാട് ദര്‍സിന് തുടക്കം. ഉരുളിക്കുന്ന്, പുത്തുപാടം, തൃപ്പനച്ചി, ഇരുമ്പ് ചോല, പാലക്കാട്ടു ജന്നതുല്‍ ഉലൂം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ദര്സ് നടത്തി. ദര്‍സിന് മുടക്കം വരാതെ ഖണ്ഡന വാദ പ്രതിവാദ സ്റ്റേജുകള്‍ ഭരിച്ചു. ദുന്‍യാവ് കാംക്ഷിച്ചതേയില്ല. തന്റെ മുതഅല്ലിമീങ്ങളെ മക്കളെ പോലെ സ്‌നേഹിച്ചു. അവരെ പ്രതിഭകളാക്കാന്‍ യത്‌നിച്ചു. പുത്തന്‍വാദി ലിസ്റ്റില്‍ വരുന്ന ഒരു പാര്‍ട്ടിയേയും വ്യക്തിയേയും വിട്ടില്ല. നിരവധി തവണ കോടതിയില്‍ സുന്നി പക്ഷം വാദിച്ചു ജയിച്ചു. ഇല്‍മ് മേഖലയിലെ അദ്ധ്വാനവും ധൈര്യവും ഇഖ്‌ലാസും ഇബാദത് രുചിയും എടുത്തു പറയണം. ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1982 (ഹി: 1402 ശഅബാന്‍ 25) ന് വഫാത്. കുടുംബാംഗങ്ങള്‍ക്കരികെ പറമ്പില്‍കടവില്‍ ഖബ്ര്‍.
143. വേങ്ങര കോയപ്പാപ്പ
പേര് കുഞ്ഞിമുഹമ്മദ് എന്നാണെന്ന് അനുസ്മരി ക്കപ്പെടുന്നു. അനേകവര്‍ഷം വേങ്ങരയില്‍ ആത്മീയരഹസ്യ ങ്ങളുടെ അറജീവിതം.പെരുമുഖം സൈനുദ്ധീന്‍ മുസ്‌ലിയാരെ പ്പോലുള്ള അനേക ആത്മജ്ഞാനികള്‍ക്ക് മാര്‍ഗദര്‍ശി. കറാമതുകള്‍ നിരവധി. വേങ്ങരയില്‍ ഖബ്‌റ്.
144. ഓമച്ചപ്പുഴ കരിങ്കപ്പാറ ഉസ്താദ്(റ)
ഹി:1321ല്‍ ജനനം.കൈപ്പറ്റ മമ്മുട്ടി മുസ്‌ലിയാര്‍,പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍,വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ മുതലായവര്‍ ഉസ്താദുമാര്‍.മക്കയില്‍ പഠനവും അദ്ധ്യാപനവും കഴിച്ച കോടഞ്ചേരി ഉസ്താദിന്റെ പൗത്രി മര്‍യമുമായി വിവാഹം 1352ല്‍.ഫിഖിഹ്,ഗോളശാസ്ത്രം, തസ്വവ്വുഫ് എല്ലാറ്റിലും മികവ് നേടി.ദര്‍സീ കിതാബുകള്‍ക്ക് വിപുലമായ അടിക്കുറിപ്പുകള്‍ നല്‍കിയത് പിന്‍തലമുറക്ക് ഏറെ ഗുണം ചെയ്യുന്നു.1405ല്‍ വഫാത്.
145. കൊച്ചി ഫരീദ് ഔലിയ
പാലങ്കടവ് ജനനം. പഠനത്തിന് പൊന്നാനിയില്‍ വന്നു. കുറേനാള്‍ പള്ളുരുത്തുയില്‍ താമസിച്ചു. ആത്മീയ ജ്ഞാനം നേടിയപ്പോള്‍ ഏകാന്തത ഇഷ്ടപ്പെട്ടു. താനൂരില്‍ താമസിക്കുമ്പോള്‍ ഫരീദ് ഔലിയ എന്ന വിളിപ്പേര് വന്നു. വീണ്ടും കൊച്ചിയിലെത്തി. ഫോര്‍ട്ടുകൊച്ചിയില്‍ ഖല്‍വത്തിയില്‍ അന്ത്യവിശ്രമം.
146. ഓമച്ചപ്പുഴ താഴെപ്പള്ളി മുഹമ്മദുബ്‌നു സൂഫി (റ).
147. കൈപറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍.
എഡി 1898-ല്‍ ജനനം. ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, കൈപറ്റ മമ്മൂട്ടി മുസ്‌ലിയാര്‍ മുതലായവര്‍ ഗുരുനാഥന്മാരാണ്. വണ്ടൂര്‍ സദഖതുള്ള മുസ്‌ലിയാര്‍,ശൈഖുനാ കണ്ണിയത്, കരീറ്റിപ്പറമ്പ് കെ.വി മോയിന്‍കുട്ടി മുസ്‌ലിയാര്‍ മുതലായവര്‍ ശരീകന്മാരാണ്. ഏതാനും അറബി കിതാബുകള്‍ രചിച്ചു. നിരവധി ശിഷ്യ പ്രമുഖരുണ്ട്. ഹി; 1408-ല്‍ വഫാത്. കൈപറ്റ അന്ത്യ വിശ്രമം. (യു. കെ മസ്ജിദ്)
148. കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍(റ)
എടപ്പാള്‍ പടിഞ്ഞാറങ്ങാടിക്കടുത്ത കക്കിടിപ്പുറത്ത് ജനിച്ചു. പ്രധാന ഉസ്താദ് അറക്കല്‍ മൂപ്പര്‍ (റ).തസവ്വുഫില്‍ മാത്രം ഒരായുസ്സ് മുഴുക്കെ ജീവിച്ചു. ഹി: 1410-ല്‍ കക്കിടിപ്പുറത്ത് വഫാതായി. ദലാഇലുല്‍ ഖൈറാത്തിന്റെ ഇജാസത് വാങ്ങിയത് അറക്കല്‍ മൂപ്പര്‍ അവര്‍കളില്‍ നിന്നാണ്.
149.സി.യം വലിയുല്ലാഹി മടവൂര്‍ മുഹമ്മദ് അബൂ ബകര്‍ (റ)
ജനനം:1349 ഹിജ്‌റ റ:അവ്വല്‍ 12ന് മടവൂരില്‍. പിതാവ്:കുഞ്ഞിമാഹിന്‍ കോയ മുസ്‌ലിയാര്‍.(മരണം ഹി:1358) പ്രധാന ഉസ്താദുമാര്‍ മലയമ്മ അബൂബക്കര്‍മുസ്‌ലിയാര്‍ (നാരകശ്ശേരി), ഇമ്പിച്ചാലി മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍,ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, പി.കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ (പൊടിയാട്ട്)1957-ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ ചേര്‍ന്നു.1960-ല്‍ ബാഖവി ബിരുദം നേടി.ആത്മീയജീവിത ശൈലിയുടെ തുടക്കം ദര്‍സില്‍ പടിക്കുന്നകാലത്ത് തന്നെ.ബാഖിയാത്തില്‍ നിന്ന് വന്ന് മടവൂരില്‍ തന്നെ ദര്‍സ് തുടങ്ങി. ആദ്യ ഹജ്ജ് 1962 ല്‍.ഇശ്ഖിനാല്‍ മദീന സിയാറത്തി നിടയില്‍ ബോധരഹിതനായി.
ദര്‍സ് നടത്തുമ്പോഴും തസ്വവ്വുഫ് ജീവിതം തുടര്‍ന്നു.1963-ല്‍ ഒരുനാള്‍ ദര്‍സില്‍ ഒരപരിചിതനെത്തി. മറ്റാരുമായിരുന്നില്ല;വലിയുല്ലാഹി മൊയതീന്‍ സാഹിബ് ്(പുലിത്തോല്‍ പോലെയുളള പുതപ്പ് പുതച്ച് നടക്കുന്നത് കൊണ്ട് പുലിമൊയ്തീനെന്ന് അറിയപ്പെട്ടു) ബട്കല്‍ ഭാഷയില്‍ ഏതാനും ബൈതുകള്‍ ഈ ആഗതന്‍ ചൊല്ലി. കണ്ണുനീര്‍ വീഴുന്നത് സി.യം അവര്‍കള്‍ ശ്രദ്ധിച്ചിരുന്നു.ഗാനഭാഷ തിരിഞ്ഞില്ലെങ്കിലും അതില്‍ ഇടക്കിടെ വരുന്ന’മഅ്‌രിഫത്’എന്ന പദം സി യം അവര്‍കളെ വലിച്ചു കൊണ്ടിരുന്നു.വിവരമറിയിക്കാതെതന്നെ വന്നയാള്‍ പോയി.അല്‍പ്പനാള്‍ കഴിഞ്ഞ് വീണ്ടുംവന്നു.വിനിമയ ചാനല്‍ പഴയത് തന്നെ-ബൈതുകള്‍-വന്നയാള്‍ അപ്രത്യക്ഷരായി. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആ ബൈതുകള്‍ കേള്‍ക്കാതെ വയ്യ എന്ന പരുവത്തിലായി സി.യം അവര്‍കള്‍.
ഇറങ്ങിനടന്നു,കോഴിക്കോട് വെച്ചു കണ്ടെത്തി.രണ്ടു ദിവസം സഹവാസം.അതുകഴിഞ്ഞ് വീണ്ടും കോഴിക്കോട് വന്ന് 8 ദിവസം സഹവസിച്ചു.മൂന്നാം സന്ദര്‍ശനത്തില്‍ 29 ദിവസം ഒന്നിച്ചുപാര്‍ത്തു. ബന്ധം മുറുകി’രിയാള’വീടണം. ദര്‍സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതി ദര്‍സ് ജോലി ഉപേക്ഷിച്ചു. നാലാം കൂടിക്കാഴ്ചക്ക് കോഴിക്കോട്ടെത്തി. എട്ട് വര്‍ഷം ഒന്നിച്ചു താമസിച്ചു. ഇതിനിടയില്‍ മൂന്നു വര്‍ഷം ആഴമേറിയ ‘രിയാള’. രാപകല്‍ ഇബാദത.് മൂന്ന് വര്‍ഷം ഏകദേശം മുഴുക്കെയും വ്രതം. അത്താഴത്തിനും തുറക്കാനും ഓരോ കാരക്ക. രണ്ട് ദിവസത്തിലൊരിക്കല്‍ അല്‍പം ആട്ടിന്‍ പാല്‍. മറ്റു ദിവസങ്ങളില്‍ ചൂടു വെള്ളം. സംസാരമില്ല. ശരീരം നന്നെ മെലിഞ്ഞുപോയി. മകനെ കാണാന്‍ മടവൂരില്‍ നിന്നും ഉമ്മ വന്നു. രിയാളയുടെ ആഴപ്പരപ്പിലായിരുന്നു മകന്‍.
മമ്മുട്ടി മൂപ്പന്‍, എന്‍ സി മൊയ്തീന്‍ കുട്ടി ഹാജി, ഉമ്മര്‍ മൂപ്പന്‍ എന്നിവരുടെ വീടുകളിലായാണ് കൂട്ടുവാസമുണ്ടായത്. 1965 മുതല്‍ മമ്മുട്ടി മൂപ്പന്റെ വീട്ടിലെ രണ്ടു തിണ്ണകളിലായി രണ്ടു വലിയ്യുകള്‍ മൗനികളായി കഴിയുന്നു. മൂകഭാഷയിലുള്ള തര്‍ബിയത്. എന്നാല്‍ കൊടും കാറ്റിന്റെ ശബ്ദ ഘോഷം. ശേഷം ഒന്നര വര്‍ഷം ഉമ്മര്‍ മൂപ്പന്റെ വീട്ടില്‍. അത് കഴിഞ്ഞ് സിഎം കുറച്ചുനാള്‍ ആലുവായി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കരികെ താമസിച്ചു. ഗുരു അവര്‍കള്‍(മൊയ്തീന്‍ സാഹിബ്) മടവൂരില്‍ പുനത്തും കുടി കോയക്കുട്ടി ഹാജിയുടെ വീട്ടില്‍ താമസിച്ചു മലബാറില്‍ നിന്നും മടങ്ങി. ആലുവായി അവര്‍കളില്‍ നിന്നും വാങ്ങേണ്ടത് വാങ്ങി. 1972ഓടെ സിഎം അവര്‍കള്‍ ദേശ സഞ്ചാരത്തിന് ഇറങ്ങി. മൂന്ന് വര്‍ഷം കേരളത്തിലും പുറത്തും സഞ്ചാരം തന്നെ. പല മണ്ണിലും സുജൂദ് ചെയ്തിട്ടുണ്ട്. അവിടങ്ങള്‍ വൈജ്ഞാനികമായി തളിരിട്ടു. ഈ മൂന്ന് വര്‍ഷം കഴിഞ്ഞ് ഒരു ആറ് വര്‍ഷം യാത്ര വല്ലപ്പോഴുമാക്കി ചുരുക്കി. വാസം കോഴിക്കോട്. 1981 മുതല്‍ 1991വരെ യാത്ര ചെയ്തില്ല. രിയാള കഴിച്ച അതേ വീട്ടില്‍ ഇടിയങ്ങര ശൈഖിന്റെ മഖാമിന് ചേര്‍ന്ന് പത്ത് വര്‍ഷം താമസിച്ചു ആത്മീയ ചികിത്സ നടത്തി. ദിവസവും അഞ്ഞൂറില്‍ പരം സന്ദര്‍ശകര്‍. 1411 ശവ്വാല്‍(1991)വഫാത്. മടവൂര്‍ മഖാമില്‍ കുടി കൊളളുന്നു.
150. അലി അഹ്മദ് (റ)
151. വടക്കേകാട് ബര്‍ദാന്‍ തങ്ങള്‍
152. ചാപ്പനങ്ങാടി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍(റ)
153. അലവി മുസ്‌ലിയാര്‍ ഇരിങ്ങല്ലൂര്‍- പാലാണി
154. ദുന്നഅ്ല്‍ നഖ്ശബന്ദി വലി (റ)
155. മൗലാനാ മുഹമ്മദ് ഹുസാമുദ്ദീന്‍.
1935-ല്‍ ഹൈദരാബാദ് ഉസ്മാനിയ്യ യൂണിവേഴ്‌സിറ്റിയില്‍ മുദരിസ്.വിവിധ ഥ്വരീഖതുകളില്‍ ഇജാസിയ്യത്.1377-ല്‍ വഫാത്.ഹൈദരാബാദ്.
156. മീരാന്‍ വലി(റ)
കണ്ണിയത് അഹ്മദ് മുസ്‌ലിയാരുടെ ഇളയ സഹോദരന്‍ മീറാന്‍ ശാഹുല്‍ ഹമീദു വലിയ്യ് അറിയപ്പെട്ട പണ്ഡിതനായിരുന്നു. ‘അല്‍ ഇസ്‌ലാമു ഫീ ഖാളിസ്ഥാന്‍’ തുടങ്ങിയ കൃതികളുണ്ട്. ഥ്വരീഖത്തിന്റെ ശൈഖാണ്. മുരീദുമാര്‍ ഏറെ. ഖുതുബി മുഹമ്മദ് മുസ്‌ലിയാരുടെ മകളാണ് തന്റെ പത്‌നി. 1987-ല്‍ വഫാത്. കൂത്തുപറമ്പില്‍ ഖബ്‌റ് കുടികൊള്ളുന്നു.
157. കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍(റഈസുല്‍ മുഹഖിഖീന്‍)
മഞ്ചേരിക്കടുത്ത് തോട്ടക്കാട്ട് എഡി 1900 ജനുവരി 17 ന് ജനനം.പിതൃപരമ്പര മാലിക്ബ്‌നുദീനാര്‍(റ)ന്റെ സഹോദരപുത്രന്‍ മാലിക് ബ്‌നു ഹബീബ്(റ)ല്‍ എത്തുന്നു.-1912-ല്‍താമസം വാഴക്കാട്ട്.1914 ല്‍ ദാറുല്‍ ഉലൂമില്‍ (1871 ഒക്‌ടോബര്‍ 3 ന് കൊയപ്പത്തൊടി മുഹമ്മദ് കുട്ടി സാഹിബിന്റെ പ്രയത്‌നത്താല്‍ വടക്കേ ഇന്ത്യയിലെ വലിയ കോളേജുകള്‍ക്കൊപ്പം നില്‍ക്കാന്‍ പറ്റുന്ന വിധം നിര്‍മിച്ചത്)ചേര്‍ന്നു-12 വര്‍ഷം ഇവിടെ വിദ്യാര്‍ഥി.ഇതിനിടയില്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി,അബ്ദുല്‍ അസീസ് വേലൂരി,ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍,വൈത്തല അഹ്മദ് മുസ്‌ലിയാര്‍,ഖുതുബി മുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍ സ്ഥാപനത്തില്‍ പ്രധാന അദ്ധ്യാപകരായിട്ടുണ്ട്.പഠിച്ച സ്ഥാപനത്തില്‍ തന്നെ ഖുതുബി അവര്‍കള്‍ ശിഷ്യനെ രണ്ടാം മുദര്‍രിസായി നിയമിച്ചു.(1927)ശേഷം തലശ്ശേരി ഓടത്തില്‍ പള്ളി(1932-33)മാട്ടൂല്‍ മുഹ്‌യിദ്ദീന്‍ പള്ളി(34-41)പറമ്പത്ത്,മൊറയൂര്‍,പൊന്നാനി വലിയ പള്ളി എന്നിവിടങ്ങളില്‍ മുദരിസ്.1947 മുതല്‍ വാഴക്കാട് ദാ4റുല്‍ ഉലൂമില്‍.ശേഷം പട്ടിക്കാട് ജാമിഅയില്‍.3-വര്‍ഷം തുരുത്തിയില്‍.74-ല്‍ ഉമ്മത്തൂര്‍.82-ല്‍ 6 മാസം താത്തൂര്‍. 93-ല്‍ വഫാത്(റബീഉല്‍ ആഖിര്‍ 2 1414 വാഴക്കാട് ഖബ്ര്‍)
158. ചെറുവണ്ണൂര്‍ മുഹമ്മദ് ഹാജി(റ)
വടകരക്കടുത്ത് ചെറുവണ്ണൂര്‍ ജനനം. പിതാവ് തറുവയി മുസ്‌ലിയാര്‍. നാലാം വയസ്സില്‍ മാതാവ് മരിച്ചു. കൊയിലാണ്ടി കാപ്പാട്, കൊല്ലം, പൊന്നാനി, വടകര, തലക്കടത്തൂര്‍, ചെങ്ങോട്ടു കാവ് എന്നിവിടങ്ങളില്‍ ദര്‍സ് പഠനം. ബാഖിയാത്തില്‍ ചേര്‍ന്ന് ആദം ഹസ്രത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. പ്രധാന ഗുരു സ്വൂഫിവര്യന്‍ തലക്കടത്തൂര്‍ കമ്മുണ്ണി മുസ്‌ലിയാര്‍. ആദ്യ ഹജ്ജ് യാത്രയില്‍ കപ്പലില്‍ നിന്ന് ഏദനില്‍ (യമന്‍) ഇറങ്ങി നടന്നു. ആ വര്‍ഷത്തേയും പിന്‍ വര്‍ഷത്തേയും ഹജ്ജ് കഴിഞ്ഞ് മടങ്ങി. ദേശാടനം ഇഷ്ടപ്പെട്ടു. പത്ത് വര്‍ഷത്തോളം വടകര, നാദാപുരം, വില്യാപള്ളി എന്നിവിടങ്ങളില്‍ സഞ്ചരിച്ചതിനാലാണ് വടകര മുഹമ്മദ് ഹാജി എന്ന പേര് വന്നത്. ഓതിപ്പടിച്ച തലക്കടത്തൂര്‍ വലിയ പള്ളിയില്‍ ഇടക്കിടെ എത്തും. തിരൂര്‍ വാണിയന്നൂരില്‍ രണ്ടാം വിവാഹം. അവിടെ ശാദുലി മഹ്‌ളറ സ്ഥാപിച്ചു. ചെറുവണ്ണൂരില്‍ മലയില്‍ മിഅ്‌റാജ് പള്ളിയും മിഅ്‌റാജ് നേര്‍ച്ചയും സ്ഥാപിച്ചു. ഹി: 1419 റ:അ 29-ന് വഫാത്. മിഅ്‌റാജ് പള്ളിക്കരികെ മഖാം.
159. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍
യമനിലെ ബാഅലവി സദാത്തില്‍ പെട്ട സയ്യിദ് അലി ഹാമിദ് ബാഅലവി തങ്ങളുടെ കുടുംബത്തിന്റെ കാര്യങ്ങള്‍ നടത്തിപ്പോരുകയും എഴുത്ത്കുത്തുകള്‍ തയ്യാറാക്കുകയും ചെയ്യുന്ന പണ്ഡിത കുടുംബം (കാതിബീങ്ങള്‍) അംഗമായി. 1914-ല്‍ (ഹി 1333)കോഴിക്കോടിനടുത്ത് പറമ്പില്‍കടവില്‍ ജനനം. പിതാവ് കോയക്കുട്ടി മുസ്‌ലിയാര്‍. കൂര്‍മ്മ ബുദ്ധികൊണ്ടും ധീരത കൊണ്ടും അര നൂറ്റാണ്ടിലേറെ നാടിനെ വിസ്മയം കൊള്ളിച്ചു. നിസ്തുല്ല്യ മുദരിസ്. മുഥവ്വല്‍ ക്ലാസിലെ പാഠപുസ്തകമായി ഉപയോഗിക്കപ്പെട്ടു ശംസുല്‍ ഉലമ എഴുതിയ ആസ്‌ട്രോണമി കൃതി എല്ലാ ദര്‍സീ കിതാബുകളിലും കഴിവു തെളിയിച്ചതോടൊപ്പം മരിക്കും വരെ ഇബ്‌നു ഹജര്‍(റ)ന്റെ തുഹ്ഫയോടും സ്വഹീഹുല്‍ ബുഖാരിയോടും പ്രത്യേക ബന്ധം കാണിച്ചു. അവ രണ്ടും കയ്യില്‍ നിന്ന് താഴെ വെച്ച സമയമില്ല എന്ന് പറയാവും വിധം അടുപ്പം കാണിച്ചു. പാണക്കാട് ബഹു: പി എം എസ് എ പൂക്കോയ തങ്ങള്‍ രണ്ട് സന്താനങ്ങളെ ശംസുല്‍ ഉലമയുടെ ശിഷ്യരാക്കി ബിരുധം വാങ്ങിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിലെ വിസ്മയം ഇതിഹാസ പുരുഷന്‍. ഈ നൂറ്റാണ്ടിന്റെ മുസ്വീബത്തുകളായിരുന്ന വഹാബിസത്തിന്റെ കേരളത്തിലേക്കുള്ള വരവ്, മൗദൂദിസം, ഖാദിയാനിസം, തബ്‌ലീഗിസം, വ്യാജ ഥരീഖത്തുകള്‍, ക്രിസ്ത്യന്‍ മിഷിനറി, കമ്യൂണിസം, യുക്തിവാദം ഇവയുടെ മുമ്പിലെല്ലാം ഉരുക്കുകോട്ടയായി നിലയുറപ്പിച്ചു. കേരള മുസ്‌ലിംകള്‍ക്കിടയിലേക്ക് ദുര്‍ഗന്ധം പടരാന്‍ അനുവദിച്ചില്ല. നേടിയ വിജ്ഞാനത്തിന് പുറമേ ജന്മ സിദ്ധ കഴിവായ ഖണ്ഡന ശേഷിയും ഉപയോഗിച്ച് ദീനിന്റെ ശത്രുക്കളെ കശാപ്പ് ചെയ്തുകൊണ്ടേയിരുന്നു. ഉമര്‍ (റ) പ്രവേശിച്ച വഴിയില്‍ നടക്കാന്‍ പോലും ഭയന്നു പിശാച്. ശംസുല്‍ ഉലമ എത്തിയ സ്ഥലത്ത് എത്തിനോക്കാന്‍ പോലും ദീനിന്റെ ശത്രുക്കള്‍ ഭയന്നു. വാദപ്രതിവാദത്തിലും ഖണ്ഡന പ്രസംഗത്തിലും പ്രതിയോഗിയുടെ മുനയൊടിക്കുന്ന പ്രത്യേക രീതി സ്വന്തം നിലയില്‍ വികസിപ്പിച്ചെടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. മുസ്‌ലിം പോക്കറ്റുകളെ വലവീശാമെന്ന് സ്വപ്നം കണ്ടിറങ്ങിയ മിഷ്യനറികളെയും ‘മതമില്ലാത്ത ജീവനു’ കളെയും മുഖം കറുപ്പിച്ച് വിട്ടു. അനേകായിരം ശിഷ്യ സമ്പത്ത്. എ ഡി 1966 ആഗസ്റ്റ് 19 (ഹി 1417 റബീഉല്‍ ആഖിര്‍ 4) ന് വഫാത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള കുടുംബ സേവ മരണാനന്തരവും നില നിര്‍ത്തുന്ന പോലെ ഈ എഴുത്തച്ചന്‍ കണ്ടി പണ്ഡിതജ്യോതിസ്സ് ബാ അലവി സാദാത്തുക്കളുടെ കാല്‍കീഴില്‍ വരക്കല്‍ സാദാത് മഖാമില്‍ അന്തിയുറങ്ങുന്നു.
160. ഒ.കെ ഉസ്താദ്
കോട്ടക്കലിനടുത്ത് കുഴിപ്പുറത്ത് 1916-ല്‍ ഓടക്കല്‍ തറവാട്ടില്‍ ജനനം. കൈപറ്റ മമ്മൂട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. 1932 ചെമ്മങ്കടവ് വെച്ചും പിറകെ വണ്ടൂര്‍,തലക്കടത്തൂര്‍ എന്നിവിടങ്ങളില്‍ വെച്ചും സ്വദഖതുല്ലാഹ് മുസ്‌ലിയാരുടെ ശിഷ്യത്വം. 1940 നടുത്ത് കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ(1313-78) ദര്‍സില്‍. അവിടെ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കാടേരി, അണ്ടോണ അബ്ദുല്ല മുസ്‌ലിയാര്‍, ശൈഖ് ഹസ്സന്‍ ഹസ്രത് മുതലായവര്‍ പഠിച്ചിട്ടുണ്ട്. 1944-ല്‍ ബാഖിയാത്തില്‍. പൂന്താവനം അബ്ദുല്ല മുസ്‌ലിയാര്‍, പന്നൂര്‍ സി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബകര്‍ മുസ്‌ലിയാര്‍ മുതലായവര്‍ അവിടെ സഹപാഠികള്‍. 1946-ല്‍ കുഴിപ്പുറത്ത് മുദരിസ്. ദര്‍സിന് പേരിട്ടു. മദ്രസ സിറാജുല്‍ ഉലൂം.ശൈഖുനാ കെ. സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രഗത്ഭര്‍ ആദ്യവര്‍ഷം തന്നെ ശിഷ്യരായി. 1948-ല്‍ ശൈഖുനാ കെ.സി അടക്കമുള്ള ആദ്യ സംഘത്തെ ബാഖിയാത്തിലേക്കയച്ചു. 1951-ല്‍ ബിരുദമെടുത്ത് വന്ന ശൈഖുനാ കെ.സി ജമാലുദ്ധീന്‍ മുസ്‌ലിയാര്‍ കായംകുളം ഹസനിയ്യയില്‍ മുദരിസായപ്പോള്‍ തന്റെ ഗുരു ഒ.കെ ഉസ്താദിനെ അവിടെ പ്രധാന മുദരിസായി നിയമിച്ചു. ശേഷം ചെറുശ്ശോല, മാട്ടൂല്‍ വേദാമ്പ്രം എന്നിവിടങ്ങളില്‍ ദര്സ് നടത്തി. 1953-ല്‍ ചാലിയത്ത് മുദരിസായി. തുടക്കം 80 മുതഅല്ലിമീങ്ങളോടെ. 1959-60 രണ്ടുവര്‍ഷം തലക്കടത്തൂരില്‍ മുദരിസ്. വീണ്ടും ചാലിയത്ത് 1979 വരെ. 1956,79,83-ല്‍ ഹജ്ജ്. 1980-88 കാലയളവില്‍ രണ്ടത്താണി കിഴക്കെപുറം മുദരിസ്. 1989-ല്‍ പൊടിയാട്ട് ആലത്തൂര്‍ പടിയില്‍ മുദരിസ്. 1990 മുതല്‍ മരണം (2002)വരെ ഇഹ്‌യാഉസ്സുന്ന(ഒതുക്കുങ്ങല്‍)യില്‍. 1988, 94-ല്‍ ഉംറ. ഇഹ്‌യാഉസ്സുന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത് 1958-ല്‍. ആദ്യം പള്ളി പണിതു. കോട്ടൂര്‍ മജീദ് മുസ്‌ലിയാര്‍ മുദരിസ്. 1961-ല്‍ ഇഹ്‌യാഉസ്സുന്ന എന്ന പേരില്‍ വിപുലീകരണവും ഉല്‍ഘാടനവും. ബാഫഖി തങ്ങള്‍, പൂക്കോയതങ്ങള്‍, ശംസുല്‍ ഉലമ, സദഖതുള്ള മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത് മുതലായവര്‍ സംബന്ധിച്ചു. 1966-ല്‍ സുലൈമാന്‍ മുസ്‌ലിയാര്‍ മുദരിസായി. 1990-ല്‍ മുതവ്വല്‍ ആരംഭിച്ചു. 92-ല്‍ പ്രഥമ സനദ് ദാനം. ഹി: 1423-ജ: ആഖിര്‍ 6 വ്യാഴം വഫാത്. ഒതുക്കുങ്ങല്‍ വീട്ടിനടുത്ത് സ്ഥാപിച്ച നിസ്‌ക്കാരപ്പള്ളിക്കരികെ ഖബ്ര്‍.
161. കുണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ വലിയ്യ്
എ ഡി 1935-ല്‍ തിരൂരങ്ങാടിക്കടുത്ത് കുണ്ടൂരില്‍ ജനനം. പിതാവ് കുഞ്ഞിമുഹമ്മദ്. കരിങ്കപ്പാറ മുഹമ്മജ് മുസ്‌ലിയാര്‍, ഇരിങ്ങല്ലൂര്‍ അലവി മുസ്‌ലിയാര്‍ മുതലായവരില്‍ നിന്ന് കിതാബ് പഠനം. ആത്മീയ പണ്ഡിതര്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുമായി ബന്ധം. 1965-ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍. ബിരുദം വാങ്ങി ക്ലാരിയില്‍ മുദരിസ്. 1977 കാലത്ത് ആത്മീയ വിഷയത്തില്‍ കൂടുതല്‍ താല്‍പര്യം. രിയാള കഴിച്ചു. ദര്‍സും തസ്വവുഫ് ജീവിതവുമായി 1987 വരെ ചലിച്ചു. ശേഷം സ്ഥിരമായി കുണ്ടൂരില്‍ തന്നെ. വഫാത് വരെയും ഇല്‍മിന്നും ബഹുജനത്തിന്നുമായി സ്വന്തത്തെ ഉഴിഞ്ഞു വെച്ചു. രോഗികള്‍, യാത്രികര്‍, നീറുന്ന പ്രശ്‌നക്കാര്‍, കേസുകളില്‍ കുടുങ്ങിയവര്‍, ദരിദ്രര്‍…. എല്ലാവര്‍ക്കും അത്താണി ആരെയും നിരാശരാക്കിയില്ല. സാമ്പത്തികമായിത്തന്നെയും സഹായിച്ചു. ദീനിന്റെ എതിരാളികളെ അങ്ങേയറ്റം വെറുത്തു. ഹി 1427 സ്വഫര്‍ അവസാനം വഫാത്. കുണ്ടൂര്‍ ഗൗസിയ്യ അങ്കണത്തിലെ മഖാമില്‍ അന്ത്യവിശ്രമം.
മാഷാഅല്ലാഹ് നല്ല വണ്ണം പ്രയത്നിച്ചു എന്ന് മനസ്സിലാവുന്നുണ്ട്. അല്ലാഹു അർഹമായ പ്രതിഫലം ഇരു വീട്ടിലും നൽകട്ടെ. Ameen. ഒരു സംശയം. ഖുലഫാഉ റാശിദുകളുടെ പേരുകൾ ഖുതുബയിൽ ആദ്യമായി കൊണ്ട് വന്നതാരാണ്